‘സങ്കീർത്തന ധ്യാനം’ – 51
പാ. കെ. സി. തോമസ്
‘ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല’, സങ്കീ : 23:3
ആടുകൾക്ക്, കൂരിരുൾ താഴ്വരയിലൂടെ നടക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. കൂരിരുൾ താഴ്‌വരയിൽ ആക്രമിക്കുവാൻ സാദ്ധ്യത ഉള്ള ഹിംസ്രജന്തുക്കൾ ഉണ്ട്. എന്നാൽ ആടുകൾക്ക് ഭയമില്ല. ഇടയൻ കൂടെ ഉണ്ടെന്നുള്ള ഉറപ്പ് ആടുകൾക്ക് ഉണ്ട്. ഇടയന്റെ കൈയ്യിൽ വടിയുണ്ട്. ഇടയന്റെ കയ്യിൽ കോലുണ്ട്. ആക്രമിക്കുവാൻ ശത്രു വരുമ്പോൾ ഇടയൻ ആ ശത്രുവിനോട് എതിർക്കുവാൻ കൂടെയുണ്ട്. ആത്മീയ ആടുകളും അനേക വഴിത്താരകളിലൂടെ നടന്ന് പോകേണ്ടവരാണ്. സന്തോഷവഴികൾ മാത്രമല്ല സന്താപവഴികൾ അവരുടെ വഴിത്താരയിലുണ്ട്. സമൃദ്ധിയുടെ പാതകളും ബുദ്ധിമുട്ടിന്റെ പാതകളും ഉണ്ട്. പ്രകാശമുള്ള വഴികളും ഇരുട്ട് ഉള്ള വഴികളും ഉണ്ട്. ഇടുക്കവും ഞെരുക്കവും ഉള്ള മുള്ളും കല്ലും നിറഞ്ഞ പാതകളും പരവതാനി വിരിച്ച പാതകളും ഉണ്ട്. എന്നാൽ ദൈവജനം ദൈവം തങ്ങളെ നടത്തുന്ന പാതകളെകുറിച്ചോ ഇനി നടക്കാൻ പോകുന്ന പാതകൾ ഏതെന്നോ ഓർത്ത് വ്യാകുലപ്പെടുന്നവരോ ഉത്കണ്ഠ ഉള്ളവരൊയല്ല. കാരണം വലിയ ഒരു ഉറപ്പ് അവർക്ക് ഉണ്ട്. തന്റെ വിലയേറിയ ജീവൻ എന്റെ രക്ഷയ്ക്ക് വേണ്ടി നല്കാൻ തയ്യാറായ ലോകാവസാനത്തോളം എല്ലാ നാളും എന്നോട് കൂടെയുണ്ട്. അവന്റെ വടിയും കോലും എന്റെ ആശ്വാസത്തിനും സംരക്ഷണത്തിനും ഉണ്ട്. അവൻ ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്ന ആടുകളുടെ വലിയ ഇടയനാണ്. അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ചവനാണ്. അവൻ തന്റെ ജനത്തെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയിലെന്ന് അരുളിചെയ്തവനാണ്. അവൻ തേജോമയനായ ദൈവം ആകയാൽ അവൻ കൂടെയുള്ളപ്പോൾ കൂരിരുൾപ്പാത പ്രകാശത്തിന്റെ പാതയാണ്. വെളിച്ചം വരുമ്പോൾ ഇരുട്ട് മാറിപ്പോകുന്നു. ഇരുട്ടിൽ പതിയിരുന്ന ദുഷ്ടജന്തുക്കൾ വെളിച്ചമായ കർത്താവ് തന്റെ മക്കളോട് കൂടെ ഇരിക്കുമ്പോൾ ഭയന്ന് ഓടി ഒളിക്കും. അലറുന്ന സിംഹമായ പിശാച് യഹൂദാഗോത്രത്തിലെ സിംഹം ആടുകളോട് കൂടെ ഇരിക്കുന്നത് കാണുമ്പോൾ ഭയന്ന് ഓടിപ്പോകും. അനർത്ഥങ്ങൾ വരുത്താൻ കാത്ത് നിൽക്കുന്ന ശക്തികൾക്ക് അനർത്ഥം വരുത്തുവാൻ കഴിയുകയില്ല. ഒരനർത്ഥവും അവർക്ക് ഭവിക്കുകയില്ല. ഒരു ബാധയും അവരുടെ കൂടാരത്തിന് അടുക്കയില്ല എന്ന വാഗ്ദത്തം ദൈവജനത്തിനുണ്ട്. ദൈവം അവരോട് കൂടെ ഇരിക്കുന്നുയെന്നതാണ് ദൈവമക്കളുടെ ധൈര്യത്തിന്റെ രഹസ്യം. അവരുടെ ഭദ്രതയും വിടുതലിന്റെയും രഹസ്യവും ദൈവം അവരോട് കൂടെ ഇരിക്കുന്നുയെന്നതാണ്.
