‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (84)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
പാപി എന്ന നിലയിൽ മനുഷ്യന്റെ അവസ്ഥ (റോമർ : 5 ൽ)
1) ബലഹീനത, ‘നാം ബലഹീനരായിരിക്കുമ്പോൾ’ (വാ. 6)
2) അഭക്തർ, ‘അഭക്തർക്ക് വേണ്ടി മരിച്ചു’ (വാ. 6)
3) പാപികൾ, ‘നാം പാപികളായിരിക്കുമ്പോൾ’ (വാ. 8)
4) ശത്രുക്കൾ, ‘ശത്രുക്കളായിരിക്കുമ്പോൾ’ (വാ. 10)
5) മരിച്ചവർ, ‘മരണം സകല മനുഷ്യരിലും പരന്നു’ (വാ. 12)
6) കുറവുള്ളവർ, ‘എല്ലാവരും പാപം ചെയ്യ്തു’ (വാ. 12)
7) ശിക്ഷ വിധിക്കപ്പെട്ടവർ, ‘ഏക ലംഘനത്താൽ എല്ലാവർക്കും ശിക്ഷാവിധി വന്നു’ (വാ. 18)
5:20 എന്നാൽ ലംഘനം പേരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്ന് വന്നു. ഇടയിൽ ചേർന്ന് വന്നു എന്ന വാക്ക് ‘നുഴഞ്ഞു വന്നു’ എന്ന് ഗലാ :2:4 ൽ തർജ്ജിമ ചെയ്തിരിക്കുന്നു. അതിന്റെ അർത്ഥമിതാണ്, സീനായിയിൽ ന്യായപ്രമാണത്തിന്റെ പ്രഖ്യാപനം ദൈവീകപ്ലാനിലെ അടിസ്ഥാനപരമായ അഥവാ പ്രഥമവും പ്രധാനവുമായ സവിശേഷതയായിരുന്നില്ല. പിന്നെയോ ഒരു രണ്ടാംതര ഉദ്ദേശത്തിനായി – ആദാമിനാൽ സംഭവിച്ച ദോഷം വെളിപ്പെടുത്താനും ക്രിസ്തുവിനാലുള്ള പരിഹാരത്തിന്റെ ആവശ്യകതയും മഹത്വവും വ്യക്തമാക്കുവാനും – കൂട്ടിച്ചേർക്കപെട്ടതാണ്. (ഗലാ : 3:19)
ആദാമിന്റെ ലംഘനം നല്കപ്പെട്ട കല്പനയുടെ വ്യക്തമായ അനുസരണക്കേട് ആയിരുന്നു. (ഉല്പ :2:16,17). ന്യായപ്രമാണം മോശ മൂലം വന്നപ്പോൾ ആദമിന്റേത് പോലുള്ള പാപത്തിന്റെ ‘ആക്കം’ മനസ്സിലായി. ‘ന്യായപ്രമാണം ഹൃദയത്തിൽ പാപത്തെ പ്രതിഷ്ഠിച്ചതല്ല. പിന്നെയോ, ഹൃദയത്തിലിരിക്കുന്ന പാപത്തെ വെളിപ്പെടുത്തുന്ന ഒരു ഉപകരണമായി തീർന്നു. ന്യായപ്രമാണം സുവിശേഷമല്ലെങ്കിലും പാപത്തിൽ നിന്ന് രക്ഷിക്കുന്നവനിലുള്ള താല്പര്യത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തിയത് ന്യായപ്രമാണമാണ്.
‘പാപബോധമുണ്ടാക്കി ക്രിസ്തുവിന്റെ രക്ഷണ്യപ്രവർത്തിയുടെ വിലമതിപ്പിനും അംഗീകരണത്തിനും ഒരുക്കുന്നതിൽ ന്യായപ്രമാണം വഹിച്ച പങ്ക് വളരെയാണ് എങ്കിലും പാപം പെരുകിയിടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം പെരുകി, കൃപ അത്യന്തം പെരുകി, പെരുകിയ പാപത്തിന് മീതെ കവിഞ്ഞൊഴുകത്തക്കവണ്ണം കൃപ പെരുകി. കാരണം, അവൻ പാപത്തിൽ പെരുകി അതിന്റെ പെരുകിയ ശിക്ഷയിൽ മുങ്ങി കിടന്നപ്പോൾ, സകലതും സൗജന്യമായി ക്ഷമിച്ച് അവന്റെ മേൽ അത്യന്തം പെരുകി പകർന്ന ദൈവകൃപയാണ് ഇവിടെ കാണുന്നത്. അത്യന്തം വർദ്ധിച്ചു (2 കോരി :7:4; 1 തിമോ :1:14)