‘സഫലമീ യാത്ര …‘ – (140)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കേൾക്കുന്ന ദൈവം
“യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും” സങ്കീ : 6:9
വേഗത്തിൽ നമ്മെ നിരാശരാക്കുന്ന വേളകൾ ജീവിത യാത്രയിൽ ഉണ്ടാകാറുണ്ട്. ഒരു പക്ഷെ ഏറ്റവും സ്നേഹിച്ചവരിൽ നിന്നുണ്ടാകാവുന്ന കഠിന പ്രതികരണം ആകാം; അപ്രതീക്ഷിതമായ ഒരു ദുരന്ത വിവരമാകാം; പെട്ടന്ന് നേരിടാവുന്ന സാമ്പത്തിക ആവശ്യമാകാം; ഏറ്റവും തെളിവാർന്ന ദിവസവും മക്കളെക്കുറിച്ചുള്ള ഉത്കണ്ഠയാവാം; നിങ്ങൾക്കറിയാം എപ്പോഴും ആനന്ദത്തോടെ വർത്തിക്കണം, പക്ഷെ കഴിയുന്നില്ല – ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ ഭാഗം.
യിസ്രായേലിന്റെ മധുരഗായകനും, രാജാവും, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിനും കടന്ന് പോകുന്ന തന്റെ കാലം സന്തോഷം മാത്രം നൽകുന്നതല്ല. ധ്യാനിക്കുക ആറാം സങ്കീർത്തനം – രോഗം, ബലഹീനത, അസ്വസ്ഥത, അവഗണന, വൈരികൾ – ചുറ്റുപാടുകൾ എല്ലാം പ്രതികൂലം.
പക്ഷെ, കണ്ണുകൾ പ്രതികൂലങ്ങളിൽ നിന്നും മാറ്റി, സഹായം വരുന്ന പർവ്വതത്തിലേക്ക് കണ്ണുകൾ ഉയർത്തുക. തിരിച്ചറിയുക ആരാണ് ആ ദൈവം.
ഒടുവിലത്തെ വാക്ക് പറയുവാൻ അധികാരമുള്ളവൻ (സങ്കീ :47:8) നിങ്ങളെ നിത്യമായി സ്നേഹിക്കുന്നവൻ (1 യോഹ:4:9,10) പ്രത്യേകമായി കാണുന്നവൻ (മത്തായി:6;26). എല്ലാ പരീക്ഷകളെയും നന്മയ്ക്കായി മാറ്റുന്നവൻ (യാക്കോ : 1:2-4) ആ മുഖം അന്വേഷിക്കുക; നന്മകളെ ധ്യാനിക്കുക; ഹൃദയം പകരുക – അവിടുന്ന് കേൾക്കുന്നവനും, കരുതുന്നവനും, ഉത്തരം നല്കുന്നവനുമാണ്.