‘സഫലമീ യാത്ര …‘ – (136)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ക്രിസ്തു വാഴട്ടെ …
അവർ …. യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല. മത്തായി 17:3. മറുരൂപമലയിലെ സംഭവം രേഖപ്പെടുത്തുമ്പോൾ സുവിശേഷകൻ എഴുതിയ ഈ വാക്കുകൾ കുറിക്കൊള്ളുക.
ഒരു ചെറിയ ഗ്രാമീണ ഇടവകയിലെ പുരോഹിതൻ അവിടെയുള്ള ഒരു ഭവനം സന്ദർശിച്ചു. ഗൃഹനാഥൻ ജോലി സ്ഥലത്ത് നിന്നും വീട്ടിൽ എത്തിയപ്പോൾ പുരോഹിതൻ വീട്ടിലെത്തിയ വി വിവരം അവർ പറഞ്ഞു. എന്നിട്ട് പുരോഹിതൻ ഒരു കാര്യം മാത്രമേ പ്രധാനമായും ആരാഞ്ഞുള്ളൂ .. “ക്രിസ്തു ഇവിടെ ജീവിക്കുന്നുണ്ടോ ?” എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു എന്നും അവർ ഭർത്താവിനോട് പാഞ്ഞു.
ഭർത്താവ് പരുക്കൻ ഭാവത്തിൽ ചോദിച്ചു : നാം പള്ളിയിൽ പോകുന്നു, പ്രാർത്ഥിക്കുന്നു, വേദപുസ്തകം വായിക്കുന്നു – ഇതെല്ലാം പുരോഹിതനോട് പറഞ്ഞു കൂടായിരുന്നുവോ ? അദ്ദേഹം അതൊന്നും ചോദിച്ചില്ല. ‘ക്രിസ്തു ഇവിടെ ജീവിക്കുന്നുവോ ?’ എന്ന് മാത്രമേ അദ്ദേഹം തിരക്കിയുള്ളൂ. യേശുവിങ്കൽ മാത്രം തങ്ങളുടെ കണ്ണുകളെ ഉറപ്പിക്കുക. സൂര്യനെ കുറെ നേരം ഉറ്റു നോക്കിയാൽ നോക്കുന്നിടത്തെല്ലാം സൂര്യനെ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എന്നത് യാഥാർഥ്യമാണെങ്കിൽ, ശിഷ്യന്മാർ യേശുവിനെ മാത്രം കാണുന്ന അനുഭവം ജീവിതത്തിലും യാഥാർഥ്യമാകട്ടെ.
യേശുവിൽ കണ്ണുകൾ ഉറപ്പിക്കപ്പെടുമ്പോൾ, നമ്മുടെ ഇഷ്ട്ടങ്ങൾക്കും, മനോഭാവങ്ങൾക്കും വ്യത്യാസം ഉണ്ടാകും. അവിടുത്തെ സ്വാധീനത്താൽ തങ്ങളുടെ അന്തരീക്ഷം തന്നെയും വിശുദ്ധീകരിക്കപ്പെടും എന്നതിനാൽ, “ക്രിസ്തു ഇവിടെ ജീവിക്കുന്നു”, എന്ന സാക്ഷ്യം ഉളവാക്കും.
യേശുവിനെ ശ്രദ്ധിച്ചു നോക്കുക; ഓട്ടം സ്ഥിരതയോടെ ഓടിത്തീർക്കാം. അവിടുത്തെ ദിവ്യസ്വഭാവം നമ്മിൽ പകർന്ന് അവനോട് അനുരൂപരാകാം.