‘സഫലമീ യാത്ര …‘ – (105)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നാം അവന്റെ കൈപ്പണി
ഒരു ജപ്പാൻ ചക്രവർത്തി, ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുവാൻ പ്രസിദ്ധനായ ചിത്രകാരനെ ഏല്പിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും ചക്രവർത്തിക്ക് ചിത്രം ലഭ്യമായില്ല. ഒടുവിൽ വിശദീകരണം തേടി ചക്രവർത്തി തന്നെ നേരിട്ട് ചിത്രകാരന്റെ വീട്ടിൽ എത്തി. ഒരു വാക്കും വിശദീകരണം പറയാതെ ചിത്രകാരൻ ചക്രവർത്തിയുടെ മുന്നിൽ വച്ച് ചിത്രം വരയ്ക്കുവാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ അതുല്യം എന്ന് വിളിക്കാവുന്ന ‘മാസ്റ്റർപീസ്’ ചിത്രം, ചിത്രകാരൻ വരച്ച് തീർത്തു. ചക്രവർത്തി നിനച്ചതിലും അധികം മിഴിവുള്ള പക്ഷിയുടെ ചിത്രം.
എന്ത് കൊണ്ട് നാളുകൾ വൈകി എന്ന ചക്രവർത്തിയുടെ ചോദ്യത്തിന് മറുപടി എന്നവണ്ണം നൂറ് കണക്കിന് ചെറുചിത്രങ്ങൾ ചക്രവർത്തിയെ കാണിച്ചു കൊടുത്തു. ഒരുപാട് ചിറകുകളുടെ, തൂവലുകളുടെ, തലയുടെ, കാലുകളുടെ ,ചിത്രങ്ങൾ. ചക്രവർത്തിയുടെ സ്വപ്നത്തിന് തുല്യമായ ചിത്രം പൂർത്തിയാക്കുവാൻ നാളുകളുടെ പഠനവും ഗവേഷണവും ആവശ്യമായിരുന്നു. ചിത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയായിരുന്നു കാലതാമസം.
പൗലോസ് പറയുന്നു : “നാം അവന്റെ കൈപ്പണിയാണ്” (എഫെസ്യർ : 2:10). അവന്റെ ചിത്രങ്ങളാണ്, ശില്പങ്ങളാണ്. രാജാവിന്റെ മുന്നിൽ പ്രദര്ശിപ്പിക്കുവാനുള്ള ശില്പങ്ങളുടെ നിർമ്മിതിയിലാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ്. പരിശുദ്ധ ആത്മാവിനാൽ മുദ്രയിടപ്പെട്ടവരാണ് ദൈവമക്കൾ. “പുത്രനായ ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപമാക്കുവാൻ വിളിക്കപെട്ടവരാണ് ദൈവമക്കൾ. (റോമർ : 8:29). പരിശുദ്ധാത്മാവ് എന്ന അതുല്യ ശില്പി അനുനിമിഷവും ആ വേലയിലാണ്.
ഒരു ദിവസം രാജാവിന്റെ മുന്നിൽ കാഴ്ച വയ്ക്കപ്പെടേണ്ടവരാണ് ദൈവമക്കൾ. ആത്മാവിനെ അനുസരിച്ച് നടന്നാൽ, നാം ദിവ്യ സ്വഭാവത്തിന് പങ്കാളികളായി മാറ്റപ്പെടും.