‘സങ്കീർത്തന ധ്യാനം’ – 52
പാ. കെ. സി. തോമസ്
‘ദൈവം എനിക്ക് വിരുന്നൊരുക്കുന്നു’, സങ്കീ : 23:5
ദൈവഭക്തന്മാർക്കും ശത്രുക്കൾ ഉണ്ട്. ആത്മീയർക്ക് ശത്രുക്കൾ ഉണ്ടോ ? ഇവിടെ സങ്കീർത്തനക്കാരൻ എന്റെ ശത്രുക്കൾ എന്ന് പറഞ്ഞിരിക്കുന്നു. ദൈവമക്കൾ ആരോടും ശത്രുത്വം ഉള്ളവരല്ല. ശത്രുക്കളെ സ്നേഹിക്കണം ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന പ്രമാണം ലഭിച്ചവരാണ്. എന്നാൽ ശത്രുക്കളെ പോലെ അവർക്ക് എതിരായി നില്ക്കുന്നവരും പോരാടുന്നവരും ഉണ്ട്. നമുക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമാണ്. ഈ സേനകൾ ആണ് ദൈവജനത്തിന്റെ ശത്രുക്കൾ. ദൈവജനത്തിന്റെ നാശം കാണാൻ കാത്തിരിക്കുന്നവരാണ്. ആടുകളുടെ ശത്രുക്കൾ ചെന്നായ്ക്കളും, സിംഹങ്ങളും, കരടികളും, നായ്ക്കളും, ഒക്കെയാണ്. ദൈവജനത്തിന്റെ ശത്രുക്കൾ അലറുന്ന സിംഹമായ പിശാചും, അവന്റെ കൂട്ടരുമാണ്. ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്ന് ഇരിക്കുമ്പോൾ ആടുകൾക്ക് നല്ല ഇടയൻ വിരുന്ന് ഒരുക്കുന്നു. പച്ചപുൽമേടുകളിലും സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്കും നടത്തും. ശത്രു വിശന്നിരിക്കുമ്പോൾ ദൈവം തന്റെ ജനത്തിന് വിരുന്ന് ഒരുക്കുന്നു. വിരുന്ന് സാധാരണഭോജനമല്ല. വിഭവസമൃദ്ധമായ ഭോജനമാണ്. ശത്രു തന്റെ ആഗ്രഹം നാം വിശന്ന് പൊരിയുന്നത് കാണാനാണ്. പട്ടിണി കിടന്ന് നശിക്കുന്നത് കാണാനാണ് അവൻ കാത്ത് നിൽക്കുന്നത്. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി ദൈവം തന്റെ ഭക്തന്മാരെ മൃഷ്ടാനഭോജനം കൊണ്ടും മട്ടൂറിയ വീഞ്ഞ് കൊണ്ടും പോഷിപ്പിക്കുന്നു. ദൈവം അരുളിച്ചെയ്തു, “എന്റെ ദാസന്മാർ ഭക്ഷിക്കും നിങ്ങളോ വിശന്നിരിക്കും, എന്റെ ദാസന്മാർ പാനം ചെയ്യും നിങ്ങളോ ദാഹിച്ചിരിക്കും. എന്റെ ദാസന്മാർ സന്തോഷിക്കും നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദം കൊണ്ട് ഘോഷിക്കും. നിങ്ങളോ മനോവ്യസനം കൊണ്ട് നിലവിളിച്ച് മനോവ്യഥയിൽ മുറയിടും (യെശ : 65:13,14). ശത്രു വിശന്നും ദാഹിച്ചും ഇരിക്കുമ്പോൾ ദൈവം തന്റെ ഭക്തന്മാരെ അവരുടെ നടുവിൽ അവരുടെ മുൻപാകെ ഭക്ഷിച്ച് പാനം ചെയ്ത് സന്തോഷിക്കത്തക്ക നിലയിൽ വിരുന്ന് ഒരുക്കി മാനിക്കും. ദൈവജനത്തിന്റെ താഴ്ച കാണാൻ ആഗ്രഹിക്കുന്നവരുടെ മുൻപിൽ ദൈവം അവരെ ഉയർത്തും. അവരെ നിന്ദിക്കുന്നവരുടെ മുൻപിൽ അവരെ ആദരിക്കും. അവരോട് അസൂയയോട് പോരാടുന്നവരുടെ മുൻപിൽ ജയോത്സവമായി ദൈവം അവരെ നടത്തും. ദൈവം തന്റെ ജനത്തെ അത്ഭുതകരമായി നടത്തുന്നത് കാണുമ്പോൾ ശത്രു ലജ്ജിച്ച് തല താഴ്ത്തും. അവന്റെ ആശ നശിച്ചു പോകും. തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നതും പാനപാത്രം നിറഞ്ഞ് കവിയുന്നതും മദ്ധ്യ പൗരസ്ത്യ ദേശത്തിന്റെ സംസ്കാരത്തിൽ വിരുന്നിന്റെ സ്രേഷ്ഠതയാണ് കാണിക്കുന്നത്. ആതിഥേയൻ അതിഥിയുടെ സ്രേഷ്ഠത അനുസരിച്ചാണ് വിരുന്ന് ഒരുക്കുന്നത്. അതിഥിയുടെ കാൽ കഴുകുക, അതിഥിയുടെ തലയിൽ സൗരഭ്യമുള്ള തൈലം പൂശുക, അതിഥിയുടെ കയ്യിൽ നിറഞ്ഞ് തുളുമ്പുന്ന വീഞ്ഞിന്റെ പാനപാത്രം കൊടുക്കുക മുതലായവയായിരുന്നു വിരുന്നിന്റെ പ്രത്യേകത. യേശുവിന് എതിരായി യേശുവിനെ കൊന്നുകളയുവാൻ നിൽക്കുന്ന ശത്രുക്കൾ ഉണ്ടായിരുന്നു. അതിന്റെ നടുവിൽ മാളികമുറിയിൽ ഒരു പെസഹാ വിരുന്ന് ഒരുക്കപ്പെട്ടു. കാൽ കഴുകുവാനോ, എന്ന പൂശുവാനോ ആരും ഇല്ലായിരുന്നു. യേശു പരീശന്റെ വീട്ടിൽ മുത്താഴത്തിന് ചെന്നപ്പോഴും ശരിയായ വിരുന്ന് ഒരുക്കപ്പെട്ടില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ നമ്മുടെ കർത്താവ്, നമ്മുടെ ഇടയൻ ശത്രുക്കൾ കാൺകെ വിരുന്ന് ഒരുക്കുന്നു. തലയിൽ അഭിഷേകതൈലം പകർന്നു. കരങ്ങളിൽ നിറഞ്ഞ് കവിയുന്ന അനുഗ്രഹ പാനപാത്രം തന്നു. വായിൽ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. ശത്രുവിന് വിരുന്ന് ഒരുക്കുവാൻ ആരുമില്ല. നമ്മുടെ ദൈവം നമുക്ക് വിരുന്നു ഒരുക്കുന്നു. ശത്രുവിനില്ലാത്ത ആനന്ദതൈലത്തിന്റെ അഭിഷേകം നമുക്ക് നൽകി. വിരുന്നു ഒരുക്കും. ശത്രുവിന് കൊടുക്കാത്ത നിറഞ്ഞ് തുളുമ്പുന്ന പാനപാത്രം നമ്മുടെ കൈകളിൽ തന്നു. ദൈവം തന്റെ മക്കൾക്ക് നൽകുന്ന അനുഗ്രഹം അമർത്തികുലുക്കി കവിയുന്ന, നിറഞ്ഞ് കവിയുന്ന നല്ലൊരളവായ അനുഗ്രഹമാണ്. ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് സ്ഥലം പോരാതെ വരുവോളം അനുഗ്രഹിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. സംതൃപ്തരായി ദൈവത്തെ സ്തുതിക്കത്തക്കവണ്ണമുള്ള അനുഭവം ദൈവം തന്റെ ഭക്തന്മാർക്ക് നൽകുന്നു. ഭക്തന്റെ കൈ അനുഗ്രഹത്തിന്റെ പാനപാത്രം കൊണ്ട് നിറഞ്ഞ് നിൽക്കുന്നു. അവന്റെ കൈ തൊടുന്ന എല്ലാറ്റിലും ദൈവം അനുഗ്രഹം കല്പിക്കും. അവന്റെ കൈകളുടെ അധ്വാനഫലം അവൻ തിന്നും. അവന്റെ കയ്യിൽ നിറഞ്ഞ് തുളുമ്പുന്ന പാനപാത്രം. അനേകർക്ക് ആ കൈകൾ അനുഗ്രഹവും ആശ്വാസവും പകരും. ശത്രു ഉണ്ടെങ്കിലും ശത്രുവിന്റെ മുൻപിൽ നമുക്ക് വിരുന്നും ഉണ്ട്. ദൈവപൈതൽ അനുഗ്രഹവിഷയമായിത്തീരും. എത്ര വലിയ ഭാഗ്യമാണിത്.