‘ഇതാ, നോഹയുടെ കാലം’ – 51
പാ. ബി. മോനച്ചൻ, കായംകുളം
ആ കാലത്തിലെ മനുഷ്യന്റെ മാനസികനില ഞെട്ടൽ, പരിഭ്രമം, ചാഞ്ചല്യം എന്നിവയായിരിക്കും. “അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ”, വെളി : 6:13-16. എന്നാൽ വീണ്ടെടുക്കപെട്ട ദൈവമക്കൾക്ക് ആനന്ദത്തിന്റെ ദിനങ്ങളായിരിക്കും അത്. അന്ന് അവർ ഈ ഭൂമിയിൽ കാണില്ല. ലോകം ഭയാശങ്കകളോടെ ഭാവിയെ ഉറ്റു നോക്കുമ്പോൾ ദൈവമക്കൾ ഭാവിയെ ഓർത്ത് പുഞ്ചിരിതൂകുന്നു. ലോകം സന്തോഷിച്ചപ്പോൾ കരഞ്ഞവർ, ലോകം ആനന്ദിച്ചപ്പോൾ ദുഃഖിച്ചവർ, അവരുടെ കരച്ചിൽ സന്തോഷമായും അവരുടെ വിലാപം നൃത്തമായും തീരുവാൻ പോകുകയാണ്. വചനം പറയുന്നു, ‘ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.’, യെശ : 65:13,14
വീണ്ടും നമ്മുടെ കർത്താവ് പറഞ്ഞു : “ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾകരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ. എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.”, ലൂക്കോസ് : 6:21-25. സ്നേഹിതാ, നിങ്ങൾ ഇപ്പോൾ കരയുന്നവരുടെ കൂട്ടത്തിലോ അതോ ചിരിക്കുന്നവരുടെ കൂട്ടത്തിലോ ? നിങ്ങളുടെ ചിരി മായുവാൻ പോകുന്നു. ഈ ലോകത്തിലെ ആർപ്പുകളും അട്ടഹാസങ്ങളും ഒക്കെ തീരുവാൻ പോകുന്നു. പ്രിയ ദൈവപൈതലേ, നീ ഇപ്പോൾ ദുഃഖിക്കുന്നവനും യേശുവിന് വേണ്ടി പരിഹാസവും നിന്ദയും ആക്ഷേപവും പീഡനങ്ങളും ഏറ്റു വാങ്ങുന്നവനുമാണെങ്കിൽ നിന്റെ ദുഃഖം തീരാറായി. നൊടിനേരത്തേക്കുള്ള ലഖുവായ കഷ്ടം മാറി തേജസ്സിന്റെ നിത്യഘനം ലഭിപ്പാൻ കാലമായി.