‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (115)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
മാത്രമല്ല, ഈ ഭാഗത്ത് രക്ഷ മുഴുവനായി ദൈവത്തിന്റെ പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് പൗലോസ് സംസാരിക്കുന്നത്. വിശ്വാസിയുടെ, മുൻനിയമനം മനുഷ്യന്റെ യോഗ്യതയിന്മേലല്ല ദൈവം എന്തായിരിക്കുന്നുവോ അതിന്മേലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതായത് രക്ഷ മനുഷ്യനിൽ നിന്നല്ല ദൈവത്തിൽ നിന്നുമാണ് വരുന്നത്. ദൈവം മുന്നറിഞ്ഞവർ, ദൈവം തേജസ്കരിക്കുന്നതല്ലാതെ മറ്റാരുമല്ല. ഇങ്ങനെ ദൈവത്തിന്റെ മുന്നറിവ്, മുൻനിർണ്ണയം, വിളി, നീതീകരണം, തേജസ്കരണം, ഇവ രക്ഷയുടെ പൊട്ടാത്ത ചങ്ങലയിലെ മൂന്ന് കണ്ണികളാണ്. ദൈവോദ്ദേശത്തിന്റെ സാരാംശം, അവൻ ക്രിസ്തുവിൽ വീണ്ടും ജനിപ്പിച്ചവർ ഭാവി മഹത്വം പ്രാപിച്ചതും പോകയില്ല എന്നതിന്റെ ഉറപ്പാണ്. കാരണം ദൈവകൃപയുടെ അടക്കല്ലിൽ രൂപപ്പെടുത്തിയതിനെ സൃഷ്ടിയുടെ ഇച്ചമൂലം പരാജയപ്പെടുത്തുവാൻ സാധ്യമല്ല. നിത്യമായ തേജസ്സ് അതിന്റെ പൂർത്തീകരണവുമത്രെ. ലോകസ്ഥാപനത്തിന് മുൻപേ നമ്മെ തിരഞ്ഞെടുത്തവൻ നമ്മുടെ തേജസ്കരണവും കഴിഞ്ഞ നിത്യതയിലെ ഉറപ്പാക്കിയിരിക്കുകയാണ്.
വിശ്വാസിയുടെ വർത്തമാനകാല വിശുദ്ധീകരണത്തെപ്പറ്റി ഈ ശൃംഖലയിൽ പൗലോസ് ഒന്നും പറയാത്തത് എന്ത് കൊണ്ടാണ് ? തീർച്ചയായും വരുവാനുള്ള തേജസ്സ് പൗലോസിന്റെ മനസ്സിലുണ്ട് എന്നതിന് സംശയമില്ല. മാത്രമല്ല, ശുദ്ധീകരണവും തേജസ്കരണവും തമ്മിലുള്ള വ്യത്യാസം അളവിൽ മാത്രമേയുള്ളൂ, വിശുദ്ധീകരണം ഇപ്പോൾ ഇവിടെ നടക്കുന്ന ക്രിസ്തുവിന്റെ പ്രതിമയോടുള്ള പൂർണ്ണ അനുരൂപതയാണ്. (2 കോരി :3:18, കൊലോ :3:10). തേജസ്കരണം അവിടെ അപ്പോൾ നടക്കുന്ന ക്രിസ്തുവിന്റെ പ്രതിമയോടുള്ള പൂർണ്ണ അനുരൂപതയാണ്.
വിശുദ്ധീകരണം തേജസ്കരണത്തിന്റെ ആരംഭമാണ്. തേജസ്കരണം വിശുദ്ധീകരണത്തിന്റെ പൂർത്തീകരണവും. പൗലോസ് ആ പ്രക്രിയയുടെ പൂർത്തീകരണത്തിലേക്ക് എത്തിനോക്കുകയാണ്.
8:31
ഇത് സംബന്ധിച്ച് നാം എന്ത് പറയേണ്ടു ?
റോമ : 8:12 മുതൽ ദൈവമക്കളുടെ മഹത്വീകരണത്തിന്റെ ഉറപ്പിനെക്കുറിച്ച് അനേക ന്യായങ്ങൾ പൗലോസ് വിജയകരമായി അവതരിപ്പിച്ചു കഴിഞ്ഞു. വാ. 30 ൽ തേജസ്കരണത്തോടെ അവൻ അതിന്റെ ഉച്ചകോടിയിലെത്തി. എന്നാൽ ഈ ഖണ്ഡികയിൽ താൻ പതിവ് പോലെ, എതിരാളിക്ക് പറയാനുള്ള തടസ്സവാദങ്ങൾ നിരത്തി ഉത്തരം പറഞ്ഞ് പര്യവസാനത്തിലേക്ക് നീങ്ങുകയാണ്. എത്ര മഹത്വപൂർണ്ണമായ ഉപസംഹാരം. മുമ്പോട്ട് പോകുന്തോറും കൃപയുടെ പ്രവാഹം, യെഹെസ്കേൽ കണ്ടത് പോലെ (eze : 47) ആഴവും വീതിയും കൂടി കൂടി വരുന്നു. ആകയാൽ ഇത് സംബന്ധിച്ച് നാം എന്ത് പറയേണ്ടു എന്ന് പൗലോസ് ആശ്ചര്യം കൂറുന്നു.