‘ഇതാ, നോഹയുടെ കാലം’ – 32
പാ. ബി. മോനച്ചൻ, കായംകുളം
17
കൃപായുഗത്തിന്റെ അവസാനം
ഉല്പത്തി 6:8 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ് : “എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.” അതിക്രമം നിറഞ്ഞ, വഷളത്തം നിറഞ്ഞ, അനീതിയും ദുഷ്ടതയും നിറഞ്ഞ ലോകത്തിൽ നീതിപ്രസംഗിയായ നോഹയ്ക്ക് ദൈവകൃപ ലഭിച്ചു ! എന്തിന് ? വരുവാൻ പോകുന്ന ദൈവീക ന്യായവിധിയെയും, കൃപയാൽ ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയെയും കുറിച്ച് ആ കാലഘട്ടത്തിലെ ജനതയോട് പ്രസംഗിക്കുവാൻ.
ദൈവദാസനായ നോഹയെകുറിച്ച് നാം വായിക്കുന്നത്, “നോഹ നീതിമാനും, തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു”. ഇവിടെ ‘തന്റെ തലമുറ’എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വഷളത്തം നിറഞ്ഞ, ദുഷ്ടത പെരുകിയ, പാപം വർദ്ധിച്ച, തലമുറയിൽ അവൻ നിഷ്കളങ്കനായിരുന്നു. വിശുദ്ധ ജീവിതത്തിന് സാഹചര്യം തടസ്സം എന്ന് വിലപിക്കുന്ന ആധുനിക വിശ്വാസികൾക്ക് ഒരപവാദമാണ് നോഹയുടെ ജീവിതം. നോഹ മാത്രമല്ല വിശുദ്ധ വേദപുസ്തകത്തിലെ സകല വിശുദ്ധന്മാരുടെയും ജീവിതം പഠിച്ചാൽ അവർ ജീവിച്ചിരുന്ന കാലഘട്ടവും പാർത്തിരുന്ന നാടും ജനവും ഒരിക്കലൂം അവരുടെ വിശ്വാസജീവിതത്തിന് അനുകൂലമല്ലായിരുന്നു. (എബ്രാ : 11:39). എന്നാൽ അവരെല്ലാം അവയെ അതിജീവിച്ചു. അവരുടെ തലമുറയിൽ വിശുദ്ധി സൂക്ഷിച്ച്, ഭക്തി മുറുകെപ്പിടിച്ച് നിലനിന്നു.
രാജാവിന്റെ വീഞ്ഞ് കൊണ്ടും ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടും, തന്നത്താൻ അശുദ്ധമാക്കുകയില്ല എന്ന് തീരുമാനിച്ചുറച്ച ദാനിയേലിനെപ്പോലെ, രാജ്യം ഭരിക്കുന്ന രാജാവും പ്രജകളും എല്ലാം വിഗ്രഹാരാധികളായി തുടർന്നപ്പോൾ യഹോവ എന്റെ ദൈവം എന്ന് ഉച്ചൈസ്വരം ഘോഷിച്ച പ്രവാചകവരേണ്യനായ ഏലീയാവിനെപ്പോലെ, ഞാനും എന്റെ കുടുംബമോ ഞങ്ങൾ യഹോവയെ സേവിക്കും എന്ന് വിളിച്ചുപറഞ്ഞ യോശുവയെപ്പോലെ ഈ കാലഘട്ടത്തിൽ എന്തെല്ലാം വന്നാലും ആരെല്ലാം എതിർത്താലും ഒറ്റപ്പെടുത്തിയാലും ഞാൻ വിശുദ്ധിക്ക് വേണ്ടി നിലനിൽക്കുമെന്ന് ഓരോ ദൈവപൈതലും തീരുമാനിക്കട്ടെ.
ഫിലിപ്യാ ലേഖനത്തിൽ ഈ തലമുറയുടെ പ്രത്യേകതയും നാം എങ്ങനെ അവരുടെ ഇടയിൽ ആയിരിക്കേണം എന്നും വിശുദ്ധ പൗലോസ് പ്രബോധിപ്പിച്ചിട്ടുണ്ട്. “വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും, പരാമർത്ഥികളും, ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന് എല്ലാ പിറുപിറുപ്പും വാദവും കൂടാതെ ചെയ്തവീൻ. അവരുടെ ഇടയിൽ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുക” (ഫിലി : 2:14).ഈ തലമുറയുടെ പ്രത്യേകത അവർ വക്രതയും കോട്ടവും ഉള്ളവരാണ് (croooked and preverse) എന്നാണ് ഇംഗ്ളീഷിൽ ‘croocked’ എന്നാൽ കൗശലം ഉള്ളത്. preverse എന്നാൽ (willfully choosing the wrong course) മനഃപൂർവ്വം തെറ്റായ വഴികൾ തിരഞ്ഞെടുക്കുന്നവർ. അഥവാ, മനഃപൂർവ്വം ശരിയായ വഴികൾ തിരഞ്ഞെടുക്കുന്നവർ. സത്യമല്ലേ ? ഈ തലമുറ കാര്യസാധ്യത്തിനായി എന്ത് ദുരുപായങ്ങളും പ്രയോഗിക്കുവാൻ മടിക്കാത്തവരല്ലേ ? കഞ്ചാവടിക്കുന്നതും മോഷ്ടിക്കുന്നതും മദ്യപിക്കുന്നതും ഒക്കെ തെറ്റാണെന്ന് അവർക്കറിയാം. പക്ഷെ അവർ അതെ ചെയൂ. മനഃപൂർവ്വം തെറ്റ് ചെയ്യുന്നവർ. ഈ തലമുറയിൽ നാം അനിന്ദ്യരായിരിക്കണം, പരാമർത്ഥികളായിരിക്കണം, ദൈവത്തിന് നിഷ്കളങ്ക മക്കൾ ആയിരിക്കണം, ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നവരായിരിക്കണം. എല്ലാറ്റിനുമുപരി ജീവന്റെ വചനം പ്രമാണിക്കുന്നവരായിരിക്കണം.