EDITORIAL …
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി രേഖപ്പെടുത്തിയാൽ ശതോത്തര രജതജൂബിലി തന്നെ ആഘോഷിക്കുന്ന ആനപ്രമ്പാൽ എടത്വാ മാർത്തോമാ ഇടവകയിൽ നിന്നും മാരാമൺ കൺവൻഷനിലേക്ക് പമ്പയിൽ കൂടി ഒരു യാത്ര. എട്ട് വള്ളങ്ങളിലും, ഒരു ചെറു വള്ളത്തിലുമായി ഏകദേശം 650 ൽ പരം കുടുംബങ്ങളുള്ള ഇടവകയിൽ നിന്നും 150 ലധികം വിശ്വാസികൾ വെളുപ്പിനെ 4:30 യ്ക്ക് യാത്ര തിരിച്ചു. യാത്രയുടെ അമരക്കാരനായി ഇടവക വികാരി റവ. രഞ്ജി വർഗീസ്.
ഈ യാത്ര വിവിധ മാധ്യമങ്ങളിൽ കൂടി തത്സമയം കണ്ടപ്പോൾ, ഭാവിയിൽ സംഭവിക്കുന്ന ഒരു പൊരുളിന്റെ നിഴലായി തീർന്നു ഈ യാത്ര. ക്രിസ്തു അന്വേഷിയായ ഒരു ഭക്തന് ഈ യാത്ര വളരെ വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. തങ്ങളുടെ രണ്ട് തലമുറ മുമ്പുള്ളവർ മുതൽ, അക്കാലത്ത് അനുഭവിച്ചിരുന്ന കഷതയും പട്ടിണിയും ഒന്നും, യാത്രകൾക്ക് തടസ്സമായില്ല. പൂർവ്വ പിതാക്കന്മാരായ യിസ്രായേൽ മക്കളുടെ യാത്രയെ കുറിച്ച് എബ്രായ ലേഖന കർത്താവ് രേഖപെടുത്തുന്നു, ‘വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു’ (11:29). നിത്യതയിലേക്കുള്ള യാത്രയിൽ പ്രിയരേ ഒരു കഷ്ടതയും നമ്മെ തടസ്സപ്പെടുത്തരുത്. അനേക ഓളങ്ങളെ തരണം ചെയ്ത വിശ്വാസികൾ, അവർ ലക്ഷ്യം വച്ച തീരത്ത് എത്തി ചേർന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ, അവർക്കറിയാം യാത്ര സുഗമമായിരിക്കുകയില്ലായെന്ന്; എന്നാൽ അമരക്കാരനായി ക്രിസ്തു നാഥൻ നമ്മുടെ ജീവിത പടകിൽ ഉള്ളയിടത്തോളം നാം ഭയപ്പെടേണ്ടതില്ല.
വിശ്വാസികളുടെ നാവിൽ സ്ത്രോത്രഗീതങ്ങൾ ഉണ്ടായിരുന്നു. ഭയത്തിന്റെയോ, ഭാരത്തിന്റെയോ ഗീതങ്ങളായിരുന്നില്ല, മറിച്ച് ‘അക്കരയ്ക്ക് യാത്ര ചെയ്യും സീയോൻ സഞ്ചാരി’, ‘എന്തതിശയമേ ദൈവത്തിൻ സ്നേഹം’ തുടങ്ങിയ പഴയ ആത്മീക ഗാനങ്ങൾ പാടി അവർ യാത്രാമദ്ധ്യേ ക്രിസ്തുവിൽ ആനന്ദിച്ചു. ജീവിതയാത്രയിൽ ഒരിക്കലും നമ്മുടെ അധരങ്ങളിൽ നിന്നും സ്തുതിയും, സ്തോത്രവും കുറയരുത്. പിശാച്ച് ഭയപ്പെടുന്നതും, ഇന്നത്തെ തലമുറയിൽ ചിലർക്കെങ്കിലും അന്യം നിൽക്കുന്നതുമായ ആത്മീക സത്യമാണ് പ്രായമുള്ള മാതാപിതാക്കൾ യാത്രാമദ്ധ്യേ നമ്മെ ഓർമിപ്പിച്ചത്. ഗാനങ്ങളുടെ മദ്ധ്യേ, ഹല്ലേലുയ്യാ ശബ്ദം തീരങ്ങളിൽ തരംഗങ്ങൾ ഉണ്ടാക്കി. കാൽവറിയിൽ ജയിച്ച യേശുനാഥനെ, നിത്യതിയിലും നാം പാടി ആരാധിക്കുവാൻ പോകുന്നത് ഹല്ലേലുയ്യാ പാടിയായിരിക്കുമല്ലോ.
യാത്രാമദ്ധ്യേ വേണ്ട സാധനസാമഗ്രികൾ വള്ളത്തിൽ പിതാക്കന്മാർ കരുതിയിരുന്നു. ജീവിത യാത്രയിൽ ജീവനും ഭക്തിക്കും വേണ്ട എല്ലാവിധ കരുതലുകളും ദൈവം നമുക്ക് വേണ്ടി കരുതിയിട്ടുണ്ട്. ദൂരെ നിന്നും തീരം കണ്ട് തുടങ്ങിയപ്പോഴേക്കും യാത്രികർ അത്യുത്സാഹത്തിലായി. ആശിച്ച ദേശത്തിലേക്ക് പാദം വയ്ക്കുവാൻ ഇനി അധികം താമസമില്ല. ലോക സംഭവങ്ങൾ അത് വിളിച്ചറിയിക്കുന്നു.
