ബാംഗ്ലൂർ : ലോകപ്രശസ്ത ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 ന് അക്കരനാട്ടിൽ പ്രവേശിച്ചു. ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെയാണ് ‘പുലിമുഖത്ത് മത്തായി ഭക്തവത്സലൻ’ എന്ന പാ. ഭക്തവത്സലനിന്റെ മരണം സംഭവിച്ചത്.
സുവിശേഷകനായിരുന്ന സി. മത്തായിയുടെയും, ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായി 1949 ലാണ് പാ. ഭക്തവത്സലന്റെ ജനനം. ബാല്യത്തിൽ സിനിമാ സംഗീത രംഗത്ത് പ്രവേശിക്കണമെന്നാഗ്രഹിച്ച ഭക്തവത്സലൻ ദിവസവും വൈകിട്ട്, അഞ്ചു മണിക്ക് വായനശാലയിൽ ചെന്ന് റേഡിയോ പാട്ടുകൾ കേൾക്കുവാൻ കൊതിക്കുമായിരുന്നു. അന്ന് ശ്രവിച്ച ഗാനങ്ങളുടെ, രാഗവും, താളവും, അവതരണവും എല്ലാം ജീവിതത്തിൽ സംഗീതത്തിന്റെ ആദ്യ പാഠങ്ങളായി ഏറ്റെടുത്തു.
സംഗീതത്തിൽ ബാല്യം മുതൽ തന്നെ വളരെ ആഭിമുഖ്യം കാണിച്ച ഭക്തവത്സലൻ, കോളേജിൽ എത്തിയപ്പോഴേക്കും പിതാവിന്റെ പാതയിലേക്ക് തിരിയാതെ ഗാനമേള, ഡാൻസ്, കഥാപ്രസംഗം, നാടകം എന്നിവയിൽ സമയം ചിലവഴിച്ചു. 1971 ഏപ്രിൽ 14 ന്റെ ദുഃഖ വെള്ളി ദിനത്തിൽ ഒരു നാടകം കഴിഞ്ഞ് രാത്രിയിൽ ഉറങ്ങവേ, ദർശനത്തിൽ കർത്താവിന്റെ സന്ദർശനം ഉണ്ടായി. ഇനി മുതൽ യേശുവിനു വേണ്ടി ജീവിക്കുമെന്ന് അന്ന് യേശുവിനെ ഉള്ളതിൽ കൈകൊണ്ട് തീരുമാനിച്ചു.
ആ കാലഘട്ടത്തിലെ പ്രശസ്ത ഹിന്ദി ട്യൂണിൽ മാർതോമ്മാ പള്ളിയിൽ “കാൽവറി ക്രൂശിൽ നീ നോക്കൂ…” എന്ന ഗാനം ഹാർമോണിയം ഉപയോഗിച്ച് പാടിയതാണ് പാ. ഭക്തവത്സലൻ ഔദ്യോഗികമായി പാടിയ ആദ്യ ക്രിസ്തീയ ഗാനം. അതിനു ശേഷം ഏകദേശം മുന്നൂറോളം ഗാനങ്ങൾ എഴുതി ക്രിസ്തുവിനായി പാടുവാനും അനേക ഗാനങ്ങൾ ചിട്ടപ്പെടുത്തുവാനും ദൈവം അവസരങ്ങളെ നൽകി.
1966 – 67 കാലഘട്ടത്തിൽ പ്രശസ്ത സംഗീതജ്ഞരായ ഔസേപ്പച്ചൻ, പരേതനായ ജോൺസൻ മാസ്റ്റർ തുടങ്ങിയവരോടൊപ്പം തൃശ്ശൂർ പഴഞ്ഞിയിൽ ക്രിസ്ത്യൻ ആർട്സ് സെന്റർ എന്ന ഓർക്കസ്ട്ര രൂപികരിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ എല്ലാ ആഴ്ചയും പാടുവാൻ ആരംഭിച്ചു.
സ്വദേശമായ തൃശൂർ കുന്നംകുളത്തു പഴഞ്ഞിയിൽ എല്ലാ ദിവസവും അതിരാവിലെ പരസ്യമായി ദൈവവചനം ഉത്ഘോഷിച്ചു കൊണ്ടിരുന്ന പാ. കെ. വി. ജോസഫ്, ഭക്തവത്സലൻ എന്ന യൗവനക്കാരനെ സമീപിക്കുകയും പ്രസംഗത്തിന് മുൻപായി എല്ലാ ദിവസവും ഹാർമോണിയം ഉപയോഗിച്ച് പാടണം എന്നാവശ്യപ്പെടുകയും ചെയ്തു. പ്രശസ്ത ഗാനങ്ങളായ “അല്പകാലം മാത്രം ഈ ഭൂവിലെ വാസം”, “ഉണർവരുൾക ഈ നേരം ദേവാ”, “പാരിച്ച ദുഖത്താൽ”, തുടങ്ങിയവ രചിച്ച പാ. കെ. വി. ജോസഫ്മായുള്ള ബന്ധം ജീവിതത്തിൽ വലിയ വഴിത്തിരിവായി. ഒരു രാത്രിയിൽ പാ. ഭക്തവത്സലൻ ചിട്ടപ്പെടുത്തി നൽകിയ ഈണത്തിന് പാ. കെ.വി. ജോസഫ് പ്രാർത്ഥന നിരതനായി എഴുതിയ വരികളാണ് ക്രൈസ്തവ കൈരളിക്കു ലഭിച്ച, ‘എന്താനന്ദനം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം” എന്ന പ്രശസ്ത ഗാനം.
