‘സഫലമീ യാത്ര …‘ – (130)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
എന്തായിത്തീരണം
ഇതൊരു യഥാർത്ഥ പദമല്ലേ എന്ന് ഒരുപക്ഷേ ചിന്തിച്ചു പോകുവാൻ സാദ്ധ്യതയുണ്ട്. ബ്രിട്ടനിലെ ഒരു കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികളോട് പ്രഫസർ ചോദിച്ചു. പലരുടെയും മറുപടികൾ സ്വാഭാവികം. മികച്ച കായിക താരം, സ്വാധീന ശക്തിയുള്ള രാഷ്ട്രീയക്കാരൻ, അറിയപ്പെടുന്ന പണ്ഡിതൻ, നല്ല അഭിനേതാവ് – എല്ലാം പ്രശസ്‌തരാകുവാനും, ധനികരാകുവാനും, ഒന്നാമത് എത്തുവാനുള്ള ആശകൾ. അല്പം പരുങ്ങിയാണെങ്കിലും ഒരാളുടെ ആഗ്രഹം ഏറെ ഏറെ വ്യത്യസ്‍തമായിരുന്നു. “നിങ്ങൾ പുച്ഛിച്ചേക്കാം, എനിക്കൊരു വിശുദ്ധനാകണം’ – I want to be a saint.
അസ്വാഭാവികം, എനിക്കൊരു വിശുദ്ധനാകണം. വിശുദ്ധനാകുക എന്നതിനെക്കുറിച്ചുള്ള ധാരണകൾ വ്യത്യസ്‍തമാണെങ്കിലും ഒരു കോളേജ് വിദ്യാർത്ഥിയുടെ ആഗ്രഹം അസാധാരണം.
എന്നാൽ ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ മുൻഗണന അതാണ്. അതായിരിക്കണം. വിശുദ്ധനാക്കുക എന്നതിന്റെ സാരാംശം ക്രിസ്തുയേശുവിനെപ്പോലെ ആകുക എന്നത്രെ. ഒരു വ്യക്തിയെ ലോക സ്ഥാപനത്തിന് മുൻപേ, പിതാവായ ദൈവം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ പദ്ധതി അതാണ്. – “ക്രിസ്തുവിന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചിരിക്കുന്നു” റോമർ :8:29
പൂർണ്ണമായ അനുരൂപം ക്രിസ്തുവിന്റെ വരവിങ്കൽ മാത്രമേ പൊരുളാകുകയുള്ളൂ. അതുല്യമായ ആ അനുരൂപം വരുവാനുള്ള ലോകത്തിൽ മാത്രം. പക്ഷെ, ഈ ആയുസ്സിൽ അനുനിമിഷം പരിശുദ്ധ റൂഹയോട് ചേർന്ന്, പൂർണതയിലേക്ക് വളരുക. ആ വളർച്ചയ്ക്കായി അർപ്പണം ചെയ്യുക.
ക്രിസ്തുവിലെ വിശ്വാസത്തിൽ നാം വിശുദ്ധരാകുക. (ഫിലി :1:1) എന്നാൽ അനുനിമിഷവും വിശുദ്ധിയുടെ തുടർ പ്രക്രിയകളിലൂടെ ക്രിസ്തുവിനെപ്പോലെ ആയിത്തീരുക.
വിശുദ്ധിയിൽ വളരുക – യേശുവിനെപ്പോലെ ആയിത്തീരുക.