‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (61)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
എന്നാൽ ഏറ്റം ഭീകരമായ രണ്ട് പാപത്താൽ : ചാരം, കുലപാതകം – ദൈവത്തെ അപമാനിച്ച രോമർ : 2:23-25 ൽ പറയുന്ന തരത്തിലായി തീർന്നു. ഇനി അവൻ കൃപയ്ക്കായി യാചിക്കുകയെ നിവൃത്തിയുള്ളൂ. അങ്ങനെ, അബ്രഹാമിനെ കുറിച്ച് പറഞ്ഞത് പോലെ പ്രവർത്തി കൂടാതെ വിശ്വാസത്താലുള്ള നീതിക്ക് ഉപോല്ബലകമായിട്ടാണ് ദാവീദിന്റെ സാക്ഷ്യം ഇവിടെ ഹാജരാക്കുന്നത്.
സങ്കീ :32:1,2 ൽ കാണുന്ന ഭാഗ്യവാനെ പറ്റിയുള്ള ദാവീദിന്റെ വർണ്ണനം, പൗലോസിന്റെ ഉപദേശത്തിന്റെ അനിഷ്യേധ്യ തെളിവാണ്. ദൈവം ‘പാപം കണക്കിടാത്ത മനുഷ്യനെകുറിച്ചാണ് ദാവീദ് വർണ്ണിക്കുന്നത്. ഈ പാപത്തിന്റെ അഭാവം, നീതിയുടെ കേവലമായ (positive) കണക്കിടൽ ആയിട്ടാണ് പൗലോസ് വ്യാഖ്യാനിക്കുന്നത്. ദൈവാത്മ നിശ്വസിതനായ അപ്പോസ്തോലൻ പുതിയനിയമ യുഗത്തിൻ കീഴിൽ പ്രവാചകന്റെ വാക്കുകളെ വ്യാഖ്യാനിക്കുകയാണ്, അല്ലാതെ, ദാവീദ് അപ്പോസ്തോലന്റെ വാക്കുകളെ വ്യാഖ്യാനിക്കുകയല്ല എന്ന് നാം ഓർക്കണം. അത് കൊണ്ട് നാം ദാവീദിനെ പൗലോസിന്റെ വ്യാഖ്യാനമനുസരിച്ചാണ് നാം മനസ്സിലാക്കേണ്ടത്. അല്ലാതെ, നേരെ മറിച്ചല്ല. നാം പാപബോധമുള്ളവരായി, ക്രിസ്തുവിൽ കൂടെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവന്റെ കൃപയിൽ ആശ്രയിക്കുമ്പോൾ പാപക്ഷമ ലഭിച്ച് നീതികരിക്കപ്പെട്ട് രക്ഷയുടെ സന്തോഷം അനുഭവിക്കുന്നു.
ദാവീദിന്റെ പാപത്തെക്കുറിച്ച് നാഥാൻ പ്രവാചകൻ ശാസിക്കുമ്പോൾ പറഞ്ഞു : ‘അവന് നാലിരട്ടി പകരം കൊടുക്കണം’ (2 സമു :12:5,6) അതനുസരിച്ച് ദാവീദിന്റെ നാല് മക്കൾ കൊല്ലപെടുവാൻ ദൈവം അനുവദിച്ചു. ഊരിയാവിന്റെ ഭാര്യയുടെ കുട്ടി, തന്റെ മൂത്ത മകൻ അമ്നോൻ, സുന്ദരനായ അബ്ശാലോം, ഒടുവിൽ നല്ലവനായ അദോനീയാവ്. ഇതെല്ലാമായാലും ദൈവം അവന്റെ പാപം കണക്കിട്ടില്ല. മറിച്ച് തന്റെ നീതി കണക്കിട്ടു. പ്രവർത്തി കൂടാതെ ദൈവം നീതി കണക്കിടുന്നവന്റെ ഭാഗ്യത്തെ കുറിച്ച് ദാവീദ് പ്രശംസിക്കുന്നത് വെറുതെയല്ല. എന്നാൽ സങ്കീ : 32 ൽ നിന്ന് ഉദ്ധരിക്കുമ്പോൾ, ‘ആത്മാവിൽ കപടമില്ലാതെയിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ എന്ന വാചകം വിട്ടു കളഞ്ഞിരിക്കുന്നത് നോക്കുക. എന്താണ് കാരണം, ആ വാചകം നീതികരണത്തോടല്ല, ശുദ്ധീകരണത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അബ്രഹാമിനോടുള്ള ബന്ധത്തിൽ അത് സൂചിപ്പിക്കുന്നത് പോലുമില്ല.