2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും സമൂഹവും)
പാ. വൈ. റെജി (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്)
ദൈവസഭയും സമൂഹവും
മനുഷ്യസമൂഹം ഒരു പുതിയ ചരിത്ര ഘട്ടത്തിലേക്ക് പുറപ്പെടുവാനുള്ള ഒരുക്കം, ലോകമെങ്ങും ദൃശ്യമായി കഴിഞ്ഞു. എല്ലാ സമൂഹങ്ങളിലും, സകല മേഖലകളിലും ബൗദ്ധികമായും, സാങ്കേതികമായും, ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങിരിരിക്കുന്നു. ഗോത്ര – നഗര ജനപദങ്ങളിലൂടെ വികാസം പ്രാപിച്ച് പുത്തൻ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമായി ആഗോളവത്കരണം മുന്നേറിക്കൊണ്ടിരിക്കുന്നു. സുഖസൗകര്യങ്ങളും സമ്പത്തും, സാങ്കേതികസംവിധാനങ്ങളും അങ്ങേയറ്റം വർദ്ധിച്ചിരിക്കുമ്പോഴും മതതീവ്രവാദത്തിന്റെയും വർഗ്ഗീയതയുടെയും, സങ്കുചിത ദേശീയതയുടെയും അഴിമതിയുടെയും നടുവിൽ നിരാശ്രയത്വത്തിൽ നിപതിച്ച മനുഷ്യരുടെ നിലവിളി ശ്രദ്ധിച്ച് ചെവിയോർക്കുന്നവർക്ക്, കേൾക്കുവാൻ കഴിയും. അതിജീവനത്തിന് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങൾ, മണ്ണിന്റെയും, വെള്ളത്തിന്റെയും, ഭക്ഷണത്തിന്റെയും ദുർലഭ്യത, അങ്ങനെ ഒരു ഭാഗത്ത് ശാസ്ത്രം നേട്ടം കൊയ്ത് അത്യാഗ്രഹത്തിലേക്ക് സുഖം തേടി പോകുവാൻ മനുഷ്യനെ മാടി വിളിക്കുമ്പോഴും – ചരിത്രത്തിൽ ജനങ്ങൾ അടിസ്ഥാനപ്രശ്നങ്ങളാൽ ഇത്രയധികം ബഹിർമുഖനായ കാലം ഇല്ല തന്നെ.
മുമ്പെന്നത്തേക്കാളും ക്രൈസ്തവ സമൂഹം – ദൈവസഭ – പീഡിതരായി കൊണ്ടിരിക്കുന്നു. സത്യത്തിന്റെ പക്ഷത്തുള്ളവർ നിഷ്കരുണം ഉപദ്രവിക്കപ്പെടുന്നു. മാത്രവുമല്ല കർത്തൃ വരവിന്റെ സർവ്വ ലക്ഷണങ്ങളും കടലിലും, കരയിലും, ആകാശത്തും അനുദിനമെന്നവണ്ണം വെളിവായ്കൊണ്ടിരിക്കുന്നു. ദുരുപദേശങ്ങളും അവിശ്വസ്തതയും അശുദ്ധിയും അതിന്റെ മുഖംമൂടി കീറി പൊട്ടിയൊലിച്ചു കൊണ്ടിരിക്കുന്നു. സുഖലോലുപതയാണ് സ്വർഗ്ഗമെന്ന് കരുതി ബുദ്ധിമാന്മാർ മൂഢരായി ദൈവത്തെ വിട്ട് ഓടി കൊണ്ടിരിക്കുന്നു. നമ്മുടെ മഹാരാജ്യത്തും ഭരണകൂടവും, അധികാരികളും മതവർഗ്ഗവും സുവിശേഷത്തിനെതിരെ കൂടുതൽ ഹിംസാത്മകമാവുകയാണ് – അതെ എണ്ണിയാൽ ഒടുങ്ങാത്ത പ്രതിസന്ധികൾ.
ദൈവസഭയും സമൂഹവും നേരിടുന്ന, നവമാധ്യമ വെല്ലുവിളികൾ അതിഘോര ഘോഷയാത്ര നടത്തി ദൈവാനുഭവത്തിൽ നിന്നും ജനത്തെ തെറ്റിച്ച് വിഷ വിത്തുകൾ വിതച്ച് കൊണ്ടിരിക്കുന്നു. എങ്ങും പ്രതിസന്ധികൾ തന്നെ; എന്നാൽ ‘ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നരുളി ചെയ്ത സഭാനാഥൻ തന്നിലാശ്രയിക്കുന്നവർക്ക് കരുത്ത് പകർന്ന് നടത്തുവാൻ ഇന്നും ശക്തൻ, സമ്പന്നൻ.
