‘സഫലമീ യാത്ര …‘ – (97)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
രക്ഷിക്കുക ഒരുവനെ കൂടി
2010 ൽ ഹെയ്തിയിൽ നടന്ന വലിയ ഭൂകമ്പവും നാശവും അതിഭീകരമായിരുന്നു. ആയിരങ്ങൾ മരിച്ചു; പട്ടണങ്ങൾ അത്യന്തം തകർന്നു. അതിനിടയിലും നടന്ന രക്ഷാ പ്രവർത്തനങ്ങൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രത്യേകിച്ചും പ്രതീകം പോലെ, തകർന്ന കൽകൂമ്പാരങ്ങൾക്കിടയിൽ ഒരു ജീവൻ രക്ഷിക്കുവാൻ മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനം.
ജീവന്റെ ചെറിയ തുടിപ്പുകൾ മാത്രം നിലനിന്നിരുന്ന ശരീരം. വലിയ കൽകൂമ്പാരങ്ങൾ നാല് ചുറ്റും. എത്തിച്ചേരുവാനും, രക്ഷാ പ്രവർത്തനങ്ങൾ നടത്തുവാനും ഏറെ ബുദ്ധിമുട്ടുകൾ. പക്ഷെ, ജീവൻ നിലനിർത്തുവാൻ പാടുപെടുന്ന ഒരാൾ. പക്ഷെ, സ്വന്ത ജീവൻ അപകടത്തിലാക്കി ഒരു ജീവൻ രക്ഷിക്കുവാൻ സകല ഊർജ്ജവും ഉപയോഗിക്കുന്ന ചിലർ. ആ അദ്ധ്വാനം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിലും പെട്ടു. എന്നാൽ, ജീവൻ ബാക്കി നിന്ന വ്യക്തിയെ, ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ കഴിഞ്ഞവരുടെ, തളർന്ന മുഖത്തെ പ്രകാശം അത് ജ്വലിക്കുന്നതായിരുന്നു. രക്ഷപെട്ട വ്യക്തിയുടെ സ്ഥാനത്ത് നമ്മെ നിർത്തി, രക്ഷ പ്രാപിച്ച സന്തോഷം ഓർക്കുക.
‘ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വക്കുകയും ചെയ്ത പിതാവിന് സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം.” കൊലോസിയർ 1:13. മറ്റേത് രക്ഷാ പ്രവർത്തനങ്ങളെക്കാളും വലിയതാണ് ക്രൂശിലെ രക്ഷണ്യ വേല. വിടുവിക്കപ്പെട്ടത് കേവലം പ്രാണനല്ല. പ്രാണനേക്കാൾ വിലയേറിയ ആത്മാവ്. ആത്മാവും, പ്രാണനും, ദേഹവും എല്ലാം ചേർന്ന സമ്പൂർണ്ണ മനുഷ്യന്റെ രക്ഷ. ആ രക്ഷ നൽകുവാൻ കഴിയുന്നത് കാൽവറി നാഥനായ യേശുവിനും, കാൽവറിക്കും മാത്രം.
രക്ഷപെട്ട നാം, മറ്റൊരുവനെ കൂടി രക്ഷിക്കുവാൻ സമർപ്പിക്കുമോ ?