‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (121)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
‘നമുക്ക് വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു’ – അവന്റെ ഇരിപ്പ് നമ്മെ രക്ഷിക്കുവാനുള്ള അവന്റെ ശക്തിയെയും അവന്റെ പക്ഷവാദം അത് ചെയ്യുവാനുള്ള അവന്റെ ഇച്ഛയെയും ചൂണ്ടിക്കാണിക്കുന്നു. ഈ പക്ഷവാദം എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത് ? തന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ താൻ പ്രസ്താവിച്ചത് പോലെ, ‘പിതാവേ ഞാൻ ഇച്ഛിക്കുന്നു’ എന്ന് പുത്രൻ അപേക്ഷിക്കുകയാണ് (യോഹ : 17:24). എന്നാൽ ഇത് ഏത് രൂപത്തിലാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. (എബ്രാ : 7:25).
വാ. 22 ൽ പരിശുദ്ധാത്മാവും വാ. 31 ൽ ദൈവവും ഈ വാക്യത്തിൽ ക്രിസ്തുവും നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നതിനാൽ, ത്രിത്വത്തിലെ മൂന്ന് ആളത്വങ്ങളും നമുക്ക് വേണ്ടി ഉള്ളതിനാൽ, നമ്മുടെ രക്ഷ എത്ര ഭദ്രമായിരിക്കുന്നു. നമുക്ക് വേണ്ടി മരിച്ചവൻ, ഉയിർത്തെഴുന്നേറ്റവൻ നമുക്ക് വേണ്ടി പക്ഷവാദം കഴിക്കുന്നു. അവനിൽ കൂടെ നാം അംഗീകരിക്കപ്പെട്ടു. ദൈവം അനുഗ്രഹിച്ചിരിക്കുന്നു. അത് ആർക്കും മറിച്ചു കൂടാ (സംഖ്യാ : 23:20). ഈ ഉറപ്പ് വിശ്വാസിയുടെ ഹൃദയത്തിൽ എത്ര വലിയ സമാധാനം നൽകുന്നു. ഒരു വിശ്വാസിയുടെ നില എത്ര ഭദ്രം.
34 – )o വാക്യത്തെ പറ്റി മറ്റൊരു അവലോകനം ശ്രദ്ധിക്കുക. ‘വിധിക്കുന്നവൻ ആര് ?’ പിശാച് ശിക്ഷ വിധിക്കും എന്ന് ചിന്തിക്കാനേ വയ്യ. അത് കൊണ്ട് അത് എടുത്ത് പറയുന്നില്ല.ദൈവം വെറുതെ വിട്ടവനെ ക്രിസ്തു ശിക്ഷ വിധിക്കയില്ല. കാരണം, വിശ്വസിക്കുന്ന പാപിക്ക് വേണ്ടിയാണവൻ മരിച്ചത്. ജീവിക്കുന്ന ക്രിസ്തു വിധിക്കുമോ ? ഇല്ല. കാരണം, അവൻ പിതാവിന്റെ വലത്ത് ഭാഗത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു. നമ്മുടെ രക്ഷയോടുള്ള അവന്റെ ബന്ധം പുനഃരുത്ഥാനത്തിലും മദ്ധ്യസ്ഥതയിലും വെളിപ്പെട്ട ജീവന്റെ ബന്ധമാണ്. ഇനി ശിക്ഷാവിധി എന്ന ഒരു പ്രശ്നമേയില്ല. അവൻ നമ്മുടെ പ്രായശ്ചിത്തമായി മരിച്ചു. നമ്മുടെ നീതികരണത്തിനായി ഉയിർത്തു. തേജസ്സിൽ നമ്മുടെ വീണ്ടെടുപ്പിന്റെ പരമാന്ത്യം വരെ അവൻ പക്ഷവാദം ചെയ്യും. നമ്മുടെ രക്ഷയ്ക്ക് ഇതില്പരം ഉത്തരവാദിത്വം എന്ത് വേണം ?
ഉല്പ : 3 – )o അദ്ധ്യായവും റോമ : 8:31-39 തമ്മിലുള്ള അന്തരം നോക്കുക :
i) ആദാമും ഹവ്വായും പാപത്തിന്റെ കുറ്റബോധമുള്ളവരായി തീർന്നു. എന്നാൽ ദൈവത്തിന്റെ നീതീകരണം മൂലം,വിശ്വാസിക്ക് കുറ്റമില്ല (വാ. 33)
ii) ആദാം ഹവ്വമാർ ദൈവത്താൽ ശിക്ഷ വിധിക്കപ്പെട്ടു. വിശ്വാസിക്ക് ശിക്ഷാവിധിയില്ല (വാ. 34)
iii) ആദാം ഹവ്വമാർ ദൈവത്തിൽ നിന്ന് വേർപിരിക്കപ്പെട്ടു. വിശ്വാസിക്ക് ദൈവസ്നേഹത്തിൽ നിന്ന് വേർപിരിവില്ല. (വാ. 35)