‘സഫലമീ യാത്ര …‘ – (116)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പരിപാലകൻ
ദൈവവചന ശുശ്രുഷയിൽ അഗ്രഗണ്യനായ ഒരു പ്രസംഗകനായിരുന്നു പാ. W. S. മാർട്ടിൻ. അദ്ദേഹത്തിന്റെ പ്രഭാഷണ ദിവസം ജനങ്ങൾ തിക്കി തിരക്കി കൂടി വന്നിരുന്നു. ദൂരെയുള്ള ഒരു വലിയ യോഗത്തിൽ പ്രസംഗിക്കുവാൻ താൻ വാക്ക് കൊടുത്തിരുന്നു. എന്നാൽ അവിചാരിതമായി രോഗിയായി മാറിയ തന്റെ ഭാര്യയെ വിട്ട് പോകുവാൻ കഴിയാത്ത നിലയിൽ അദ്ദേഹം ആയിത്തീർന്നു. ഈ പ്രശ്‌നത്തെ കുറിച്ച് വളരെ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ശേഷം അദ്ദേഹം അതിനെകുറിച്ച് തന്റെ മക്കളോട് പറഞ്ഞു. അവരിൽ ഒരാളിൽ കൂടി തനിക്ക് ആവശ്യമായ ഉപദേശം ലഭിക്കുകയും ചെയ്തു.
“ഡാഡി പോകുവാൻ ഭയപ്പെടേണ്ട; ഡാഡി ഇവിടെ ഇല്ലാതിരുന്ന സമയം മമ്മിയെ ദൈവം സുരക്ഷിതമായി കാത്തു കൊള്ളും”
കർത്താവിന് തങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കണമെന്നും, തങ്ങൾ ഏറ്റെടുക്കുന്ന ചുമതലകൾ നിവൃത്തി ഉള്ളിടത്തോളം വിഘ്‌നം കൂടാതെ നിർവഹിക്കണമെന്നും താൻ മക്കളെ പഠിപ്പിച്ചിട്ടുള്ളത് അദ്ദേഹം ഓർത്തു. തന്റെ ആശങ്കകൾ എല്ലാം ദൂരെ എറിഞ്ഞിട്ട്, ദൈവമാണ് തന്റെ ഗമനം സ്ഥിരമാക്കുന്നു എന്ന് തിരിച്ചറിഞ്ഞു ശുശ്രുഷയ്ക്കായി കടന്ന് പോയി.
ശുശ്രുഷകൾ വലിയ അനുഗ്രഹകരമായിരുന്നു. വീട്ടിൽ മടങ്ങി എത്തിയപ്പോൾ ഭാര്യക്ക് വളരെ സുഖം ഉള്ളതായി കണ്ടു. ദൈവപരിപാലനത്തെ കുറിച്ച് അവർ ഇതിനകം ഒരു ഗാനവും രചിച്ചിരുന്നു. പാ. മാർട്ടിൻ അതിന് ഈണം നൽകി. സംവത്സരങ്ങളായി ഈ ഗാനം കഷ്ടതകളുടെ നടുവിൽ ആയിരങ്ങൾക്ക് ആശ്വാസമായി മാറി. “എന്ത് തന്നെ സംഭവിച്ചാലും സംഭ്രമിക്കരുത്; അവന്റെ സ്നേഹത്തിൽ ചിറകിൽ കീഴ് അമർന്ന് കൊൾക; അവൻ നിന്നെ കാത്ത് കൊള്ളും”.
“നിന്റെ ഭാരം യഹോവയുടെ മേൽ വച്ച് കൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങി പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല “, സങ്കീ :55:22
ഭാരം യാഹിന് കൈമാറുക. അത് അവിടുന്ന് ഏറ്റെടുത്ത് കൊള്ളും.