‘സഫലമീ യാത്ര …’ – (99)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഏക നാമം എല്ലാറ്റിനും മീതെ
ക്ലിയോപാട്ര, ഗലീലിയോ, ഷെയ്ക്‌സ്പിയർ, പെലെ … അത് മതി ഈ ചരിത്ര പ്രസിദ്ധരെ ഓർത്ത് വയ്ക്കുവാൻ. കാലഘട്ടങ്ങളുടെ ഇതിഹാസങ്ങളായിരുന്നു അവരെല്ലാം. അവർ ആരായിരുന്നു എന്നും എന്ത് ചെയ്തു എന്നുമെല്ലാം ചരിത്രത്താളുകളിലുണ്ട്.
എന്നാൽ എല്ലാ പേരുകൾക്കും മുകളിൽ, ഏറ്റവും ഏറ്റവും മുകളിൽ ഒരു പേരുണ്ട്. ഗബ്രിയേൽ ദൂതൻ അവിടുന്ന് ജനിക്കും മുൻപേ, ജോസഫിനോടും, മറിയയോടും പറഞ്ഞു : “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാൻ ഇരിക്കകൊണ്ട് നീ അവന് യേശു എന്ന് പേരിടേണം” മത്തായി : 1:21
ഒരു ചക്രവർത്തിയോ, താര രാജാവോ ഒന്നുമായിട്ടല്ല യേശു ജനിച്ചത്. ഒരു ദാസനായി, തന്നെ താൻ ഒഴിച്ച്, നിന്ദ്യമായ കുരിശ് മരണം ഏറ്റെടുത്ത്, ആർക്കും ഏത് പാപിക്കും അടുത്ത് ചെല്ലാവുന്ന ഒരു ആളത്വമായി യേശു ജീവിച്ചു. പക്ഷെ, തന്നെ കൈക്കൊള്ളുന്നവരെ പാപം, ശാപം, രോഗം ഇവയിൽ നിന്നെല്ലാം വിമോചനം നൽകി ദൈവമക്കളാകുവാൻ, സ്വർഗ്ഗത്തിന്റെ നേരവകാശികളാകുവാൻ അധികാരം നൽകി. സ്വർഗ്ഗീയ മഹിമാ ധനത്തിന്റെ അവകാശികൾ ആക്കി.
ക്രിസ്തു ശാസ്ത്രത്തിലെ വജ്രം എന്ന് നാം അറിയുന്ന പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക : “അത് കൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകല നാമത്തിനും മേലായ നാമം നൽകി” ഫിലി : 2:9
ജീവിതത്തിലെ ഉയർച്ചകളിലും, താഴ്ചകളിലും, തകർച്ചകളിലും, വളർച്ചകളിലും നാം ആധാരമായി ഉയർത്തേണ്ട ഏക നാമം യേശു മാത്രമാണ്. കൈവിടുകയില്ല ആ നാമം.
വി. അഗസ്റ്റിൻ പറഞ്ഞിട്ടുള്ള പ്രസിദ്ധമായ ചില വാക്കുകളുണ്ട്, “എല്ലാറ്റിനും മീതെ യേശുവിന്റെ കർത്തൃത്വം നാം കൈകൊള്ളാത്തിടത്തോളം, ആ നാമത്തിന്റെ ശക്തി നാം അനുഭവിച്ചറിയുകയില്ല”