‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (120)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ദൈവം തന്റെ സ്വന്തജനമായി തിരെഞ്ഞെടുത്ത നമ്മുടെ പേരിൽ കുറ്റമാരോപിക്കാൻ ആർ ധൈര്യപ്പെടും ? ദൈവമോ ? ഇല്ല. നമ്മോട് ക്ഷമിക്കുകയും തന്നോട് കൂടെ നില്ക്കാൻ നമ്മെ യോഗ്യരാക്കുകയും ചെയ്തു അവിടുന്നാണല്ലോ. ഈ സ്ഥിതിയ്ക്ക് ആർ നമുക്ക് ശിക്ഷ വിധിക്കും ? ക്രിസ്തുവോ ? ഒരിക്കലുമില്ല.എന്തെന്നാൽ അദ്ദേഹമാണല്ലോ നമുക്ക് വേണ്ടി മരിക്കുകയും ഉയിർക്കുകയും ചെയ്തത്. ദൈവത്തിനടുത്ത് അത്യുന്നതമായ മഹിമയുടെ സ്ഥാനത്ത് സ്വർഗ്ഗത്തിൽ ഇരുന്ന് നമുക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് അദ്ദേഹമാണല്ലോ.
ക്രിസ്തുയേശു മരിച്ചവന്റെ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ :
നമ്മുടെ പ്രത്യാശ ക്രിസ്തുവിന്റെ മരണത്തിൽ മാത്രമല്ല അവന്റെ പുനരുത്ഥാനം, ഇരിപ്പ്, പുനരാഗമനം, എന്നിവയിലും ആശ്രയിച്ചിരിക്കുന്നു. പൗലോസ് ക്രിസ്തുവിന്റെ മരണത്തെപ്പറ്റി ലഘുവായി പറഞ്ഞ് പോകുന്നതേയുള്ളൂ. കാരണം, ഈ ലേഖനത്തിൽ നേരത്തെ അതിനെപ്പറ്റി വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ഈ സംക്ഷിപ്തത, ഈ വാക്യത്തിൽ പറയുന്ന വീണ്ടെടുപ്പിൻ യാഥാർഥ്യങ്ങളുടെ പരമ്പരയിൽ, ക്രിസ്തുവിന്റെ മരണത്തിന്റെ പ്രാധാന്യതയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ഉയിർത്തെഴുന്നേറ്റവൻ തന്നെ :
മരണത്തിന്റെ വീര്യം പുനഃരുത്ഥാനത്തോട് കൂടെ ചോർന്ന് പോയി. കാരണം മരിച്ച രക്ഷകൻ എന്നത് പൂർവ്വാപരവിശുദ്ധ ചിന്തയാണ്. നിയമകർത്താവ് നിയമത്തിന്റെ ഗുണഭോക്താക്കളുടെ ഉറപ്പിനായി ജീവിച്ചിരിക്കേണ്ടത് ആവശ്യം ആണ്. (എബ്രാ. 9:16,17).
ദൈവത്തിന്റെ വലത്ത് ഭാഗത്ത് ഇരിക്കുകയും ഇവിടെ സങ്കീ : 110:1 ന്റെ പ്രതിധ്വനി കേൾക്കാം. ഈ വാക്കുകൾ മിശിഹായെ കുറിക്കുന്നതാണെന്ന് കർത്താവിന്റെ കാലത്തേ യഹൂദന്മാർക്കുണ്ടായിരുന്ന ചിന്ത (മർക്കോ : 12:35,37) കർത്താവിൽ നിറവേറിയതായി ആദിമസഭ വിശ്വസിച്ചു. (മർക്കോ : 16:19, അപ്പൊ : 7:56, വെളി :3:21)
രാജാവിന്റെ വലത്ത് ഭാഗം ബഹുമതിയുടെ സ്ഥാനമായും (1 സമു :20:25, 1 രാജ :2:19). രാജകീയ അധികാരത്തിന്റെയും മഹത്വത്തിന്റെയും പങ്കാളിത്തമായും (മത്താ : 20:21) സൂചിപ്പിക്കപ്പെടുന്നു. അത് കൊണ്ട് ‘അധികാരത്തിന്റെ (ശക്തിയുടെ) വലത്ത് ഭാഗത്ത്’ എന്നും (മത്താ :26:64) ‘മഹിമയുടെ വലത്ത് ഭാഗത്ത്’ (എബ്രാ :1:3) എന്നും പറഞ്ഞിരിക്കുന്നു.
സ്വർഗ്ഗത്തിൽ ഉന്നതാധികാരത്തിന്റെയും ശക്തിയുടെയും സ്ഥാനത്തേക്കുള്ള നമ്മുടെ മദ്ധ്യസ്ഥന്റെ ഉയർച്ച, അവന്റെ ജനം അവിടേക്ക് അവനെ അനുഗമിക്കും എന്നതിന്റെ ഉറപ്പാണ്. (യോഹ :14:2,3)
‘സകലവും യഥാസ്ഥാനത്താകുന്ന കാലം വരെ’ സ്വർഗ്ഗത്തിൽ തന്റെ ശരീരസാന്നിദ്ധ്യം ഉണ്ടെങ്കിൽ (അപ്പൊ : 3:21), അതിനെതിരായി പുരോഹിതന്മാർ എന്തെല്ലാം കപടനാട്യങ്ങൾ നടത്തിയാലും ‘കർത്തൃമേശ’ യിൽ അവന്റെ ശരീരസാന്നിധ്യം ഉണ്ടാവുക സാദ്ധ്യമല്ലെന്ന് സിദ്ധിക്കുന്നു.