‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (114)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘ആദ്യജാതൻ’നൈസർഗ്ഗിക സ്വഭാവത്തിലുള്ളവനും ‘അനേകം പുത്രന്മാർ’ ദത്ത് മൂലമുള്ളവരുമത്രെ. ‘അവൻ’ പിതാവിന്റെ ഏകജാതനും ‘അവർ’ പാപം മൂലം നാശപാത്രങ്ങൾ ആയിരുന്നവരും, എന്നാൽ ശിക്ഷാവിധിയിൽ നിന്നും കോപത്തിൽ നിന്നും അവന്റെ രക്തത്താൽ വീണ്ടെടുക്കപെട്ടവരുമത്രെ. ‘അവൻ’ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനാണെങ്കിൽ ‘അവർ’ യേശുവിൽ നിദ്ര കൊള്ളുന്നവരും തക്കസമയത്ത് ‘അവനോട് കൂടെ വരുന്നവരുമത്രെ.’ ആദ്യജാതൻ ഇപ്പോൾ മഹത്വവും ബഹുമാനവും അണിഞ്ഞവനാണെങ്കിലും അവന്റെ ‘അനേകം സഹോദരന്മാർ’ അവൻ വെളിപ്പെടുമ്പോൾ അവനെപ്പോലെ സദൃശമായി അവനെ കാണുവാനിടയാകും.
ക്രിസ്തു ദൈവപ്രതിമയാണ് (2 കോരി :4:4; കോലോ :1:15).
ഒന്നാം സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ സ്വരൂപവും സാദൃശ്യവുമായിരുന്നു. (ഉല്പ :1:26).. എന്നാൽ പാപം മൂലം ആ അതുല്യസ്ഥാനം മനുഷ്യന് നഷ്ടപ്പെട്ടു. വീണ്ടെടുപ്പിൽ ക്രിസ്തുവിശ്വാസികൾ ദൈവപ്രതിമയായ ക്രിസ്തുവിന്റെ പ്രതിമയോട് അനുരൂപരാകും.
8:30 അവൻ മുന്നറിഞ്ഞവരെ വിളിച്ചും …. തേജസ്കരിച്ചുമിരിക്കുന്നു.
ദൈവജനത്തിന്റെ തേജസ്കരണം ‘താൻ പുത്രന്റെ സ്വരൂപത്തോട് പരാമന്ത്യമായും പരിപൂർണ്ണവുമായുള്ള അനുരൂപതയാണ്. ‘നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോട് കൂടെ തേജസ്സിൽ വെളിപ്പെടും’ (കൊലോ : 3:4, 1 യോഹ :3:2)
ദൈവം തനിക്കുള്ളവരെക്കുറിച്ചുള്ള ഉദ്ദേശം വിളിയാലും നീതികരണത്താലും വെളിപ്പെടുത്തി ‘നീതികരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു’ മുന്നറിവും മുൻനിയമനവും ദൈവത്തിന്റെ നിത്യആലോചനയിൽപ്പെട്ട കാര്യമാണ്. വിളിയും നീതികരണവും തന്റെ ജനത്തിന്റെ അനുഭവത്തിൽ സംഭവിച്ചു കഴിഞ്ഞു. എന്നാൽ തേജസ്സ് അവരുടെ അനുഭവത്തെ സംബന്ധിച്ചടത്തോളം ഭാവിപരമാണ്. എന്നാൽ എന്ത് കൊണ്ടാണ് ഇവിടെ ഭൂതകാല ക്രിയ ഉപയോഗിച്ചത് ? ഒരു പക്ഷെ പൗലോസ് … എബ്രായരുടെ പ്രാവചനിക ഭൂതകാല പ്രയോഗം അനുകരിക്കയാകാം. പ്രവചിച്ച സംഭവം അത്ര സുനിശ്ചിതമായത് കൊണ്ട് അത് സംഭവിച്ചു കഴിഞ്ഞതായി വിവരിക്കുകയാണ്. ഈ പ്രയോഗരീതി (ഉദാ : യൂദാ : 14 ലെ ‘കർത്താവ് ഇതാ വന്നിരിക്കുന്നു’ എന്ന പ്രയോഗം നോക്കുക) ചരിത്രപരമായി ദൈവജനം ഇതുവരെയും തേജസ്കരിക്കപ്പെട്ടില്ല. എന്നാലും ദൈവീകദൃഷ്ടിയിൽ അവരുടെ തേജസ്കരണം നിത്യതയിൽ തന്നെ നിർണ്ണയിക്കപ്പെട്ടിരിക്കയാണ്. അത് കൊണ്ടാണ് ഭൂതകാല ക്രിയ ഉപയോഗിച്ചിരിക്കുന്നത്.