‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (103)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
നമ്മുടെ പാപക്ഷമയ്‌ക്കെന്നപോലെ ഈ വിടുതലിനു വേണ്ടിയും ക്രിസ്തുവിങ്കലേക്ക് നോക്കുവാൻ ഈ രംഗം അവനെ പ്രേരിപ്പിക്കുന്നു. ക്രിസ്തുവിൽ ആശ്രയിക്കുന്നവൻ ഈ ശക്തിയിൽ നിന്ന് വിമുക്തനാക്കുന്നു.
7:24,25 അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ.
“നിരാശയുടെ ആഴത്തിൽ നിന്നുള്ള ഹൃദയഭേദകമായ നിലവിളി” 23 -)o വാക്യത്തിൽ കാണുന്ന അരിഷ്ടതരമായ അനുഭവത്തിൽ കൂടെ കടന്ന് പോകുന്ന ഒരുവന്റെ വാക്കുകളാണ്. അത് പൗലോസും അനുഭവിച്ചിട്ടുള്ളതാണ്. എങ്കിലും ‘ഞാൻ അരിഷ്ട മനുഷ്യൻ’ എന്ന വാക്കുകൾ ക്രിസ്ത്യാനിയായ പൗലോസിന്റേതല്ല (6:18) പാപവും ന്യായപ്രമാണവും നിരാശനാക്കിയ ഒരുവന്റെ വാക്കുകളാണ്. മരണത്തിന് അധീനനായ ശരീരം. വാ. 18-20 ൽ കണ്ടത് പോലെ ശരീരം മരണത്തിന്റെ വാസസ്ഥാനമത്രെ. പാപികളിൽ ഒന്നാമൻ എന്ന് പറഞ്ഞവൻ ‘ഞാൻ അരിഷ്ടൻ’ എന്ന് പറയാനും മടിച്ചില്ല. “വിശ്വാസികൾ നീതികരണത്തെ സംബന്ധിച്ചിടത്തോളം പരിപൂർണനാണെങ്കിലും അവരുടെ വിശുദ്ധീകരണം ആരംഭിച്ചിട്ടേയുള്ളൂ. അത് തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രക്രീയയാണ്. അവർ ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരിൽ വസിക്കുന്ന ദുഷ്ടതയുടെ ഉറവിടത്തെക്കുറിച്ച് അല്പമേ അറിഞ്ഞിരുന്നുള്ളൂ. എന്നാൽ ക്രിസ്തുവിനെ അവരുടെ രക്ഷകനായും ആത്മപ്രിയനായും മനസ്സിലാക്കിയപ്പോൾ ജഡികമനസ്സ് മരിച്ചതായി അവർക്ക് തോന്നി. എന്നാൽ പിന്നീട് അവർക്ക് മനസ്സിലായി അത് അത്രകണ്ട് മരിച്ചതല്ലെന്ന്. അത് കൊണ്ട് ചിലർക്ക് മനസാന്തരശേഷം ആത്മാവിലുള്ള പരിശോധന കൂടുതൽ അനുഭവപ്പെടുന്നു.
‘അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ’ എന്ന നിലവിളി, അവർ വിശുദ്ധിയിൽ പൂർണ്ണരാക്കുന്നത് വരെ ഉയരുന്നു. എന്നാൽ അവരിൽ നല്ല പ്രവർത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം തികയ്ക്കും.
വിശ്വാസി ജ്ഞാനത്തിലും വിശുദ്ധിയിലും എത്രത്തോളം പുരോഗമിക്കുമോ, അത്രത്തോളം തന്നെത്തന്നെ വെറുക്കും. ഉൾവസിക്കുന്ന പാപത്തിന്റെ ശക്തി വിശുദ്ധിയുടെ പുരോഗതിക്ക് ആനുപാതികമായി അനുഭവപ്പെട്ട് കൊണ്ടിരിക്കും. നമ്മുടെ ഹൃദയം എത്രത്തോളം പരിശുദ്ധമാകുമോ അത്രത്തോളം പാപം വേദനാജനകമായി തോന്നും. ദൈവത്തിന്റെ വിശുദ്ധി മനസ്സിലാക്കുന്തോറും നാം പാപികൾ എന്ന് കാണുവാനിടയാകും.