1975 ൽ കാസർഗോഡ് മുതൽ പാറശ്ശാല വരെ എല്ലാ സ്കൂളുകളിലും കാമ്പസുകളിലും സത്യസുവിശേഷവുമായി പോകുവാൻ ദൈവം ക്യാമ്പസ് ക്രൂസേഡു മുഖാന്തരം അവസരം നൽകി. 1976 ൽ നാല് പേരുമായി ആരംഭിച്ച ‘The Crusaders’എന്ന സംഘടനയിൽ മാറ്റം വരികയും ‘TARGET 80’ എന്ന് രൂപാന്തരം പ്രാപിക്കുകയും ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ഒരു ടീമായി മാറുകയും ചെയ്തു.
1980 ൽ ‘Heartbeats’ എന്ന ക്രിസ്തീയ സംഗീത വിഭാഗം ആരംഭിച്ചു. രവി വര്ഗീസ്, മാത്യു ജോൺ, രാജൻ കോര, സാം ഡേവിഡ്, തുടങ്ങിയ ഏഴു പേർ ചേർന്ന് ക്രൈസ്തവ സംഗീത ഗോളത്തിൽ വലിയ മാറ്റത്തിന് വഴി തുറന്ന പ്രവർത്തനം ആയിരുന്നു ഹാർട്ബീറ്റ്‌സ് എന്ന സംഗീത വിഭാഗം. ഇന്ത്യയിൽ ആദ്യമായി കാസ്സെറ്റ് മിനിസ്ട്രി ആരംഭിച്ച ഹാർട്ബീറ്റ്‌സിന്റെ ഡയറക്ടറായി പാ. ഭക്തവത്സലൻ സേവനം അനുഷ്ടിക്കുകയും 1992 വരെ ഹാർട്ബീറ്റ്‌സിൽ പ്രവർത്തിക്കുകയും ചെയ്തു.
1983 ഡിസംബർ 8 ന് ബാംഗ്ലൂർ ഫെബാ റേഡിയോയിൽ ഉദ്യോഗസ്ഥയായിരുന്ന ബീനയെ, ജീവിത സഖിയാക്കി. വിവാഹസമയത്ത് റിസെപ്ഷൻ വേളയിൽ നേപ്പാളിൽ നിന്നുള്ള സംഗീത സംവിധായകനായിരുന്ന താപ്പയും ടീമും ചേർന്ന് നേപ്പാളി ഭാഷയിൽ ഒരു പാട്ടു പാടി. ആ ഗാനത്തിൻെറ കോറസ് സദസ്സിനെ ഇളക്കി മറിച്ചു. ബാംഗ്ലൂരിൽ തന്നെ നടത്തപ്പെട്ട “പേരിമ്പ പെരുവിഴ” എന്ന തമിഴ് പ്രോഗ്രാമിൽ പത്താം തിയതി ആദ്യമായി ആ ഈണത്തിനു വരികൾ ചിട്ടപ്പെടുത്തി പരസ്യമായി പാടി. ആ വരികളാണ് “പരിശുദ്ധൻ മഹോന്നതൻ” എന്ന വിശ്വപ്രശസ്ത ഗാനമായി പിറവിയെടുത്തത്. ഇന്ന് ലോകമെമ്പാടും പല ഭാഷകളിലേക്ക് ഈ ഗാനം തർജ്ജിമ ചെയ്യപ്പെട്ടു കഴിഞ്ഞു.
1994 ൽ “The Harvest” എന്ന സംഗീത വിഭാഗം തുടങ്ങുകയും തുടർന്ന് 2004 ൽ ചർച്ച ഓഫ് ഗോഡിന്റെ ഒരു അംഗീകൃത ശുശ്രുഷകനായി നിയുക്തനാകുകയും ചെയ്തു.
പ്രശസ്ത ഗാനങ്ങളായ “പാടുവാനെനിക്കില്ലിനി ശബ്ദം പാവനനേ നിൻ സ്തുതികൾ അല്ലാതെ …”, “നിശയുടെ നിശബ്ദതയിൽ”, “ആശ്രയം ചിലർക്ക് രഥത്തിൽ”, “ആരാധ്യനെ സമരാധ്യനെ”, “ചാരായം കുടിക്കരുതേ”, തുടങ്ങിയവ പ്രശസ്ത ഗാനങ്ങളിൽ ചിലത് മാത്രമാണ്.
ബിബിൻ (ICPF, UAE), ബിനി എലിസബത്ത് (അഡ്മിനിസ്ട്രേറ്റർ, St. George Mission School), ബെഞ്ചി (സൗണ്ട് എന്ജിനീയർ, ബാംഗ്ലൂർ SABC) എന്നിവരാണ് മക്കൾ.
സംസ്കാരം പിന്നീട്.