‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (78)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഈ വസ്തുത പൗലോസ് 1 കോരി :15:21,22 ൽ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനഃരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദമിൽ എല്ലാവരും മരിക്കുന്നത് പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
‘ഒന്നാം ആദം’, ‘ഒടുവിലത്തെ ആദം’ എന്നീ പ്രയോഗത്തിലൂടെ ക്രിസ്തുശാസ്ത്രം വിവരിക്കുകയാണ് പൗലോസ്. ഇവിടെയും 1 കോരി :15:21,22, 45-49 ഭാഗത്തും ഈ വിഷയം പ്രദിപാദിച്ചിരിക്കുന്നത് നോക്കുക.
ഒരു ചിന്തകൻ ഇങ്ങനെ പറയുന്നു : ദൈവദൃഷ്ടിയിൽ രണ്ട് മനുഷ്യരേയുള്ളൂ. ആദമും ക്രിസ്തുവും. ഇവർ രണ്ട് പേരും മറ്റുള്ളവരെയെല്ലാം തങ്ങളുടെ അരക്കെട്ടിൽ തൂക്കിയിട്ടിയിരിക്കുകയാണ്.
പൗലോസിന് ആദം ഒരു ചരിത്രപുരുഷനാണ്. ഒന്നാം മനുഷ്യൻ : ആദം. ആദം എന്ന പേരിന് എബ്രായ ഭാഷയിൽ ‘മനുഷ്യവർഗ്ഗം’ എന്നും അർത്ഥമുണ്ട്. ആദാമിന്റെ പാപത്തിൽ മനുഷ്യവർഗ്ഗം മുഴുവൻ പാപം ചെയ്തതായി കണക്കാക്കുന്നു.
5:12-17 ഭാഗത്ത് ഒരു വലിയ പ്രശ്നം കൈകാര്യം ചെയ്യുകയാണ് പൗലോസ്. മരണം എന്ത് കൊണ്ട്, എങ്ങനെ ? എന്നതാണ് ആ പ്രശ്നം
5:12 അത് കൊണ്ട്. ഇക്കാരണത്താൽ, ഏത് കാരണത്താൽ ? വാ. 1-11 വരെ പറഞ്ഞിരിക്കുന്ന നീതികരണത്തിന്റെ ഫലങ്ങൾ ഉള്ളത്കൊണ്ട്, യേശുക്രിസ്തുമൂലം നിരപ്പും ഭാവിരക്ഷയിലുള്ള സന്തോഷവും ഉള്ളത് കൊണ്ട്. ഏക മനുഷ്യനാൽ പാപം ലോകത്തിൽ കടന്നു. പാപത്തിന് ആളത്വം കല്പിച്ചിരിക്കുന്നു. പാപം ഒരു യാഥാർഥ്യമായി പൗലോസ് അംഗീകരിക്കുകയാണ്. ഉല്പത്തി പുസ്തകത്തിന്റെ ചരിത്ര യാഥാർഥ്യവും ആദം ഒന്നാം മനുഷ്യനാണെന്നുള്ള യാഥാർഥ്യവും പൗലോസ് അംഗീകരിച്ചിരിക്കുന്നു. ആദാമ്യലംഘനത്തിന് മുൻപ് പാപവും മരണവും ഇല്ലായിരുന്നു. അതിന് ശേഷം രണ്ടും ഉണ്ടായി.
യഥാർത്ഥത്തിൽ പാപത്തിന്റെ കാരണഭൂതൻ ആദമല്ല, പിശാചാണ്. എന്നാൽ ആദമിന്റെ കല്പനാലംഘനത്താലാണ് മനുഷ്യവർഗ്ഗം പാപവുമായി പരിചയപ്പെടുന്നത്. (1 യോഹ :3:8).
ദൈവസ്വരൂപസാദൃശ വാഹകൻ എന്ന നിലയിൽ ആദാമിന് സൃഷ്ട്ടാവുമായി അഭേദ്യബന്ധം ഉണ്ടായിരുന്നു.