കൂരിരുൾ താഴ്വരയെന്നതിന് മരണനിഴൽ താഴ്വര എന്ന അർത്ഥമാണ് മൂലഭാഷയിൽ ഉള്ളത്. മരണനിഴലിൻ താഴ്വരയിലൂടെ ദൈവമക്കൾ കടന്ന് പോകേണ്ട സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ അവർ ഭയപ്പെടുന്നില്ല.ലോകമനുഷ്യന് മരണത്തെ ഭയമാണ്. ആ ഇടുങ്ങിയ പാതയിലൂടെ പോകുമ്പോൾ എവിടേക്ക് പോകുന്നുയെന്ന് അവർക്ക് ഉറപ്പില്ലാത്തതാണ് ഭയത്തിന്റെ കാരണം. തങ്ങൾ ഏകരായി പോകുന്നു ആരും കൂടെ ഇല്ലാത്തതാണ് ഭയത്തിന്റെ മറ്റൊരു കാരണം. എന്നാൽ ദൈവമക്കൾക്ക് ഈ പാതയുടെ അപ്പുറം എന്താണെന്നും എവിടെയാണെന്നും അവർക്ക് നല്ല ഉറപ്പും നിശ്ചയവും ഉണ്ട്. ഈ പാത കഴിഞ്ഞാൽ നിത്യസന്തോഷവും നിത്യ ആനന്ദവും ആണെന്നും അപ്പുറത്ത് തങ്ങളുടെ ദൈവവും ദൂതന്മാരും തങ്ങളെ സ്വീകരിക്കുവാൻ കാത്ത് നിൽക്കുന്നുണ്ടെന്നും അവർക്ക് ഉറപ്പും നിശ്ചയവും ഉണ്ട്. കൂടാതെ കൂരിരുൾ താഴ്വരയിലും ദൈവം കൂടെയുണ്ട് എന്ന ഉറപ്പ് അവർക്കുണ്ട്. ദൈവം സന്തോഷവേളയിൽ മാത്രമല്ല സന്താപവേളയിലും കൂടെയിരിക്കുന്നവനാണ്. ഒരു പിതാവ് കൂടെയുള്ളപ്പോൾ കുരച്ചു കൊണ്ട് വരുന്ന ഒരു നായെ ഒരു കുട്ടി ഭയപ്പെടുകയില്ല. തന്നെ സംരക്ഷിക്കുന്ന പിതാവ് കൂടെയുണ്ടെന്നുള്ള ഉറപ്പാണ് ആ കുട്ടിക്ക് ധൈര്യം നൽകുന്നത്. മരണത്തിന്റെ താഴ്‌വരയിൽ കൂടെയല്ല വാസ്തവത്തിൽ ദൈവമക്കൾ പോകേണ്ടിയിരിക്കുന്നത് മരണനിഴൽ താഴ്വരയാണ്. മരണത്തിന്റെ നിഴലേ ഈ താഴ്‌വരയിൽ ഉള്ളൂ. നിഴലിന് ആർക്കും അനർത്ഥം വരുത്തുവാനുള്ള കഴിവില്ല. കാൽവരിയിൽ നമ്മുടെ കർത്താവ് മരണത്തിന്റെ ബലത്തെ തകർത്ത് മരണത്തിന്മേലും പാതാളത്തിന്മേലും ജയം പ്രാപിച്ചു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ നമ്മുടെ കർത്താവിന്റെ കരങ്ങളിലാണ്. കൊല്ലുന്ന മരണത്തിൻ ഘോരതര വിഷപ്പല്ല് കർത്താവ് തകർത്ത് ഉയിർത്തെഴുന്നേറ്റ് ജീവിക്കുന്നു. അത് കൊണ്ട് മരണനിഴൽ താഴ്വരയ്ക്ക് ഭക്തന്മാരുടെ ജീവിതത്തിൽ ഒരു ദോഷവും വരുത്തുവാനുള്ള കഴിവില്ല. ഇടയന്റെ കൈയ്യിൽ ഇരിക്കുന്ന വടിയും കോലും സംരക്ഷണവും ഭദ്രതയും സഹായവും നൽകുന്നതാണ്. ഈ നല്ല ഇടയന്റെ ആടുകൾ ആകുന്നത് എത്ര വലിയ അനുഗ്രഹമാണ്.