മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (110)
പാ. വീയപുരം ജോർജ്കുട്ടി
7) വാതിൽ അടച്ചിരിക്കെ അകത്തുവരുവാനും പുറത്ത് പോകുവാനും കഴിയുന്ന ഒരു ശരീരം ലഭിക്കും
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യഹൂദന്മാരെ പേടിച്ച് വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്ന് കൊണ്ട്, ‘നിങ്ങൾക്ക് സമാധാനം’ എന്ന് അവരോട് പറഞ്ഞു. (യോഹ :20:19) രൂപാന്തര ശരീരത്തിൽ യേശുക്രിസ്തുവിന് ഇത് ചെയ്യുവാൻ കഴിഞ്ഞത് പോലെ രൂപാന്തര ശരീരത്തിൽ നമുക്കും ഇത് ചെയ്യുവാൻ കഴിയും.
യേശുക്രിസ്തു തന്റെ മരണ ശേഷം മൂന്നാം ദിവസം അതിരാവിലെ ഉയിർത്തെഴുന്നേറ്റു. “പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നു, കല്ല് ഉരുട്ടി നീക്കി അതിന്മേൽ ഇരുന്നിരുന്നു” (മത്തായി :28:2)
ഈ ഭാഗം വായിക്കുമ്പോൾ നമുക്ക് തോന്നും, കല്ലറയുടെ വാതില്കലെ തടസ്സം മാറ്റിയാൽ മാത്രമേ യേശുവിന് ഉയിർക്കുവാൻ കഴിയുകയുള്ളൂ എന്ന്. എന്നാൽ അങ്ങനെയല്ല, യേശുക്രിസ്തുവിന് ഉയിർക്കുവാൻ കല്ലറവാതില്ക്കലെ കല്ല് മാറ്റണം എന്നില്ല.
മൂന്ന് കാരണങ്ങളാലാണ് ദൂതൻ വന്ന് കല്ല് മാറ്റിയത്. ഒന്നാമത്തേത്, യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് എന്ന് അവിടെ കാവൽ നിന്നവർക്കും ലോകത്തിനും പരസ്യമായി തന്നെ ബോദ്ധ്യമാകേണ്ടതിന് വേണ്ടിയാണ് ദൂതൻ ഇറങ്ങി വന്ന് കല്ല് മാറ്റിയത്. മത്തായി :28:4 ൽ, “കാവൽക്കാർ ദൂതനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെ പോലെയായി” എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടാമത്തെ കാര്യം, “നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നൽകട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ” സങ്കീ : 20:4 ക്രൂശീകരണത്തിന് ശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും യേഹ്ശുവിനെ പൂശേണ്ടതിന് വേണ്ടി സുഗന്ധവർഗ്ഗം വാങ്ങി മൂന്നാം ദിവസം അതിരാവിലെ കല്ലറയ്ക്കലെത്തി. എന്നാൽ കല്ലറയുടെ വാതില്ക്കൽ വച്ചിരുന്ന വലിയ കല്ല് ആര് മാറ്റി തരും എന്നുള്ള ഭാരം അവരെ അലട്ടി. അവർ അത് തമ്മിൽ തമ്മിൽ പറഞ്ഞു : “കല്ലറയുടെ വാതിൽക്കൽ നിന്ന് നമുക്ക് വേണ്ടി ആർ കല്ല് ഉരുട്ടി കളയും ?” (മർക്കോ :16:1-3)
അവരുടെ ഹൃദയത്തിന്റെ നല്ല താല്പര്യം അറിഞ്ഞ ദൈവം, അവർ എങ്ങനെ വിചാരിച്ചു പറഞ്ഞുവോ അത് പോലെ തന്നെ പ്രവർത്തിച്ചു. ഒരു കല്ല് ഭാരമുള്ളതാണെങ്കിൽ, ആരോഗ്യം ഇല്ലാത്തവരാണ് ഉരുട്ടി മാറ്റുന്നത്; ശക്തന്മാർ പൊക്കി മാറ്റും. ദൈവത്തിന്റെ ദൂതൻ ശക്തനാണ്. തനിക്ക് ഉരുട്ടി മാറ്റേണ്ട കാര്യമില്ല. പൊക്കി മാറ്റിയാൽ മതി. എന്നാൽ അങ്ങനെ ചെയ്യാഞ്ഞത്, ആ പാവം സഹോദരിമാരുടെ നാവിൽ നിന്ന് വന്നത് പോലെ തന്നെ ദൈവം പ്രവർത്തിച്ചു എന്ന് തെളിയിക്കുവാനാണ്.
