2020 : പ്രതീക്ഷകളും പ്രതിസന്ധികളും
(ദൈവസഭയും ശിഷ്യത്വവും)
പാ. സോവി മാത്യു
(പ്രസിഡന്റ്, CEM കേരള സ്റ്റേറ്റ്)
ശിഷ്യന്മാർക്ക് ഒരു ദൗത്യം ഉണ്ട്. ഗുരുവിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ അനുസരിക്കുവാൻ അവർ കടപ്പെട്ടവരാണ്. എല്ലാ ഗുരുക്കന്മാരും അവരുടെ ശിഷ്യന്മാരിൽ നിന്നും അത് പ്രതീക്ഷിക്കുന്നു. ശിഷ്യന്മാരോടുള്ള യേശുക്രിസ്തുവിന്റെ മഹാനിയോഗം (Great commission) – മത്തായി : 28:19-20 അത് വ്യക്തമാക്കുന്നു. ഈ നിയോഗത്തിന്റെ നിവൃത്തീകരണമാണ് പ്രേഷിത ദൗത്യം.
യേശുക്രിസ്തുവിന്റെ ശിഷ്യൻമാർ ഈ ദൗത്യം യെരുശലേമിൽ ആരംഭിച്ചു. സഭ ജീവൽസ്ഥാപനമായി അത് നിമിത്തം വളർന്ന് തുടങ്ങി. ആദ്യ അഞ്ചു വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾ യെരുശലേമിൽ മാത്രമായി ഒതുങ്ങിയെങ്കിലും പിന്നീട് സഭ കഠിനമായ പീഢനത്തിലൂടെ കടന്ന് പോകുകയും വിശ്വാസികൾ പല സ്ഥലങ്ങളിലേക്ക് ചിതറി പോകുകയും ചെയ്തു. ചിതറി പോയവർ ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം അവർ സഭകൾ സ്ഥാപിച്ചു.
പാപികളായ മുഴുവൻ മാനവവർഗ്ഗത്തിനും യേശുക്രിസ്തുവിന്റെ കാൽവറി മരണത്തിലൂടെ ദൈവം ഒരുക്കിയ രക്ഷാമാർഗം ലോകത്തുള്ള മുഴുവൻ ജനത്തെയും അറിയിക്കേണ്ടത് സഭയുടെ ദൗത്യമായി, ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ സഭയിലെ ശിഷ്യന്മാർ ഏറ്റെടുത്തു. എങ്കിലും നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമൻ ചക്രവർത്തിയായിരുന്ന കുസ്തന്തിനോസ്, ക്രിസ്ത്യാനി ആയതോടെ സഭാ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായവും ഒപ്പം ഇരുണ്ട കാലഘട്ടവും ആരംഭിക്കുകയായിരുന്നു. ക്രിസ്തീയ സഭകൾക്കും നേതാക്കന്മാർക്കും റോമൻ സാമ്രാജ്യപരിധിയിൽ നിരവധി ആനുകൂല്യങ്ങളും വസ്തുക്കളും സ്ഥാനമാനങ്ങളും വേഷഭൂഷാധികളും കുസ്തന്തിനോസിന്റെ ഭരണത്തിൽ ലഭിച്ചപ്പോൾ പ്രേഷിത ദൗത്യം സഭ വിസ്മരിച്ചു പോയി. തൽഫലമായി നാല് മുതൽ പതിനാല് വരെ ഏകദേശം ഒരു സഹസ്രാബ്ദത്തോളം സുവിശേഷത്തിന്റെ വെളിച്ചം കാണാതെ ദർശനമുള്ള ശിഷ്യന്മാരുടെ അപര്യാപ്തതമൂലം കോടികണക്കിന് മനുഷ്യർ ആത്മീയ അന്ധതയിൽ ആഴ്ത്തപെട്ടു. ഇതിന് സമാനമായ ദുരനുഭവമാണ് ഇന്ന് പല സഭകളും നേരിടുന്ന പ്രതിസന്ധികൾ.
പതിനഞ്ചാം നൂറ്റാണ്ട് മുതൽ വിസ്മരിക്കപ്പെട്ടു കിടന്ന ദൈവവചനത്തിന് ജനം പ്രാധാന്യം കൊടുത്ത് തുടങ്ങിയതോടെ സഭയിൽ നവീകരണത്തിന് ആരംഭം കുറിച്ചു. ബൈബിൾ സാധാരണക്കാരുടെ ഭാഷയിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു. തൽഫലമായി പതിനേഴും, പതിനെട്ടും നൂറ്റാണ്ടുകളോടെ യൂറോപ്പിലെയും അമേരിക്കയിലെയും നവീകരണ സഭകൾ ആധുനിക മിഷൻ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറി.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന സഭയിൽ മിഷനെകുറിച്ച് ശരിയായ ദർശനവും നിയോഗവും പ്രാപിച്ച ശിഷ്യന്മാർ എഴുനേൽക്കേണ്ടിയിരിക്കുന്നു. ജനത്തിന്റെ കരച്ചിൽ കേൾക്കുവാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുവാനും മാനസാന്തരത്തിന്റെ സന്ദേശം നൽകി പാപങ്ങളോട് കരുണ കാണിപ്പാനും പതിനഞ്ചാം നൂറ്റാണ്ടിലെപ്പോലെ സഭ വചനത്തിലേക്ക് മടങ്ങി വരേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ദൈവത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകൾക്കൊത്ത് ഒരു ജീവൽസ്ഥാപനമായി 2020 ലേക്ക് പ്രവേശിക്കുന്ന സഭയ്ക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.