‘സഫലമീ യാത്ര…’ – (69)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സ്തുതി, ആരാധന
“ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ” സങ്കീർത്തനം : 150:6
സി. എച്. സ്പർജൻ, പ്രസംഗകരുടെ പ്രഭു, ഓരോ ദിനവും തുടങ്ങുന്നതിനെക്കുറിച്ചു പറയാറുണ്ട്. “നിങ്ങളുടെ ചിന്തകൾ സങ്കീർത്തനങ്ങളാകട്ടെ; പ്രാർത്ഥന ധൂപവർഗ്ഗമാകട്ടെ; ഓരോ നിശ്വാസവും സ്തോത്രമാകട്ടെ”
ചിന്തകൾ സങ്കീർത്തനങ്ങൾ ആകട്ടെ. ആത്മീയ ചിന്തകളുടെ കലവറകളാണ് ൧൫൦ സങ്കീർത്തനങ്ങൾ. ദൈവത്തിന്റെ കീർത്തന ഗ്രന്ഥം. സ്തോത്ര സ്തുതികൾ, ദൈവത്തിന്റെ സ്വഭാവങ്ങൾ, ആശ്രയ ജീവിതത്തിന്റെ അലയൊലികൾ. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ധ്യാനങ്ങൾ സങ്കീർത്തനങ്ങളാകട്ടെ. നമുക്ക് എത്രമാത്രം അങ്ങയെ ആവശ്യമുണ്ട്, ചിന്തകൾ കീർത്തനങ്ങളാകട്ടെ.
പ്രാർത്ഥന ധൂപമായി മാറട്ടെ. പഴയ നിയമ ആലയത്തിൽ തുടർമാനമായി ധൂപവർഗ്ഗം സ്വർഗ്ഗത്തിന് സുഗ്രാഹ്യമായി ഉയർന്നിരുന്നു. സദാ ഇടതടവില്ലാതെ (പുറ: 30:7,8) നമ്മുടെ പ്രാർത്ഥന സുഗന്ധവർഗ്ഗമാണ് (സങ്കീ : 141:2) ആ സുഗന്ധം സ്വർഗ്ഗമണ്ഡലത്തിൽ എത്തട്ടെ.
നിശ്വാസങ്ങൾ സ്തുതി സ്തോത്രങ്ങളാകട്ടെ. നിരന്തരം കർത്താവിനെ കുറിച്ച് പറയുന്നതും, സ്തുതികൾ അർപ്പിക്കുന്നതും നിശ്വാസങ്ങൾ സമാനം സ്വാഭാവികമായി മാറട്ടെ (സങ്കീ : 150)
നമ്മുടെ ചിന്തകളിലും പ്രാർത്ഥനകളിലും വാക്കുകളിലും കർത്താവ് നിറയട്ടെ. എല്ലായ്പ്പോഴും ആ സുഗന്ധം ഉയരട്ടെ. ആരാധന, സ്തുതി, മഹത്വം, എല്ലാറ്റിനും യോഗ്യൻ യേശു മാത്രം. ഇടതടവില്ലാതെ യേശുവിന്റെ സ്നേഹം സിരകളിൽ നിറയട്ടെ.
സ്തുതി നിറഞ്ഞ ഹൃദയം സ്വർഗ്ഗത്തിന് പ്രസാദകരം.