മൂന്നാമത്തെ കാര്യം, യേശുവിന്റെ കല്ലറവാതില്ക്കൽ അവർ ഒരു വലിയ കല്ല് ഉരുട്ടി കൊണ്ട് വന്നു വയ്ക്കുകയും ആരും അത് ഇളക്കി മാറ്റാതവണ്ണം റോമാ ഗവൺമെന്റിന്റെ മുദ്ര അതിന്മേൽ പതിപ്പിക്കുകയും ചെയ്തു (മത്തായി : 27:66) പിതാവായ ദൈവത്തിന്റെ മുൻനിർണ്ണയം ആയിരുന്നു മൂന്നാം ദിവസം തന്റെ പുത്രനെ ഉയിർപ്പിക്കുക എന്നത്. സങ്കീ : 2:7 – “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു; യഹോവ എന്നോട് അരുളിചെയ്തത്; നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” (അപ്പൊ :13:33, എബ്രാ :1:5) സർവ്വശക്തനായ ദൈവം റോമാ ഗവൺമെന്റിനോട് വക്കും ഭാഷണവും കൂടാതെ വിളിച്ചു പറയുകയാണ്: “ഞാൻ ഒരു കാര്യം നിർണ്ണയിച്ചാൽ അത് നടത്തിയെടുക്കുവാൻ സർവ്വശക്തൻ കൂടിയാണ്” തന്നെയുമല്ല, ഏത് മുദ്ര പൊട്ടിപ്പാനും യേശുക്രിസ്തു യോഗ്യൻ (വെളി:5:9) എന്നും ബോദ്ധ്യമാക്കുകയായിരുന്നു.
നാമും ഉയിർത്തെഴുനേൽക്കുമ്പോൾ ദൂതന്മാർ വന്നു കല്ലറകൾ തുറക്കുകയോ, മണ്ണിൽ കുഴിച്ചിട്ടവരുടെ കുഴിയുടെ മുകളിലുള്ള മണ്ണ് മാറ്റുകയോ ഒന്നും ചെയ്യെണ്ട കാര്യമില്ല.
യേശുക്രിസ്തുവിന്റെ കാഹളനാദത്തിങ്കൽ ജീവനോട് കൂടെയിരിക്കുന്ന വിശുദ്ധന്മാർ, അവർ പാർക്കുന്ന ഭവനത്തിന്റെ മേൽക്കൂരകൾ പൊളിച്ചു കൊണ്ടല്ല എടുക്കപെടുന്നത്. യേശുക്രിസ്തു വരുന്നത് ഒരുപക്ഷെ രാത്രിയിലാണെങ്കിൽ രണ്ടു പേർ കിടക്കയിൽ കിടക്കുന്ന നേരം വിശുദ്ധനായവനെ വിളിച്ചുണർത്തി കതക് തുറന്ന് വെളിയിൽ കൊണ്ട് വന്നുമല്ല എടുക്കപെടുന്നത്. വാതിൽ അടച്ചിരിക്കുമ്പോൾ തന്നെ പുറത്തുപോകുവാൻ കഴിയുന്ന ഒരു ശരീരമായിരിക്കും വിശുദ്ധന്മാർക്ക് ലഭിക്കുന്നത്.