‘ഇതാ, നോഹയുടെ കാലം’ – 56
പാ. ബി. മോനച്ചൻ, കായംകുളം
തങ്ങളുടെ പണത്തിന്റെ മൂല്യവർദ്ധനവും മറ്റ് ദാരിദ്ര്യരാജ്യങ്ങളിലെ പണത്തിന്റെ മൂല്യരാഹിത്യവും തൊഴിലില്ലായ്മയും പട്ടിണിയും ഒക്കെ ആ നാടുകളിലേക്ക് പതിനായിരങ്ങളെ ആകർഷിച്ചു. വമ്പൻ സൗധങ്ങൾ, അരമനകൾ, കൊട്ടാരങ്ങൾ എന്നിവയിൽ എണ്ണപ്പണത്തിന്റെ ബലത്തിൽ അവർ വാഴുന്നു. മറുനാട്ടുകാർ റോഡുകൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ, ചലിക്കുന്ന കൊട്ടാരസദൃശ്യമായ വാഹനങ്ങൾ എന്നിവ പണിത് കൊടുത്തു. ആ രാജ്യങ്ങളിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ കെട്ടിടസമുച്ചയങ്ങളുടെ പിമ്പിൽ ദരിദ്രരാജ്യങ്ങളിലെ പാവപെട്ട തൊഴിലാളികളുടെ വിയർപ്പും അധ്വാനവുമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ കണ്ട്പിടുത്തവും ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങളും നമ്മുടെ ഇന്ത്യയും കേരളവും ഉൾപ്പടെയുള്ള അനേകരാജ്യങ്ങളും മുഖച്ഛായ മാറ്റി എന്നത് സത്യമാണ്. എന്നാൽ നമ്മൾ പരിശോധിക്കുന്നത് സമത്വസുന്ദരമായ ഒരു ക്ഷേമരാഷ്ട്രം നല്കാൻ പല ഭരണാധികാരികൾക്കും കഴിഞ്ഞിട്ടില്ല.
സോദോമിന്റെ പാപം തീൻപുളപ്പും നിര്ഭയവാസവും ആയിരുന്നു എന്ന് വചനം രേഖപെടുത്തുന്നു. സത്യത്തിൽ ആ രണ്ട് പാപങ്ങളുടെയും പ്രതിഫലനങ്ങൾ പല ഗൾഫ് രാജ്യങ്ങളുടെയും പട്ടണങ്ങളിൽ കാണാം. അടിമകളും ഉടമകളും തൊഴിലാളിയും മുതലാളിയും പരദേശിയും സ്വദേശിയും കൂലിക്കാരനും കൂലിക്കെടുക്കുന്നവനും എന്ന വേറുകൃത്യം എവിടെയാണ് ഇല്ലാത്തത്. ആ വ്യത്യാസം മാറുന്നത് വരെ ക്ഷേമരാഷ്ട്രം എന്ന സ്വപ്നം യാഥാർഥ്യമാകയില്ല.