‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (81)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
5:12-21 ഭാഗത്ത് ആദാമിന്റെ പാപകർമ്മം മനുഷ്യവർഗ്ഗത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് പൗലോസ് വ്യക്തമാക്കിയിരിക്കുന്നു.
1) ഏക മനുഷ്യനാൽ പാപം ലോകത്തിൽ കടന്നു (വാ. 12)
2) ഏക മനുഷ്യനാൽ മരണം ലോകത്തിൽ കടന്നു (വാ. 12)
3) ഏക ലംഘനത്താൽ അനേകർ മരിച്ചു (വാ. 15)
4) ഏകന്റെ പാപത്താൽ ശിക്ഷാവിധിയുടെ പ്രഖ്യാപനമുണ്ടായി (വാ. 16)
5) ഏകന്റെ ലംഘനത്താൽ മരണം വാണു (വാ. 17)
6) ഏകനാൽ ശിക്ഷാവിധി വന്നു (വാ. 18)
7) ഏകന്റെ അനുസരണക്കേടിനാൽ പാപികളായി (വാ. 19)
5:13 പാപമോ ന്യായപ്രമാണം വരെ ലോകത്തിലുണ്ടായിരുന്നു. എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. അതായത് ഒരാളിന്റെ പേരിൽ ശിക്ഷാർഹമായി കണക്കാക്കുന്നില്ല. നിയമില്ലാത്തിടത്ത് ലംഘനമില്ലല്ലോ. ലംഘനമില്ലായെങ്കിൽ ശിക്ഷയുമില്ല.
5:14 എങ്കിലും വരുവാനുള്ളവന്റെ …. മരണം …. വാണിരുന്നു.
ആരാണ് ഇവിടെ പറയുന്ന ‘പാപം ചെയ്യാത്തവർ’ ?
വളരെ തർക്കമുള്ള ഒരു കാര്യം. ആദം ചെയ്ത രീതിയിൽ പാപം ചെയ്യാത്തവർ – ശിശുക്കൾ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ‘ആദം മുതൽ മോശ വരെ’ യുള്ള കാലത്തേക്ക് മാത്രം ഈ കുട്ടികളെ ബന്ധിപ്പിക്കുന്നത് എന്ത് കൊണ്ടാണ് ? എല്ലാകാലത്തും കുട്ടികൾ മരിക്കുന്നില്ലേ ? കുട്ടികളെയാണ് അപ്പോസ്തോലൻ ഉദ്ദേശിക്കുന്നതെങ്കിൽ എന്ത് കൊണ്ട് ഗൂഢാർത്ഥമായി അങ്ങനെ പ്രയോഗിച്ചു ? മാത്രമല്ല, കുട്ടികളുടെ മരണം 12 -)o വാക്യത്തിൽ പറഞ്ഞ സാർവത്രിക മരണത്തിൽ ഉൾപ്പെട്ടിരിക്കയാൽ, ഇവിടെ അവരുടെ മരണം പ്രത്യേകമായി എടുത്ത് പറയേണ്ട ആവശ്യം എന്താണ് ?
അങ്ങനെയെങ്കിൽ അതിന്റെ അർത്ഥം ഇതായിരിക്കണം. ‘അനുസരണക്കേട് കാണിച്ചാൽ മരണം’ എന്ന നിശ്ചിത കല്പനയുടെ ലംഘനമാണ് ആദം ചെയ്തത്. ആദം മുതൽ മോശവരെയുള്ളവർക്ക് അന്ന് സ്പഷ്ടമായ കല്പന ലഭിച്ചിരുന്നില്ല. എന്നിട്ടും മരണം അവരെയും വാണിരുന്നു. ഇതാണ് സിംഹഭാഗം ഭാഷ്യകാരന്മാരും അംഗീകരിച്ചിരിക്കുന്ന അഭിപ്രായം.