‘സങ്കീർത്തന ധ്യാനം’ – 38
പാ. കെ. സി. തോമസ്
‘ദൈവം എന്റെ ദീപത്തെ കത്തിക്കും’, സങ്കീ : 18:28
സകല ശത്രുക്കളുടെ കയ്യിൽ നിന്നും, ശൗലിന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ച ദാവീദ് ദൈവം കൊടുത്ത വിടുതലിനെ സ്മരിച്ചുകൊണ്ട് പറഞ്ഞ വാക്കാണ് നമ്മുടെ ധ്യാന വിഷയം. ദാവീദിന്റെ ദീപത്തെ അണച്ച് അവനെ അന്ധകാരത്തിൽ ആക്കി അവന്റെ വഴികൾ അടയ്ക്കുവാൻ ശൗലും സൈന്യങ്ങളും മറ്റ് ശത്രുക്കളും പ്രവർത്തിച്ചു. ആ ദീപത്തെ കെടുത്തി ഞങ്ങൾ ജയിച്ചു. ഇനി അവൻ വെളിയിൽ വരികയില്ല. ഇനി അവനെ ആരും കാണുകയില്ല. ഇനി അവനെ ആർക്കും പേടിക്കാനില്ല എന്ന് ചിന്തിച്ച് സന്തോഷിച്ച് ശത്രു ആർത്തുകൊണ്ടിരിക്കുമ്പോൾ ദൈവം ദാവീദിന്റെ ദീപത്തെ കത്തിച്ചു. ശത്രു ദീപത്തെ കെടുത്തുമ്പോൾ ദൈവത്തിന്റെ അഭിഷിക്തനേ ദൈവം നിന്റെ ദീപത്തെ കത്തിക്കും. ശത്രു ദീപം കത്തിച്ചാൽ ആരെകൊണ്ടും അത് കെടുത്താൻ കഴിയും. ദൈവത്തിന് അത് കെടുത്താൻ നിമിഷം മതി. എന്നാൽ ദൈവം ദീപത്തെ കത്തിച്ചാൽ അതിനെ കെടുത്തുവാൻ ആരെകൊണ്ടും കഴിയുകയില്ല. ദീപത്തെ കെടുത്താൻ ശ്രമിച്ചാലും, എണ്ണ പകർന്ന് ദൈവം ആ ദീപത്തെ പ്രകാശിപ്പിക്കും. തീ കത്തുന്ന സ്ഥലത്ത് ഒരു വശത്ത് കൂടെ ഓസ്സ്‌കൊണ്ട് വെള്ളം ഒഴിച്ച് തീയ് കെടുത്താൻ ശ്രമിച്ചാലും, മറുവശത്ത് കൂടെ ഒരാൾ എണ്ണ പകർന്ന് കൊണ്ടിരുന്നാൽ ആ തീയ് അണയ്ക്കാൻ ആർക്കും കഴിയുകയില്ല. ഈശാനമൂലനാകുന്ന കൊടുങ്കാറ്റ് അടുപ്പിച്ച് ദീപത്തെ അണയ്ക്കുവാൻ ശത്രു പ്രവർത്തിച്ചെന്ന് വരാം. പ്രതികൂലത്തിന്റെ വെള്ളങ്ങൾ പ്രവഹിച്ച് തീയ് കെടുത്തുവാൻ തുനിഞ്ഞെന്ന് വരാം. എന്നാൽ മറുവശത്ത് അഭിഷേകവും കൃപയും പകർന്ന് കൊണ്ട് ഒരുവൻ നിൽക്കുന്നുണ്ട്. ദാവീദ് ഇതോടെ ഇല്ലാതാകും, ഇരുട്ടിൽ തപ്പി നടക്കും, അഗാധ ഗർത്തത്തിൽ പതിച്ച് നശിക്കുമെന്നൊക്കെ ശത്രു കണക്ക് കൂട്ടി കാത്തിരുന്നെങ്കിലും അവന്റെ ദീപത്തെ ദൈവം കത്തിച്ചതോടെ അവരുടെ കണക്ക് കൂട്ടലുകൾ എല്ലാം പാഴായി പോയി. ദൈവം ദീപം കത്തിച്ചാൽ അന്ധകാരം പ്രകാശമായി തീരും. വെളിച്ചം വരുമ്പോൾ ഇരുട്ട് മാറി പോകും. ദൈവത്തിന്റെ അഭിഷക്തന്മാർ അത്ഭുതപ്രകാശത്തിലായി തീരും. ഇരുട്ടിന്റെ ശക്തികൾ മാറിപ്പോകും. ദീപത്തെ ദൈവം കത്തിച്ചതിനാൽ പടകൂട്ടത്തിന് നേരെ പാഞ്ഞ് ചെല്ലുവാൻ ദാവീദിന് എളുപ്പമായി. അന്ധകാരത്തിൽ കിടക്കുന്ന ഒരുവന് ശത്രുവിന്റെ നേരെ യുദ്ധം ചെയ്യുവാൻ കഴിയുകയില്ല. പ്രകാശം വരുമ്പോൾ ശത്രുവിന്റെ ഒളിവിടങ്ങൾ കാണാൻ കഴിയും. ആ ഒളിവിടങ്ങളിലേക്കുള്ള പാതകൾ കാണാൻ കഴിയും. ശത്രുവിന് ഓടി രക്ഷപ്പെടുവാൻ കഴിയാത്തവണ്ണം ആ സ്ഥലങ്ങൾ എല്ലാം പ്രകാശമായി തീരും. ദീപം കത്തി കിട്ടിയാൽ പടകൂട്ടത്തിന് നേരെ പാഞ്ഞ് ചെല്ലുവാൻ മാത്രമല്ല, മതിൽ ചാടി കടക്കുവാനും കഴിയും. ദൈവജനങ്ങൾ സ്രേഷ്ടരായിരിക്കുനതിന് പല കാരണങ്ങൾ ഉണ്ട്. ലോക മനുഷ്യരും ദൈവമക്കളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. പടകൂട്ടങ്ങൾ വളഞ്ഞാൽ ലോകമനുഷ്യന്റെ ജീവിതം അതോടെ അവസാനിക്കും. എന്നാൽ ദൈവമനുഷ്യന്റെ നേരെ പടകൂട്ടങ്ങൾ അടുത്താൽ ആ പടകൂട്ടങ്ങളുടെ നേരെ പാഞ്ഞ് ചെന്ന് ആ പടകൂട്ടങ്ങളെ പരാജയപ്പെടുത്തുവാൻ ദൈവമനുഷ്യന് ദൈവം ബലം നൽകും. നീ നിന്ദിച്ച യിസ്രായേൽ നിരകളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്റെ നേരെ വരുന്നുയെന്ന് പറഞ്ഞ് പടകൂട്ടത്തിന് നേരെ പാഞ്ഞ് ചെല്ലുവാൻ ദാവീദിന് ധൈര്യവും ശക്തിയും ലഭിച്ചത് സ്വന്ത കഴിവിനാലായിരുന്നില്ല. ദൈവത്താൽ ദൈവം കൊടുത്ത ബലത്തിൽ ആണ്. ശത്രു എത്ര ബലവാനായാലും അവനോട് കൂടെയുള്ള പടകൂട്ടം എത്ര അധികമായാലും ദൈവത്താൽ ദൈവജനത്തിന് പടകൂട്ടത്തിന് നേരെ പാഞ്ഞ് ചെല്ലുവാനും, ശത്രു സൈന്യത്തിന്റെ പട്ടണമതിൽ എത്ര ഉയർന്ന് നിൽക്കുന്നതായാലും മതിൽ ചാടി കടന്ന് ശത്രുവിനെ പരാജയപ്പെടുത്തി അവന്റെ പട്ടണം കൊള്ള ചെയ്യുവാനും കഴിയും. കാൽവറിയിൽ യേശുവിന് നേരെ അനേകം കാളകൾ വളഞ്ഞു. ബാശാൻ കൂറ്റന്മാരുടെ കൂട്ടം ചുറ്റി ബുഭിക്ഷയോടെ അലറുന്ന സിംഹം എന്നപോലെ ശത്രു അലറി അടുത്തു. നായ്ക്കൾ വളഞ്ഞു. കാട്ടുപോത്തുകൾ അടുത്തു. എന്നാൽ പിതാവ് കൊടുത്ത ബലം കൊണ്ടും ശക്തി കൊണ്ടും പടകൂട്ടത്തിന്റെ നേരെ പാഞ്ഞ് ചെന്ന് അതിനെ ആയുധവർഗ്ഗം വെപ്പിച്ച് പരാജയപ്പെടുത്തി അവയുടെ മേൽ ജയോത്സവം കൊണ്ടാടുവാൻ യേശുവിന് കഴിഞ്ഞു. ദൈവജനത്തെ അന്ധകാരത്തിൽ ആക്കി നാലുവശത്ത് കൂടെയും വളഞ്ഞ് കോട്ടയ്ക്കുള്ളിൽ അകപ്പെടുത്തി നശിപ്പിക്കുവാൻ ശത്രു ശ്രമിക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. അധൈര്യപ്പെടേണ്ട ആവശ്യം ഇല്ല. തക്കസമയത്ത് ദീപത്തെ കത്തിച്ച് പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞ് ചെല്ലുവാനും മതിൽ ചാടി കടക്കുവാനും ദൈവം ബലം തരും.