‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (64)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ലോകാവകാശി എന്ന വാഗ്ദത്തം ന്യായപ്രമാണമായി കൊടുക്കുന്നതിന് 430 വർഷം മുൻപാണ് അബ്രഹാമിന് ലഭിച്ചത്. (ഗലാ :3:14-17) ലോകാവകാശിയാകും എന്ന വാഗ്ദത്തം (ഉല്പ :1:26) നഷ്ടപ്പെടുത്തി. എന്നാൽ ആ അവകാശം ക്രിസ്തുവും (ഗലാ :3:16) വീണ്ടും ജനിച്ച സകല ദൈവമക്കളും (ഗലാ :3:29, റോമ :4:16) വീണ്ടുകൊള്ളും. ലോകാവകാശി എന്നാണ് പ്രഥമാർത്ഥം (ഗലാ:15:18-21)
4:14-16 എന്നാൽ ന്യായപ്രമാണമുള്ളവർ … ബലവും എന്നുവരും. വാ. 13 ൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ന്യായം പറയുകയാണ് പൗലോസ്. ന്യായപ്രമാണം ആചരിക്കുന്നവരാണ് അവകാശികൾ എങ്കിൽ വാഗ്ദത്തവും വിശ്വാസവും അർത്ഥമെന്ന് വരും. ‘ന്യായപ്രമാണത്തിന്റെ അനുസരണം രക്ഷയുടെ നിർണ്ണയത്തെ എടുത്തു കളയുകയും വിശ്വാസത്തെ അപ്രായോഗികമാക്കുകയും ചെയ്യും. ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുകയും ന്യായപ്രമാണം അനുസരിക്കാത്തവരെ ദൈവകോപത്തിന് കീഴാക്കുന്നു. (1:18) അത് കൊണ്ട് ന്യായപ്രമാണത്തിലുള്ള നീതീകരണം ഒരു അസാദ്ധ്യതയാണ്. (ഗലാ :3:10-12)
ന്യായപ്രമാണം ഒരിക്കലും വാഗ്ദത്തം നൽകുന്നില്ല. അതിന് നീതി നടത്താനെ മതിയാകുകയുള്ളൂ. അത് വിശ്വാസമല്ല, ലംഘനമാണ് കൈകാര്യം ചെയ്യുന്നത്. അത് അവകാശമല്ല, ശിക്ഷയത്രേ വാഗ്ദത്തം ചെയ്യുന്നത്. അത് പ്രത്യാശയാലല്ല മരണമാണ് പ്രദാനം ചെയ്യുന്നത്. ന്യായപ്രണമില്ലാത്തേടത്ത് ലംഘനമില്ല പാപമില്ല എന്ന് പറയുന്നില്ല. പാപത്തിന് ലംഘനത്തിന്റെ നിറം കൊടുക്കുന്നത് ന്യായപ്രമാണമാണ്.
ന്യായപ്രമാണവും ലംഘനവും ചേർന്ന് പോകും. മുൻ പറഞ്ഞ ന്യായങ്ങളിൽ നിന്ന് വായനക്കാർ സ്വന്തമായി ഒരു നിഗമനത്തിലെത്താൻ പൗലോസ് അനുവദിക്കുന്നില്ല. ദൈവകൃപയെ ഉയർത്തുക എന്നത് അവന്റെ ധർമ്മം മാത്രമല്ല, അവന്റെ സന്തോഷവും ആണ്. ‘വിശ്വാസവും കൃപയും’ ചേർന്ന് പോകുന്നു. ന്യായപ്രമാണവും വാഗ്ദത്തത്തിന്റെ അവകാശങ്ങളും പരസ്പര വിരുദ്ധവും ആകുന്നു. യഹൂദനും ജാതിയും ഒരു പോലെ വാഗ്ദത്തത്തിന്റെ അവകാശികളാകണമെങ്കിൽ അത് കൃപാദാനമായിരിക്കേണ്ടതാണ്. മനുഷ്യന്റെ അർഹതയിലോ നന്മയിലോ ആശ്രയിച്ചുള്ള രക്ഷ ഒരിക്കലും ഉറപ്പുള്ളതല്ല. തന്മൂലം അപ്രാപ്യവുമാണ്. കൃപയാൽ നാം രക്ഷിക്കപ്പെടുന്നില്ലെങ്കിൽ രക്ഷിക്കപ്പെടാതെ സാദ്ധ്യമല്ല. അത് കൊണ്ട് സൗജന്യമായ രക്ഷയെ നിരാകരിക്കുക എന്ന് വച്ചാൽ പാപിക്ക് രക്ഷ കരസ്ഥമാക്കുവാനുള്ള ഏകമാർഗ്ഗം നിരാകരിക്കുക എന്നാണർത്ഥം.