‘സഫലമീ യാത്ര …’ – (78)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കുറെ കൂടെ ഉയരങ്ങളിൽ
മുതിർന്ന സഹോദരന്റെ ഇഷ്ട്ട ഇടമായ കുന്നിൻ മുകളിൽ, ഒപ്പമെത്താമെന്ന് വാഗ്ദത്തം ചെയ്താണ് ഇളയ സഹോദരി വീട്ടിൽ നിന്നും ഒപ്പമിറങ്ങിയത്. പക്ഷെ, താഴെ എത്തിയപ്പോഴാണ് പ്രശ്നം. മുകളിലേക്ക് ബുദ്ധിമുട്ടോടെ കയറണം, കുത്തനെ കയറ്റം, കല്ലും പ്രയാസമുള്ള പ്രതികൂല വഴിയും .അവളുടെ മുഖം വാടി. “എന്തൊരു പാത; ഒരു നല്ല വഴി എങ്ങുമില്ല” പതിയെ അവൾ പിന്മാറുവാൻ തുടങ്ങി.
പക്ഷെ, എപ്പോഴും ഈ വഴി കയറുന്ന മുതിർന്ന സഹോദരർ. അതെ വഴി കഠിനം. പക്ഷെ, കല്ലുകളും കഠിന പ്രതലങ്ങളും ഇല്ലായെങ്കിൽ എങ്ങനെ മുകളിൽ കയറും. ഈ കല്ലുകൾ മുകളിലേക്കുള്ള യാത്രയ്ക്ക് വളരെ സഹായകരമാണ്.
119 – ആം സങ്കീർത്തനം, കഷ്ടതയുടെ പാഠശാലയിൽ നമുക്ക് നൽകുന്ന ചില പാഠങ്ങളുണ്ട്. സർവ്വശക്തന്റെ ജ്ഞാനം ഈ പാഠശാലയിലെ വലിയ പാഠമാണ്. കഷ്ടതയുടെ നാൾവഴികളിലെ ഓരോ കല്ലുകളും സർവ്വശക്തൻ നമ്മെകുറിച്ചുള്ള നന്മയ്ക്കായി കൂടി വ്യാപാരിക്കുകയാണ്. “യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും, വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നുയെന്നും ഞാൻ അറിയുന്നു. (119:75). കർത്താവിന്റെ മക്കൾക്ക് അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കുകയില്ല. അനുവദിക്കപ്പെട്ട് സംഭവിക്കുന്നതോ വിജയത്തിന്റെയും അനുഗ്രഹത്തിന്റെയും വിശാല വഴിലേക്കുള്ള ചെറുതായ വഴികളാണ്.
താൻ എന്ത് ചെയ്യുന്നു എന്ന് കർത്താവിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ പൂർണ്ണമായി അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിക്കാം. ചിലപ്പോൾ പ്രശ്നങ്ങൾ നമ്മുടെ ശിക്ഷണത്തിനാകാം; ചിലത് ഉയരങ്ങളിലേക്ക് ഗമിക്കുവാനും. അവിടുത്തെ അളവില്ലാത്ത സ്നേഹത്തിന്റെ അതിരുകൾക്കുള്ളിലാണ് ഇവയെല്ലാം. “ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു.” 1 രാജാക്കന്മാർ : 12:24