‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (83)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ഒടുവിലൊരിക്കൽ, ക്രിസ്തുവിനോട് കൂടെ എല്ലാ അർത്ഥത്തിലും വാഴും. (വെളി :22:5).
സമൃദ്ധി : ദൈവത്തിന്റെ ദാനം ഇപ്പോഴും സമൃദ്ധമാണ്. (യോഹ :3:34) (എഫെ :3:20)
ജീവനിൽ വാഴും എന്നത് ഇന്നും ഭാവിയിലും വാഴും എന്ന അർത്ഥത്തിലാണ്.
5:18 – അങ്ങനെ (അത് കൊണ്ട്) എന്ന വാക്ക് വാ. 12-17 വരെ അപ്പോസ്തോലൻ പറഞ്ഞ വാദഗതി ഉപസംഹരിക്കുകയാണ് എന്ന് കാണിക്കുന്നു. ഏക ലംഘനത്താൽ; ആദാമിന്റെ ലംഘനത്താൽ പറുദീസയിൽ നിന്നുള്ള ആദാമിന്റെ നിഷ്കാസനത്തിന്റെ കാരണം, ‘ഏക ലംഘന’ മാണ്. ഈ ഏക ലംഘനത്താൽ എല്ലാവരും ഈ നാശത്താൽ വിഴുങ്ങപ്പെട്ടു. യോന. 1 – ലെ നാവികരുടെ അനുഭവം ഇതിന്റെ ദൃഷ്ടാന്തമാണ്. കൊടുങ്കാറ്റിനും കടൽക്ഷോഭത്തിനും യോനായും അവന്റെ ഒറ്റ അനുസരണക്കേടും കാരണമായി തീർന്നു. സകല മനുഷ്യർക്കും ശിക്ഷാവിധി. ഈ വസ്തുത വിശ്വസിച്ചാലും ഇല്ലെങ്കിലും വാ. 12 ലെ ‘എല്ലാവരും’ നോക്കുക.
‘ഏകനീതിയാൽ’ – ക്രിസ്തുവിന്റെ നീതികരണപ്രവർത്തിയിൽ ജീവകാരണമായ നീതീകരണം വന്നു. അത് ജീവന്റെ നീതികരണമാണ്. അതായത് ജീവിച്ചിരിക്കുന്നതിന് കാരണമായി ഭവിച്ചത് നീതികരണമാണ്. പക്ഷെ, വാ. 19 ലെ പോലെ, വിശ്വാസത്താൽ സ്വീകരിക്കുന്നവർക്ക് മാത്രമേ അത് അനുഭവവേദ്യമാകൂ.
5:19 – ഏകന്റെ അനുസരണത്താൽ അനേകർ (എല്ലാവരുമല്ല) നീതിമാന്മാരായി തീരും. നീതീകരണം എന്ന വ്യവസ്ഥ എല്ലാവർക്കും വേണ്ടിയാണെങ്കിലും അത് അനുഭവിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ എല്ലാവരും എന്ന് പറയാതെ (വിശ്വസിക്കുന്ന) അനേകർ എന്ന് പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ്.
ഏകന്റെ (ക്രിസ്തുവിന്റെ) അനുസരണം ഏറ്റവും വലിയ അനുസരണമായിരുന്നു. (ഫിലി :2:8).
‘നീതികരിക്കപ്പെടുക’ – എന്നാൽ കറയോ ചുളുക്കമോ കൂടാതെ ദൈവസന്നിധിയിൽ നിൽക്കുക എന്നുള്ളതാകുന്നു. ഏദന്റെ അപ്പുറത്തേക്ക് അത് നമ്മെ പിന്നോക്കം മാറ്റും. ആദാമിന്റെ പ്രവർത്തിയെ മൂന്ന് വാക്കുകള് കൊണ്ട് വിവരിക്കുന്നു. ലംഘനം, പാപം, അനുസരണക്കേട് (2 കോരി :10:6, എബ്രാ :2:2). ക്രിസ്തുവിന്റെ അനുസരണവും നീതിയും നമ്മുടെ മേൽ ചുമത്തിയെന്നുള്ളതാണ് നീതികരണത്തിന്റെ ഹൃദ്യമായ വശം.