‘സഫലമീ യാത്ര…’ – (71)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അങ്ങയെ സ്നേഹിക്കുന്നു
ആർട്ട് ഗാലറിയിൽ സന്ദർശിക്കുവാൻ വന്നതാണ് പ്രായം ചെന്ന ആ മനുഷ്യൻ. ചിത്രങ്ങൾ ശ്രദ്ധയോടെ നോക്കി അൽപ സമയം കഴിഞ്ഞു യേശുക്രിസ്തുവിന്റെ കാൽവരി ചിത്രീകരിക്കുന്ന ചിത്രത്തിനരികിൽ എത്തി. യേശുവിന്റെ കാൽവരി മരണത്തെ ചിത്രീകരിക്കുന്ന ആ മനോഹര ചിത്രം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചു.
സ്വർഗ്ഗത്തിന്റെ രാജകുമാരൻ അഗതിയെ പോലെ തൻ കരങ്ങൾ രചിച്ച കരങ്ങളാൽ മരകുരിശിൽ തറയ്ക്കപ്പെട്ടു കിടക്കുന്നു. ഒഴുകുന്ന രക്തം. കണ്ടാൽ ആളറിയാത്തവനായി കീടത്തെ പോലെ ചവിട്ടിയരയ്ക്കപ്പെട്ടവനായി പ്രവഞ്ചത്തിന്റെ ചക്രവർത്തി. നിൽക്കുന്ന ഇടം മറന്ന് ആ മനുഷ്യൻ വിതുമ്പുവാൻ തുടങ്ങി. കണ്ണീർകടലായി അത് മാറി. അയാൾ ഉറക്കെ, വിതുമ്പലുകൾക്കിടയിൽ പറഞ്ഞു : “ഞാനവൻ സ്നേഹിക്കുന്നു, ഞാനവനെ സ്നേഹിക്കുന്നു”
മറ്റുള്ളവർ ഇത് ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരാൾ അരികിലെത്തി. അദ്ദേഹവും ആ ചിത്രത്തിൽ നോക്കി ഉറക്കെ കരയുവാനും, ‘ഞാനും അവനെ സ്നേഹിക്കുന്നു’, എന്ന് പറയുവാനും തുടങ്ങി. മറ്റൊരാൾ, വീണ്ടുമൊരാൾ, വീണ്ടുമൊരാൾ, പരസ്പരം അറിയാതെ പലർ ഒത്തു ചേർന്ന്, ആരാധനയുടെ മാധുര്യത്തോടെ പറയുവാൻ തുടങ്ങി, ‘ഞാനും അവനെ സ്നേഹിക്കുന്നു’.
ക്രൂശിക്കപ്പെട്ട യേശുവിനെ ധ്യാനിക്കുന്ന ഒരു വ്യക്തിയാണോ താങ്കൾ ? ആ ധ്യാനം താങ്കളെ ആരാധനയിലേക്ക് നയിക്കും. അവിടെ ഒഴുകുന്ന കണ്ണീർകണങ്ങളും, വിതുമ്പലുകൾക്കിടയിലെ വാക്കുകളും – അതാണ് യഥാർത്ഥ ആരാധന. ആ സൗരഭ്യം ചുറ്റും പരക്കും. നിങ്ങൾ സാക്ഷികളാകും.