‘സഫലമീ യാത്ര…’ – (70)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സമാധാനം ഉണ്ടാക്കുന്നവർ
സാമുവേൽ ആദ്യ പുസ്തകം ഇരുപത്തഞ്ചാം അദ്ധ്യായത്തിലാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു വനിതയെ നാം കാണുന്നത്. അബീഗയിൽ. യിസ്രായേലിന്റെ ഭാവി രാജാവ് നിപതിക്കേണ്ട വലിയ അകൃത്യത്തിൽ നിന്നും വിടുവിക്കുവാനും തന്റെ കുടുംബത്തിനുണ്ടാകേണ്ട വലിയ വിപത്തിൽ നിന്നും രക്ഷിക്കുവാനും അവളുടെ നടപടികൾ ഉതകി. യഥാർത്ഥ സമാധന വ്യക്താവായി അവൾ മാറി.
ശൗലിന്റെ കോപത്തിൽ നിന്നും രക്ഷ നേടുവാൻ ദാവീദ് ഗുഹകളിലും മലകളിലും അഭയം തേടുന്ന നാളുകൾ. മലഞ്ചരുവിൽ ദാവീദിനൊപ്പം അറുനൂറ് കുടുംബങ്ങൾ. അബീഗയിലിന്റെ ഭർത്താവ് നാബാലിന്റെ ആടുകൾ മേയുന്ന കർമേൽ മലഞ്ചരുവുകളിൽ മാസങ്ങളായി അവർ പാർക്കുന്നു. ദാവീദിന്റെ ആളുകൾ മോഷ്ട്ടാക്കളിൽ നിന്നും ആടുകളെ സൂക്ഷിച്ചിരുന്നു. രോമം കത്രിക്കുന്ന ആഘോഷകാലം. പകരം ചില നന്മകൾ ദാവീദ് തേടുന്നു. അപേക്ഷകളൊക്കെ ദുഷ്ട മനസ്സോടെ നാബാൽ തള്ളി കളയുന്നു.
കോപാകുലനായ ദാവീദ് നാബാലിനെ കുലത്തോടെ മുടിച്ച് കളയുവാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ അബീഗയിൽ സമാധാനത്തിന്റെ ആൾ രൂപമായി മാറി. ആവശ്യത്തിന് ഭക്ഷണവും, നിറയെ സമാധന വാക്കുകളുമായി അവൾ ദാവീദിന്റെ ആളുകളെ സന്ധിച്ചു. ക്ഷമാപണത്തിന്റെ ഹൃദയം അവൾ തുറന്നു. അവളുടെ വാക്കുകളും പ്രവർത്തികളും ദാവീദിന്റെ കോപം ശമിപ്പിച്ചു. ഒരു വലിയ അകൃത്യത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതിനാൽ, പ്രതികാരം ഒഴിവാക്കപ്പെട്ടതിനാൽ ദാവീദ് സ്ത്രോതയാഗങ്ങൾ അർപ്പിക്കുന്നു.
താങ്കൾ പ്രശ്ന സൃഷ്ട്ടാക്കളോ, പ്രശ്ന പരിഹാരകരോ ? പ്രശ്നത്തിന്റെ ഭാഗമാകാതെ സമാധാനം ഉണ്ടാക്കുന്നവരാകുക. “സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹീതർ, അവർ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടും.” മത്തായി : 5 : 9
യേശുവിന്റെ സമാധാനം വിളമ്പുന്ന പാത്രങ്ങളാകുക.