‘ഇതാ, നോഹയുടെ കാലം’ – 57
പാ. ബി. മോനച്ചൻ, കായംകുളം
29
പരാജയപ്പെടുന്ന ഭരണകർത്താക്കൾ
ക്ഷേമരാഷ്ട്ര സംസ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭരണക്രമങ്ങളും ഇസങ്ങളും പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെട്ടതായി മുൻ അദ്ധ്യായത്തിൽ നാം വിചിന്തനം ചെയ്തല്ലോ. ഉരുക്കുമുഷ്ടികളാൽ ലോകജനതയെ ഭീതിയിലാഴ്ത്തിയവരും ഏകാധിപത്യത്തിന്റെ മറവിൽ ജനതയെ അടിച്ചമർത്തിയവരും രാജത്വത്തിന്റെ പ്രൗഢിയിൽ ആഡംബരജീവിതം നയിച്ച് പ്രജകൾക്ക് കഷ്ടതകൾ മാത്രം നൽകിയവരും ജനായത്ത ഭരണത്തിന്റെ ശീതളിമയിൽ മോഹനവാഗ്ദാനങ്ങൾ നൽകി ജനവഞ്ചന നടത്തിയവരും ