ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
EDITORIAL (Blesson Daniel)
‘COVID – 19’ ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ ‘സ്ഥലമാറ്റം’ എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും സഭാംഗങ്ങളും. കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 24 ന് സംസ്ഥാനം മുഴുവൻ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. എന്നാൽ മാർച്ച് 8, മുതല്ക്കെ വിശ്വാസ സമൂഹം ഇടക്കൂട്ടായ്മകൾ നടത്തിയിട്ടില്ല. ചില സഭകൾ മാർച്ച് 15, ഞാറാഴ്ച അല്പസമയത്തേക്ക് മാത്രം ഒത്തു കൂടി സഭായോഗം നടത്തി.
എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് ശുശ്രുഷക സ്ഥലമാറ്റം നടത്തപ്പെടുന്നത്. ഐ.പി.സി. നേതൃത്വം മെയ് 17 എന്ന തീയതി സ്ഥലമാറ്റത്തിന് വേണ്ടി നിശ്ചയിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലെ സർക്കാർ തീരുമാനമനുസരിച്ച് തീരുമാനം എടുക്കുവാനായി മറ്റ് സഭാ നേതൃത്വങ്ങളും കാത്തിരിക്കുന്നു. ഇതിനോടകം തന്നെ പല എപ്പിസ്കോപ്പൽ സഭകളും ഈ വർഷത്തെ സ്ഥലമാറ്റം റദ്ദ് ചെയ്തിരിക്കുകയാണ്. ഐപിസി യുടെ തീരുമാന പ്രകാരം മെയ് 17 ന് ശുശ്രുഷകന്മാർ സ്ഥലം മാറുകയാണെങ്കിൽ, മെയ് 3 ന് ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം ഒരു ഞാറാഴ്ച മാത്രമാണ് ശുശ്രുഷകന്മാരുടെ മുന്നിലുള്ളത്.
‘സ്ഥലമാറ്റം’ എന്ന അടിയന്തരപ്രാധാന്യമുള്ള വിഷയം, ശുശ്രുഷക കുടുംബങ്ങളെയും സഭകളെയും വിഷമവൃത്തിയിലാക്കുന്നതിന് ഇനിയുമുണ്ട് കാരണങ്ങളേറെ. ലോക്ക് ഡൗൺ പിൻവലിച്ചാൽ തന്നെ ആരാധന കൂടിവരവിനുള്ള സ്വാതന്ത്ര്യത്തിന് ആഴ്ചകൾ കാത്തിരിക്കേണ്ടി വരും. ഇനി സർക്കാർ അനുവാദത്തോട് കൂടി ആരാധന പുനഃരാരംഭിച്ചാൽ തന്നെ, സഭാ കൂടിവരവുകളും, അനുബന്ധ ക്രമീകരണങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുവാൻ ആഴ്ചകൾ തന്നെ എടുത്തേക്കും.
കുറഞ്ഞത് മൂന്ന് വർഷത്തെ ശുശ്രുഷയ്ക്ക് ശേഷം പ്രാദേശിക സഭയിൽ നിന്നും സ്ഥലം മാറി പോകുമ്പോൾ എല്ലാ വിശ്വാസ ഭവനങ്ങളിലും സന്ദർശിക്കുന്നതിന് പോലും ശുശ്രുഷകന്മാരെ നിലവിലെ സാമൂഹിക സാഹചര്യം അനുവദിക്കുന്നില്ല. വിശ്വാസികൾക്കും തങ്ങളുടെ സഭാ ശുശ്രുഷക കുടുംബത്തെ, സഭയായി ഒത്ത് കൂടി യാത്രയയ്ക്കുന്നതിൽ വിലക്കുകൾ തടസ്സമായി നില്ക്കുന്നു.
ദിവസ വേതനക്കാരായ മഹാ ഭൂരിപക്ഷം വിശ്വാസികളുടെ വരുമാനം നിലച്ചിട്ട് രണ്ട് മാസത്തിലേറെയായി. കൂടാതെ മിഡിൽ ഈസ്റ്റ്, അമേരിക്ക, തുടങ്ങി കേരളത്തിന്റെ പുറത്ത് നിന്നും വിശ്വാസികൾക്കും അത് വഴി സഭകൾക്കുമുള്ള വരുമാനം അസാധാരണമാം വിധം കുറഞ്ഞു. ഈ സാഹചര്യത്തിൽ മാന്യമായ ഒരു യാത്രയയപ്പ് നല്കാനാവാത്തതിൽ സഭകളും വിഷമത്തിലാണ്. 90 % സഭകളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരിക്കുമ്പോൾ ഏകദേശം 10 % സഭകൾ മാത്രമാണ് സ്വയംപര്യാപ്തമായിട്ടുള്ളത്. ആരാധന നടത്തി ലഭിക്കുന്ന സ്തോത്രകാഴ്ചയാണ് ഇങ്ങനെയുള്ള സഭാ ശുശ്രുഷകന്മാരുടെ ആകെയുള്ള ജീവനോപാധി.
SSLC പരീക്ഷ വരെ മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥലം മാറി പോകുന്ന ശുശ്രുഷകന്മാരുടെ കുഞ്ഞുങ്ങളുടെ തുടർ പഠനവും ചോദ്യചിഹ്നമാകുകയാണ്. ലോകവ്യാപകമായി ഈ വർഷത്തെ അദ്ധ്യയന വർഷം അനിശ്ചിതാവസ്ഥയിൽ നിൽക്കുമ്പോൾ, മക്കളുടെ തുടർ വിദ്യാഭ്യാസത്തെ ഓർത്ത് വ്യാകുലപ്പെടുകയാണ് ശുശ്രുഷക കുടുംബങ്ങൾ.
പ്രശ്നങ്ങൾ നിലനിൽക്കുന്ന സഭകളെയും, ശുശ്രുഷകന്മാരെയും ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല. അങ്ങനെയുള്ള സഭാ വിഷയങ്ങൾ ഒറ്റപെട്ടത് എന്നെണ്ണി സഭാ നേതൃത്വം നേരിട്ട് ഇടപെട്ട് പരിഹരിക്കട്ടെ. ഇത് പൊതുസ്ഥലമാറ്റത്തെ ബാധിക്കുവാൻ ഇടവരരുത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക അകലം പാലിക്കുമ്പോൾ തന്നെ, മാനസിക ഐക്യത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ വരെ മുന്നിട്ടിറങ്ങിയത് നമുക്ക് പാഠമാകേണ്ടതുണ്ട്. പെന്തെക്കോസ്ത് നേതൃത്വങ്ങൾ അവരെ തിരെഞ്ഞെടുത്ത സഭാ ശുശ്രുഷകന്മാരുടെ സ്ഥലമാറ്റം, സഹിഷ്‌ണുതയോടെ, ദൈവസ്നേഹത്തിൽ, 2021 ലേക്ക് നീട്ടി വയ്ക്കുന്നതിനായി ശുശ്രുഷകന്മാരോടൊപ്പം പ്രാദേശിക സഭകളും കാത്തിരിക്കുന്നു.