‘സഫലമീ യാത്ര …’ – (79)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ആശ്വാസ പ്രദൻ
ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രായോഗിക തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്.
നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – ഇപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിനെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച ആകുല ചിന്തകൻ.
പക്ഷെ തന്റെ മനോനിലയെ ആകെ മാറ്റിയ ഒരു തിരുവെഴുത്തു ഭാഗം : യെശയ്യാവ് : 51 :12-16.യാഹാം ദൈവം തന്റെ ജനത്തെ ഉറപ്പിക്കുന്നു, ഏത് വലിയ പ്രതിസന്ധിയുടെ നേരങ്ങളിലും “ഞാൻ, ഞാൻ തന്നെ നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ (51:12) വാക് പറഞ്ഞാൽ ലംഘനം നടത്താത്ത യാഹാം ദൈവം വെറും വാക്ക് പറയുന്നവനല്ല. അവങ്കലേ വിശേഷാൽ സാന്നിധ്യത്താൽ ലഭിക്കുന്ന ആശ്വാസം യാഥാർഥ്യമാണ്. ചുറ്റുപാടുകൾ എത്ര കഠിനമെങ്കിലും ചുറ്റുപാടുകളെ നിയന്ത്രിക്കുവാൻ കഴിയുന്ന ഒരുവനാണ് എന്റെ ദൈവം.
“ഭയപ്പെടേണ്ട”, നിരന്തരം ആ വാക്ക് തിരുവെഴുത്തിൽ ആവർത്തിക്കുന്നുണ്ട്. ഏകദേശം, 365 ൽ അധികം തവണ. ഓരോ ദിവസാരംഭത്തിലും ആ വാക്കുകൾ ഹൃദയത്തെ നിറയ്ക്കുവാൻ പാകത്തിൽ. പ്രാണനെ നൽകിയ പ്രാണനാഥൻ നടത്തുവാൻ ദൈവാത്മാവ്, കാവലായി നിയമ ദൂതന്മാർ, തിരുസാന്നിധ്യം – ധൈര്യത്തോടെ വെളിപ്പാടിന്റെ വാക്കുകൾ പ്രഖ്യാപിക്കുക. ഭയത്തെ, ആകുലതകളെ ഉത്കണ്ഠകളെ വാഴുന്നവരായി നാം മാറും.
ആശ്വസിപ്പിക്കുന്ന ദൈവം. ഭയപ്പെടുത്തുന്ന ഏത് സാഹചര്യത്തിലും ആശ്വാസപ്രദനായി കൂടെയുണ്ട്.