‘സഫലമീ യാത്ര …‘ – (119)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കൂടുകൾ വിടുമ്പോൾ
“കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്ക് മീതെ പറക്കും പോലെ താൻ ചിറക് വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു”, ആവർ :32:11
ശുശ്രുഷകൾ തികച്ച് മറുകരയിൽ എത്തുവാനുള്ള ദിനങ്ങളിൽ മോശ യിസ്രായേൽ മക്കളോട് പറയുന്ന വാക്കുകളാണിത്. മിദ്യാനിൽ ആടുകളെ മേയിച്ച് കൊണ്ടിരുന്ന നാല്പത് വർഷങ്ങൾക്കിടയിൽ, പല പ്രാവശ്യം കണ്ടിട്ടുള്ള ഒരു കാഴ്ചകളാണ് ഈ വാക്കുകളുടെ പശ്ചാത്തലം.
കഴുകനെ കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കുക. തള്ളപ്പക്ഷി പലപ്പോഴും അതിന്റെ കുഞ്ഞിനെ നിർഭയം കൂടിന് വെളിയിലേക്ക് തള്ളിക്കളയുന്നത് അവർ കണ്ടിട്ടുണ്ട്. അത് പരിഭ്രമിച്ച് ചിറകിട്ടടിച്ച് കൊണ്ട് 150 അടിവരെ താഴേക്ക് പോയി കഴിയുമ്പോൾ, തള്ളപ്പക്ഷി അതിവേഗത്തിൽ താഴേക്ക് പാഞ്ഞ് അതിന്റെ കീഴിലെത്തി അതിന്റെ കീഴിലെത്തി തന്റെ ചിറകിന്റെ മീതെ അതിനെ താങ്ങി വഹിച്ചു തിരികെ കൂട്ടിലേക്ക് കൊണ്ട് വരുന്നു. കുഞ്ഞുങ്ങൾ എല്ലാം പറക്കുവാൻ പഠിക്കുന്നത് വരെ ഓരോ കാൽ മണിക്കൂറിലും ഈ പ്രക്രിയ ആവർത്തിച്ച് കൊണ്ടിരിക്കും.
ഈ പ്രക്രിയ പലവട്ടം കണ്ട മോശ, യിസ്രായേലിന്റെ സകല സഭയോടും അന്ത്യയാത്ര പറയുന്ന ഈ ഗീതത്തിൽ ദൈവം എത്ര കരുണയോടും കരുതലോടും കൂടെയാണ് നടത്തിയിരുന്നത് എന്ന് ഗ്രഹിപ്പിക്കുവാനാണ് കഴുകന്റെ ഉപമ പറയുന്നത്.
നാല്പത് വർഷങ്ങൾക്കിടയിൽ പരിപാലനങ്ങൾ മാത്രമല്ല പലപ്പോഴും ശിക്ഷിച്ചിട്ടുമുണ്ട്. അവർ അത് അറിയണം. ഈ വചനം ധ്യാനിക്കുന്ന ഓരോരുത്തരും അതറിയേണം. കഴുകൻ സ്വന്ത കുഞ്ഞിനെ കൂടിന് വെളിയിലേക്ക് തള്ളിയിടുന്നത് ക്രൂരമായ ഒരു പ്രവർത്തിയായി കാണുന്നവർക്ക് തോന്നിയേക്കാം. അതിലെ സാംഗത്യം സംശയം ഉളവാക്കിയേക്കാം. എന്നാൽ, തള്ളപ്പക്ഷി അങ്ങനെ ചെയുന്നില്ലെങ്കിൽ ആ ചെറുകഴുകൻ ജീവകാലം മുഴുവൻ കൂടിന്റെ സുരക്ഷതത്വത്തിൽ കഴിയുന്നതിൽ മാത്രം തൃപ്തിപ്പെടുകയും, ചിറക് വിടർത്തി രാജകീയ പ്രൗഢിയോടെ ആകാശത്തിൽ പറന്നുയരുവാൻ സാധിക്കാതെ വരികയും ചെയ്യും. ആ കഴുകൻ കുഞ്ഞിന്റെ ജന്മം അഫലമാകും.
ഓരോ കൂടിളക്കങ്ങളിലും, പുതിയ മേഖലയിലേക്ക് ചിറകടിച്ചുയരുവാനാണ് എന്ന് തിരിച്ചറിയുക.