മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (155 )
പാ. വീയപുരം ജോർജ്കുട്ടി
പണ്ടൊരിക്കൽ സന്ധ്യാസമയത്ത് ഒരു പെൺകുട്ടി ശവക്കോട്ടയുടെ അടുത്ത് കൂടി നടന്ന് പോകുകയായിരുന്നു. ആ സമയത്ത് ഒരു പ്രായമുള്ള മനുഷ്യൻ ഈ പെൺകുട്ടിയോട് ചോദിച്ചു, ‘അല്ലയോ മോളെ, നിനക്ക് ഈ ഇരുട്ടത്ത് ശവക്കോട്ടയുടെ അടുത്ത് കൂടെ നടന്ന് പോകുവാൻ ഭയമില്ലയോ’ എന്ന്. ഉടനെ അവൾ പറഞ്ഞു, ‘അങ്കിളേ, ഇങ്ങോട്ട് നോക്കൂ; അവിടെ കാണുന്ന ഉയർന്ന കല്ലറയുടെ മുകളിൽ കോടി നോക്കുമ്പോൾ കാണുന്ന വീട് എന്റേതാണ്. ഇവിടെ വരുമ്പോൾ ഞാൻ എന്റെ വീട് കാണും. അപ്പോൾ എന്റെ ഭയമെല്ലാം പമ്പ കടക്കും.’ അതേ, ആ മോൾ പറഞ്ഞത് യാഥാർഥ്യമാണ്. മരണവും ശവക്കോട്ടയും ഒക്കെ കാണുമ്പോൾ നമുക്കും ഭയവും നിരാശയും തോന്നാം. എന്നാൽ അതിന്റെ മുകളിൽ കൂടി കർത്താവ് നമുക്ക് ഒരുക്കുന്ന വാസസ്ഥലം വിശ്വാസത്താൽ നാം കാണുമ്പോൾ നമ്മുടെ ദുഃഖം എല്ലാം ഓടിയൊളിക്കും.
അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ്‌വെൽറ്റ് ആഫ്രിക്കയിൽ നായാട്ടിന് പോയി മടങ്ങി വരുമ്പോൾ കപ്പലിൽ തന്നോട് കൂടെ മിഷനറിയായ മോർഗനും ഉണ്ടായിരുന്നു. കപ്പൽ അമേരിക്കൻ പോർട്ടിൽ അടുത്തപ്പോൾ പ്രസിഡന്റിന് രാജകീയമായ സ്വീകരണം ലഭിച്ചു. എന്നാൽ ദീർഘനാളുകൾ ആഫ്രിക്കയിൽ സുവിശേഷം നിമിത്തം ധാരാളം കഷ്ടതകൾ അനുഭവിച്ച തന്നെ സ്വീകരിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. ഇതിങ്കൽ അല്പം ഭാരപ്പെട്ട സുവിശേഷകൻ മോർഗന് ദൈവശബ്ദം ഉണ്ടായത് ഇപ്രകാരം ആയിരുന്നു. ‘മകനേ, ഇതുവരെ നീ നിന്റെ വീട്ടിൽ വന്നു ചേർന്നില്ല. നിന്റെ പൗരത്വം ഉള്ള സ്വർഗ്ഗനാട്ടിൽ നീ വന്നു ചേരുമ്പോൾ ഇതിനേക്കാൾ വലിയ സ്വീകരണം നിനക്കായി ഒരുകീട്ടുണ്ട്.’ അതെ, നമുക്ക് നമ്മുടെ വീട്ടിൽ പോകുവാൻ സമയമായി. വലിയ സ്വീകരണം കർത്താവ് നമുക്കായി ഒരുക്ക്കും.
ഒരു പോർട്ടിൽ നിന്ന് നാം യാത്ര തിരിക്കുമ്പോൾ നമുക്കും നമ്മെ യാത്ര അയയ്ക്കുന്നവർക്കും ദുഃഖവും പ്രയാസവും ഉണ്ട്. എന്നാൽ അങ്ങേ പോർട്ടിൽ നമ്മെ സ്വീകരിക്കുവാൻ നമ്മുടെ പ്രിയപ്പെട്ടവർ നിൽക്കുന്നത് കാണുമ്പോൾ നമ്മുടെ ദുഃഖം തീർന്നുപോകും. പാട്ടുകാരൻ പാടുന്നത് :
‘അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തു പാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദ കരം നീട്ടി എട്ടാം പുഞ്ചിരിതൂകി
വിളിച്ചീടുന്നു പോകാം നമുക്ക്’
ഈ പുസ്തകം വായിച്ചതിൽ നിന്ന് തിരുവചനത്തിൽ കൂടെ വെളിപ്പെടുത്തിയ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും ഒരു ഏകദേശ രൂപം താങ്കൾക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി എവിടെ പോകേണം എന്നുള്ള തിരെഞ്ഞെടുപ്പ് നമ്മിൽ നിക്ഷിപ്തമായിരിക്കുന്നു. നല്ല തിരഞ്ഞെടുപ്പിനായി ദൈവം സഹായിക്കട്ടെ.