ഈ സകല പ്രതികൂലങ്ങളിലും ദൈവസഭ പ്രതീക്ഷയോടെ നിർഭരമായ മുന്നേറ്റത്തിലാണ്. മുമ്പെന്നത്തേക്കാളും സുവിശേഷത്തിന്റെ സാധ്യതകളും, സ്വാധീനവും വർദ്ധിച്ചിരിക്കുന്നു. ലോകത്തിൽ വിശേഷാൽ കേരളത്തിലും സഭ വേരും ശാഖയും പടർത്തി തലയെടുപ്പോടെ മുന്നേറുന്നു. എങ്ങും എല്ലായിടത്തും ‘എതിരാളികൾ പലരുണ്ട് – എന്നാൽ വലുതും വിശാലവുമായ വാതിൽ ദൈവം തുറന്നിരിക്കുന്നു’ മുമ്പെന്നത്തേക്കാളും ജനലക്ഷങ്ങൾ ക്രിസ്തുനാഥന്റെ സമീപത്തേക്ക് ഓടിയടുക്കുന്നു. അതെ ദൈവസഭയ്ക്ക് പ്രതീക്ഷകളും പ്രത്യാശയും നൽകി വീണു പോയ കൂടാരങ്ങളെ നിവർത്തുവാൻ അവസരങ്ങളെ കർത്താവൊരുക്കുന്ന കാലമാണ് ഇത്. ഒരു പുത്തനുണർവും ആത്മീയ ആവേശവും ഈ കാലത്ത് കരുത്തോടെ ഉണ്ടാകുവാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. “ചിതറിപോയവർ” – ചിതറിയപ്പോഴല്ലേ വേല വലുതായത്. – ഇന്നത്തെ ബഹുമുഖപ്രതിസന്ധികൾ – ബഹുമുഖപ്രതീക്ഷയിലേക്ക് വഴി മാറും. സാങ്കേതിക ജ്ഞാനവും, നവമാധ്യമ സ്വാധീനവും സുവിശേഷീകരണ ദർശനമുള്ളവർക്ക് പുത്തൻ വാതായനങ്ങളാണ്. അധികം അധ്വാനിക്കാതെ തന്നെ പരിശീലനം ലഭിച്ചവർക്ക് – കർത്തൃ സ്നേഹം പകർന്ന് കൊടുക്കുവാനുള്ള സാധ്യത; എണ്ണമറ്റ തരിശു നിലങ്ങളും മൊട്ടക്കുന്നുകളും ഫലകരമായുള്ള സുവിശേഷ വയലുകളാകുന്ന കാലം വിദൂരമല്ല.
‘അന്ത്യകാലത്ത് സകലജഡത്തിൻ മേലും ആത്മാവിനെ പകരുന്ന കർത്താവ് കരുത്തരായ – കർമ്മ ശേഷിയുള്ള ഒരു കൂട്ടത്തെ ഒരുക്കി കൊണ്ടിരിക്കുന്നത് സൂക്ഷമദൃഷ്ടിയുള്ളവർക്ക് പ്രതീക്ഷയേകുന്നു ! എന്നും ജീവിക്കുന്നവനിൽ നിന്നും അന്ത്യകാലത്തിന്റെ അന്ത്യനിമിഷം ഒരു പുത്തനുണർവ് പ്രതീക്ഷിക്കാം – അപ്പോസ്തോലിക ശുശ്രുഷയുടെ – സഭ ആദ്യാനുഭവങ്ങളിലേക്കും വിശ്വാസത്തിലേക്കും മടങ്ങി വരുവാനുള്ള വിശ്വസനീയമായ സാദ്ധ്യതകൾ സഭാ സമൂഹത്തിൽ കണ്ട് തുടങ്ങിയിട്ടുണ്ട് !
ആർക്കും പരാജയപ്പെടുത്തുവാൻ കഴിയാത്ത വിധം സുസജ്ജ സന്നാഹങ്ങൾ ! പ്രാർത്ഥന, ആരാധന, സുവിശേഷീകരണം ! ആത്മ പകർച്ച നമ്മിലാരംഭിക്കട്ടെ ! നാം ജയിക്കുന്നത് കാണുവാൻ അരുമനാഥൻ ആഗ്രഹിക്കുന്നു. നമുക്കും ഒരുങ്ങാം, ഉണരാം; ‘2020’ – സകല സകലവിധത്തിലും പ്രതീക്ഷകൾക്ക് വെള്ളി വെളിച്ചമേകട്ടെയെന്ന പ്രാർത്ഥിക്കുന്നു. കർത്താവ് കൃപ ചെയ്യട്ടെ.