‘സഫലമീ യാത്ര …’ – (86)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സ്വാധീനമുള്ളവരാകുക
ലൂക്കോസ് സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ, അന്നത്തെ റോമൻ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ചിലരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ചരിത്രകാരൻ കൂടിയായ ലേഖകൻ വൈദ്യനായ ലൂക്കോസ്. അതിൽ ചിലർ യിസ്രായേലിന്റെ രാഷ്ട്രീയ, സാമ്പത്തിക, മത മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങളുള്ള വ്യക്തികളായിരുന്നു. റോമൻ കൈസർ, തിബര്യസ്, ഗവർണർ പൊന്തിയോസ് പീലാത്തോസ്, ഇടപ്രഭവുവായ ഹെരോദ്, ഫിലിപ്പ്, ലൂസിയാനസ്, മഹാപുരോഹിതന്മാരായ അന്നാവും, കയ്യഭാവും.
അധികാരവും, പദവിയും, പ്രതാപവുമുള്ള വലിയവർ എന്ന് ലോകം വിളിക്കുന്നവർ. അവരുടെ പ്രതാപം നിലനിൽക്കുന്ന കാലത്താണ് ദൈവശബ്ദം കേൾക്കുന്ന യോഹന്നാൻ എന്ന, ലോകം സാധാരണക്കാരൻ എന്ന് വിളിക്കുന്ന ഒരുവന്റെ മേൽ ദൈവശബ്ദം ഇറങ്ങുന്നത്.
“മരുഭൂമിയിൽ വച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി, അവൻ യോർദാനരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരം സ്നാനം പ്രസംഗിച്ചു.” (ലൂക്കോസ് : 3:2,3)
അധികാരം, ധനം, സ്വാധീനം, ഒന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ, പക്ഷെ, വലിയ മാറ്റങ്ങളുണ്ടാക്കി. ലോകത്തിന്റെ ദൃഷ്ടിയിൽ ഒന്നുമില്ലാത്തവൻ, യിസ്രായേൽ നാടിനെ പിടിച്ചു കുലുക്കിയ സ്വാധീനമാക്കുവാൻ കഴിഞ്ഞതിന് പിന്നിൽ ഒറ്റ രഹസ്യമെയുള്ളൂ. ദൈവശബ്ദത്തിന് മുന്നിലും നിയോഗത്തിനും പൂർണ്ണമായി അനുസരിക്കുന്ന വ്യക്തി.
ലൂക്കോസ് രേഖപെടുത്തുന്നു : ജനം കാത്തു നിന്നു (3:15) അവനാൽ സ്നാനം ഏൽക്കാൻ വന്ന പുരുഷാരം (3:7) ജനം എല്ലാം സ്നാനം ഏല്കയിൽ, വരുവാനുള്ള മിശിഹായെ കുറിച്ച് പറയുന്നതിലും, ഹെരോദാവിനെ നേരിടുന്നതിലും എല്ലാം കാണുവാൻ കഴിയുന്ന വ്യതാസം.
യേശുവിനെ അനുസരിക്കുക; നിങ്ങൾ വലിയ മാറ്റങ്ങളുണ്ടാകും.