‘സങ്കീർത്തന ധ്യാനം’ – 24
പാ. കെ. സി. തോമസ്
‘ദൈവത്തെ അന്വേഷിക്കുന്നവനെ കാണ്മാൻ യഹോവ നോക്കുന്നു’, സങ്കീ : 14:2
ദൈവം ഇല്ലായെന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന് പറഞ്ഞിട്ട് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാരുണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു എന്നെഴുതി. ജീവിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. അവൻ നോക്കാൻ കഴിയുന്ന കണ്ണുള്ള ദൈവമാണ്. ആ ദൈവം നോക്കുന്നത് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ആരുണ്ടെന്നാണ്. ദൈവം ഇല്ലായെന്ന് പറയുന്നവൻ മൂഢനാണ്. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ ബുദ്ധിമാനാണ്. ആധുനിക ശാസ്ത്രം പഠിപ്പിക്കുന്ന തത്വം എല്ലാ കാര്യങ്ങളുടെയും പിന്നിൽ ഒരു കാരണമുണ്ട്. കാരണമില്ലാതെ ഒരു കാര്യവുമില്ല. കോടാനുകോടി നക്ഷത്രങ്ങളെ ആകാശത്തേക്ക് നോക്കി കാണുന്ന മൂഢൻ പറയും എങ്ങനെയോ അതുണ്ടായെന്ന്. എന്നാൽ ബുദ്ധിമാനറിയാം ലോകത്തിലെ ഏത് കാര്യങ്ങളുടെയും പിന്നിൽ ഒരു കാരണമുണ്ടെന്നത് ഒരു യാഥാർഥ്യമായിരിക്കുന്ന കാലത്തോളം കോടാനുകോടി നക്ഷത്രങ്ങൾ എങ്ങനെയോ ഉണ്ടായതല്ല. അതിന്റെ പിന്നിൽ സൃഷ്ട്ടിച്ച ഒരു കരമുണ്ട്. അത് സൃഷ്ടാവായ ദൈവത്തിന്റെ കരമല്ലാതെ മറ്റൊന്നുമല്ല. വഷളന്മാരായി മ്ലേച്ഛത പ്രവർത്തിച്ച് വഴി തെറ്റി നടക്കുന്നവൻ അവന്റെ ഉള്ളിലെ കുറ്റബോധത്തെ മറയ്ക്കുവാൻ ചിന്തിക്കുന്ന ചിന്തയാണ് ദൈവമില്ല എന്നത്. ദൈവമില്ല എന്ന് ചിന്തിച്ചാൽ എങ്ങനെയും ജീവിക്കാമല്ലോ. എന്നാൽ ദൈവത്തെ അന്വേഷിച്ച് ദൈവവഴികളിൽ നടക്കുന്നവൻ ഒരു പക്ഷെ വിദ്യാഭ്യാസം കുറഞ്ഞവനായാലും അവനാണ് ദൈവകണ്ണുകളിൽ ബുദ്ധിമാൻ. ലോകകാരുടെ കണ്ണുകളിൽ ദൈവവിശ്വാസി ഭോഷനാണ്. ദൈവീക കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നവൻ മൂഢനാണ്. എന്നാൽ ദൈവം അവരെ ബുദ്ധിമാന്മാരായി ജ്ഞാനികളായി കാണുന്നു. കിഴക്ക് നിന്നും യേശുവിന്റെ ജനനശേഷം അന്വേഷിച്ചെത്തിയവർക്ക് മാതാപിതാക്കൾ ഇട്ട പേരുകൾ ഉണ്ടായിരുന്നു. അവരെ മറ്റുള്ളവർ വിളിച്ച പേരുകൾ ഉണ്ടായിരുന്നു. എന്നാൽ ബൈബിളിൽ പരിശുദ്ധാത്മാവ് കൊടുത്ത പേര് വിദ്വാന്മാർ എന്നാണ്. ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വമായി തോന്നും. ആ വചനത്തിൽ രക്ഷിക്കപെട്ടവർക്ക് അത് ദൈവശക്തിയായിത്തീരുന്നു. ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ച് അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുവിനെ ഓർക്കുക. വിശ്വസിക്കുക എന്ന് പറയുന്നത് ലോകജ്ഞാനികൾക്ക് ഭോഷത്വമാണ്. ജ്ഞാനികൾ എന്ന് പറഞ്ഞ് അവർ മൂഢരായി തീർന്നിരിക്കുന്നു. ദൈവത്തെക്കുറിച്ച് അറിയാവുന്നത് അവർക്ക് വെളിവാക്കി. ദൈവത്തിന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവർത്തികളാൽ ബുദ്ധിക്ക് തെളിവാക്കി. എന്നാൽ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്ത് മഹത്വകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളാൽ വ്യർത്ഥരായി അവർ ജീവിക്കുന്നു. അത് കൊണ്ട് ക്ഷയമില്ലാത്ത ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശമാക്കി മാറ്റി. അതിനെ ദൈവമെന്ന് പറഞ്ഞ് നമസ്കരിക്കുന്നു. അവയ്ക്ക് കണ്ണുണ്ടെങ്കിലും കാണാൻ കഴിയുന്നില്ല. ചെവി ഉണ്ടെങ്കിലും കേൾക്കാൻ കഴിയുന്നില്ല. മൂക്കുണ്ടെങ്കിലും ശ്വസിക്കാൻ കഴിയുന്നില്ല. നാവുണ്ടെങ്കിലും സംസാരിക്കുവാൻ കഴിയുന്നില്ല. കാലുണ്ടെങ്കിലും നടക്കാൻ കഴിയുന്നില്ല. കൈ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ കഴിയുന്നില്ല. അങ്ങനെയുള്ള ഒന്നിനോട് പ്രാർത്ഥിക്കുകയും നിലവിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവർ എങ്ങനെ ബുദ്ധിമാന്മാർ എന്ന് പറയുവാൻ കഴിയും ? അതെ ജീവനുള്ള ദൈവത്തെ – കാണാൻ കഴിയുന്ന, കേൾക്കാൻ കഴിയുന്ന, സംസാരിക്കാൻ കഴിയുന്ന ദൈവത്തെ അന്വേഷിക്കുന്നവനാണ് ബുദ്ധിമാൻ. ആ ദൈവം മോശയോട് അരുളിച്ചെയ്തു. എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു. അവരുടെ നിലവിളി ഞാൻ കേട്ടു കേട്ടു. അവരെ വിടുവിക്കുവാൻ ഞാൻ ഇറങ്ങി വന്നിരിക്കുന്നു. ഈ ദൈവത്തെ കണ്ടുമുട്ടുവാൻ ഭാഗ്യം ലഭിച്ചവരെ പോലെ ബുദ്ധിമാന്മാർ ലോകത്തിൽ ആരും ഇല്ല. അവനെ അന്വേഷിക്കുന്നവർ അവനെ കണ്ടെത്തും. അവർ അവന്റെ നന്മയും കരുണയും കൃപയും ആയുഷ്കാലം മുഴുവനും അനുഭവിക്കും. ദൈവത്തെ അന്വേഷിക്കുന്നവന്റെ അനുഗ്രഹങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല. അത് നിത്യനിത്യകാലങ്ങൾ തുടരും. അത് കൊണ്ടാണ് ദൈവത്തെ അന്വേഷിക്കുന്നവർ ബുദ്ധിമാനായിരിക്കുന്നത്. ലോകത്തിന്റെ ജ്ഞാനമോ, ശാസ്ത്രമോ, ദൈവജനമേ, കൂടുതലായി നിനക്കറിയിലെങ്കിലും ദൈവത്തിന്റെ കണ്ണിന് മുൻപിൽ ഏറ്റവും വലിയ ജ്ഞാനി നീ തന്നെയാണ്. ദൈവത്തെ അന്വേഷിക്കുന്നവൻ യഹോവയുടെ പർവ്വതത്തിൽ കയറും. അവന്റെ വിശുദ്ധസ്ഥലത്ത് നിൽക്കും. അവന്റെ കൈ വെടിപ്പുള്ളതും ഹൃദയം നിർമലവുമായിരിക്കും. അവൻ വ്യാജത്തിന് മനസ്സ് വയ്ക്കുകയോ കള്ളസത്യം ചെയ്യുകയോ ഇല്ല. അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ. (സങ്കീ : 24:4-6) അവരാണ് യഥാർത്ഥത്തിൽ ബുദ്ധിമാന്മാർ.