‘സഫലമീ യാത്ര …‘ – (122)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
യേശുവിനെ കാണണം
വേദശാസ്ത്രത്തിൽ ഉന്നത ബിരുദം എടുത്ത ഒരു യുവ പുരോഹിതൻ ഒരു ഇടവകയിലേക്ക് നിയമിതനായി. വലിയ ബിരുദമോ, ആധുനികനോ ഒന്നുമല്ലായിരുന്നു എങ്കിലും ആഴമായ ദൈവഭക്തിയും ആത്മാർത്ഥതയുള്ള ഒരു സാധു പട്ടക്കാരൻ ശുശ്രുഷ ചെയ്തിരുന്ന ഒരു ഇടവക ആയിരുന്നു അത്. പൊടിപ്പും, തൊങ്ങലും ഒന്നുമില്ലാതെ ശുശ്രുഷ ചെയ്തിരുന്ന വ്യക്തിയായിരുന്നു.
യുവാവായ പുതിയ പട്ടക്കാരൻ, മതിപ്പുണ്ടാക്കാൻ തനറെ പ്രസംഗ ചാതുര്യം പ്രകടിപ്പിച്ചും, മഹാന്മാരുടെ ഉദ്ധരിണകളോടും, പ്രസംഗ ശാസ്ത്രത്തിന്റെ പിൻബലത്തോടെ സ്വയ തൃപ്തനായി പ്രസംഗിച്ചു. പക്ഷെ, ജനങ്ങളുടെ പ്രതികരണം തണുത്തതായിരുന്നു.
പിറ്റേ ആഴ്ച പുതിയ പട്ടക്കാരൻ പ്രസംഗത്തിനായി പുൽപിറ്റിലേക്ക് പ്രവേശിച്ചപ്പോൾ, കൈകൊണ്ട് എഴുതിയ ഒരു ചെറു കുറിപ്പ് പ്രസംഗപീഠത്തിന് മുകളിൽ കണ്ടു, “യജമാനനെ, ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താല്പര്യമുണ്ട്” (യോഹ :12:21). അതായിരുന്നു ചെറുകുറിപ്പ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കുവാൻ എപ്പോഴും തയ്യാറാകുന്ന സ്വഭാവഗുണം ഈ യുവശുശ്രുഷകന് ഉണ്ടായിരുന്നു. പിറ്റേ ആഴ്ച ശൈലി മാറ്റി, ദൈവകൃപയിൽ ശരണപ്പെട്ട് ആയിരുന്നു ദൂത് നൽകിയിരുന്നത്. പലരും ആ ദൂത് കേട്ടത് കണ്ണുനീരോടെ ആയിരുന്നു. അടുത്ത ആഴ്ച പ്രസംഗപീഠത്തിൽ കയറിയപ്പോൾ അതേ കൈയക്ഷരത്തിൽ തന്നെ വേറൊരു കുറിപ്പ് കണ്ടു. “കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു” (യോഹ :20:20)
എല്ലാ സഭകളിലെയും പ്രസംഗപീഠത്തിൽ ഇത്തരം ഒരു കുറിപ്പ് ഉണ്ട് എന്ന ചിന്തയിൽ ദൂതുകൾ മുഴങ്ങണം. “ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താല്പര്യമുണ്ട്” യേശുവിന് പകരം മറ്റൊന്നും ഉയർത്തപ്പെടരുത്. അത് നൽകുന്നത് നിരാശ മാത്രമായിരിക്കും. ജനം യേശുവിനെ ദർശിക്കട്ടെ.