മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (139)
പാ. വീയപുരം ജോർജ്കുട്ടി
യോഹ :14:21,23,24 – ” എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവനാകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.” “യേശു അവനോട് :എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോട് കൂടെ വാസം ചെയ്യും. എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല”
ദൈവത്തിന് ക്ഷമിക്കുവാൻ സാധികാത്ത ഒരു പാപവും ഇല്ല. ദൈവം പറയുന്നു (യെശ :1:18) : “വരുവിൻ, നമുക്ക് തമ്മിൽ വാദിക്കാം … നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും”
1 യോഹ :1:7 – “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”
യോഹ :1:12 – “അവനെ (യേശുവിനെ) കൈകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
റോമർ : 10:9 – “യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും”
അപ്പൊ. പ്രവ : 17:30 – “എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മനസാന്തരപ്പെടേണമെന്ന് മനുഷ്യരോട് കല്പിക്കുന്നു”
അപ്പൊ. പ്രവ. : 4:12 – “മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
ഒന്നുകിൽ മരണം അല്ലായെങ്കിൽ കർത്താവിന്റെ മടങ്ങിവരവ്, ഇന്ന് താങ്കൾ മരിക്കുകയാണെങ്കിൽ നിത്യത എവിടെ ചിലവഴിക്കും ? മരണത്തിന് മുൻപായി നാം ഈ കാര്യത്തിൽ ഉറപ്പ് പ്രാപിക്കേണ്ടതാണ്. പാമ്പ് കടിയേറ്റ വ്യക്തിയുടെ ശരീരത്തിലെ വിഷം ഇറക്കുവാൻ കഴിയുന്നതല്ല. ഇതുപോലെ പിശാചാകുന്ന സർപ്പത്തിന്റെ കടിയേറ്റ മനുഷ്യൻ മരണത്തിന് മുൻപായി യേശുക്രിസ്തുവിന്റെ രക്തത്താൽ പാപമോചനം പ്രാപിച്ചിരിക്കണം. വിശുദ്ധ പൗലോസ് പറയുന്നത് (ഫിലി :1:23), “വിട്ട് പിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിപ്പാൻ എനിക്ക് കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ”.
ആകയാൽ നാളത്തേക്ക് സമയം മാറ്റി വയ്ക്കാതെ യേശുക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷിതാവുമായി അംഗീകരിക്കുകയും ദൈവകല്പനകൾ പ്രമാണിച്ച് ഒരു വിശുദ്ധ ജീവിതം നയിച്ച് ദൈവത്തോട് കൂടെ വസിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യണം. അതിനായി ദൈവം താങ്കളെ സഹായിക്കട്ടെ.
താഴെ പറയുന്ന പ്രകാരം ഹൃദയത്തിൽ നിന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുക :
സ്വഗ്ഗസ്ഥനായ ദൈവമേ, ഞാൻ അങ്ങയുടെ സന്നിധാനത്തിൽ കൃപയ്ക്കായി അപേക്ഷിക്കുന്നു. എന്റെ പാപങ്ങളെല്ലാം അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ. അവിടുന്ന് എന്നെ മകനായി / മകളായി അംഗീകരിക്കണമേ. യേശുവിനെ ഞാൻ എന്റെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുകയും എന്റെ വായാൽ ഏറ്റു പറയുകയും ചെയ്യുന്നു. ഇനി പാപം ചെയ്യാതെ ഒരു വിശുദ്ധ ജീവിതം ചെയ്യുവാനും കർത്താവിന്റെ കല്പനകൾ അനുസരിക്കുവാനും ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു. ദയവായി പ്രാർത്ഥന കേൾക്കണമേ. ആമേൻ.