പകൽ 9:00 മണിയോട് കൂടി അവർ മാരാമണ്ണിൽ എത്തിച്ചേർന്നു. യാത്രാക്ഷീണം അവരെ അലട്ടിയിരുന്നെങ്കിലും, ആത്മീകസന്തോഷത്താൽ അവർ നിറഞ്ഞിരുന്നു. പലരും അത് പരസ്യമായി പ്രസ്താവിച്ചു. കയ്യിൽ വേദവചനവും, റാന്തലും, പൊതിച്ചോറുമായി തീരത്തേക്ക്. പടക് തീരമണഞ്ഞു.
തിരുമേനിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികൾ ഭക്തരെ സ്വീകരിച്ചു. പടകിൽ നിന്നിറങ്ങിയ റവ. രഞ്ജി വർഗീസിന് ബൈബിൾ നൽകി തിരുമേനി സ്വീകരിച്ചത് വിശ്വാസികൾക്ക് ആവേശമേകി. നമ്മെ, കാത്ത് അബ്രഹാം മുതൽ പഴയ പുതിയ നിയമ വിശുദ്ധന്മാർ അക്കരനാട്ടിൽ കാത്തിരിക്കുന്നു. സൃഷ്ട്ടി തന്റെ സൃഷ്ട്ടാവിനെ കാത്ത് കാത്തിരിക്കുന്നു. ഒരു പക്ഷെ, ഈ ദിനങ്ങളിൽ ഒന്നിൽ നാം മരണം വഴിയായി പ്രിയനെ ചെന്ന് കാണും, അല്ലെങ്കിൽ മണവാളനായ പ്രാണപ്രിയൻ നമ്മെ ചേർക്കുവാനായി മദ്ധ്യാകാശത്തിലേക്ക് ഇറങ്ങി വരും.
എന്തിന് വേണ്ടി അവർ യാത്ര ആരംഭിച്ചോ, ഉദ്ദേശിച്ച തീരത്ത് അവർ എത്തി ചേർന്നു. നമ്മോടൊപ്പം യാത്ര ആരംഭിച്ച ജനലക്ഷങ്ങൾ, പലർ യാത്രാമദ്ധ്യേ തളർന്നും, ചിലർ ദിശ മാറിയും, അനേകർ പട്ടും പോയി. എന്നാൽ, ഒരിക്കലും നാം നമ്മുടെ യാത്രയുടെ ലക്ഷ്യം മറക്കരുത്. ജീവിതയാത്രയിൽ കണ്മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം ഇവ നമ്മുടെ നിത്യതയ്ക്ക് തടസ്സമാകരുത്. നമ്മുടെ പിതാക്കന്മാർ, ‘അവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു’ (എബ്രായർ : 11:13)
സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം എന്നിങ്ങനെ സമസ്ത മേഖലകളും, വിളിച്ചറിയിക്കുന്നു നാഥൻ വരാറായിയെന്ന്. നിങ്ങൾ യുദ്ധത്തെ കുറിച്ചും, യുദ്ധശ്രുതിയെ കുറിച്ചും കേൾക്കുമ്പോൾ മണവാളൻ വാതിൽക്കൽ എത്തിയിരിക്കുന്നു എന്നറിവീൻ.
ആകയാൽ ലക്ഷ്യം മറന്ന് ജീവിതപടക് തുഴയുന്ന ആരെങ്കിലും ഈ വാക്കുകൾ ശ്രദ്ധിക്കുന്നു എങ്കിൽ, പ്രിയരേ ഇപ്പോൾ തന്നെ യേശുക്രിസ്തുവിനെ നിങ്ങളുടെ പടകിന്റെ അമരക്കാരനായി സ്വന്ത രക്ഷിതാവായി സ്വീകരിക്കുക. മാനസാന്തരപെട്ട്, രക്ഷിക്കപ്പെട്ട ഏതൊരു വ്യക്തിയും, യേശുക്രിസ്തു അനുവർത്തിച്ച, ശിഷ്യന്മാർ പഠിപ്പിച്ച ത്രിയേക ദൈവത്തിന്റെ നാമത്തിൽ വിശ്വാസസ്നാനം ഏല്ക്കണം. തുടർന്ന് അപ്പോസ്തോലന്മാരുടെ ഉപദേശം കൈകൊണ്ടും, കൂട്ടായ്മ ആചരിച്ചും, അപ്പം നുറുക്കിയും, പ്രാർത്ഥന കഴിച്ചും ജീവിത യാത്ര തുടരുവാൻ ഇടയാകട്ടെ.
തീരത്തെത്തുമ്പോൾ നമുക്ക് പൗലോസ് സ്ലീഹായൊടൊപ്പം പറയാം, ‘ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു; ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കുംകൂടെ’.