‘സഫലമീ യാത്ര …’ – (95)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സാദൃശ്യത്തിലേക്ക്
പ്രശസ്ത ദൈവശാസ്ത്രജ്ഞൻ അലിസ്റ്റർ മക്ഗ്രാത്ത് സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ തന്റെ പ്രിയപ്പെട്ട ഒരു സ്വഭാവം വളരെ വിലപ്പെട്ട ആത്മീയ അനുഭവുമായി ബന്ധപ്പെട്ട് ഭാഷ്യ രചന നടത്തിയിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിലെ രസതന്ത്ര പരീക്ഷണ ശാലയാണ് രംഗം. നൈട്രിക് ആസിഡിൽ വളരെ പഴക്കമുള്ള നാണയത്തുട്ടുകൾ ഇടുമ്പോൾ അവയിലെ കറകൾ മാറി, അതിലെ ഛായകൾ തെളിയുകയും, തിളക്കമുള്ളവയും ആയി മാറുന്നത് അലിസ്റ്റിറിന് കൗതുകമായിരുന്നു. അവ ആവർത്തിച്ചു ചെയ്യുവാൻ ശ്രമിച്ചിരുന്നു. വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള നാണയങ്ങൾ പരീക്ഷണങ്ങളിൽ ഉപയോഗിച്ചിരുന്നു. കറ നിമിത്തം തെളിയാതിരുന്ന രാജ്ഞിയുടെ മേലെഴുത്ത് കറകൾ മാറുമ്പോൾ തിളക്കമാർന്നതായി മാറ്റപ്പെടും.
നാം എല്ലാം ദൈവസ്വരൂപത്തിലും സാദൃശ്യത്തിലുമത്രെ സൃഷ്ടിക്കപ്പെട്ടത്. പക്ഷെ പാപം ആ സ്വരൂപത്തെ കളങ്കിതമാക്കി. അപ്പോഴും, ആ ഛായ നാം വഹിക്കുന്നവരാണ്.
പക്ഷെ, യേശു നമ്മുടെ ജീവിതത്തിൽ കടന്ന് വരുവാൻ അനുവദിക്കുന്നതിനോട് കൂടി, അവിടുന്ന് തന്റെ നിയമ രക്തത്താൽ നമ്മെ വെടിപ്പാക്കും. അവന്റെ സ്വരൂപത്തോട് അനുരൂപരായി തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2 കോരി :3:18)
പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞു, പുതിയ മനുഷ്യനെ ധരിക്കുന്ന പ്രക്രിയയായി പൗലോസ് ആ മാറ്റത്തെ വിശദമാക്കുന്നു. ‘ഇപ്പോഴോ കോപം, ക്രോധം, ഈർഷ്യ, വായിൽ നിന്ന് വരുന്ന ദൂഷണം, ദുർഭാഷണം ഇവ വിട്ട് കളവീൻ”, കൊലോ : 3:8
യേശുവിന്റെ രക്തത്താലും, കരുണയാലും കഴുകൽ പ്രാപിക്കാതെ മഹത്തായ ദൈവ സ്വരൂപം തെളിഞ്ഞു വരികയില്ല. യേശുവിനോട് അടുക്കും തോറും, ക്രിസ്തു സ്വരൂപം നമ്മിൽ തെളിഞ്ഞു വരും.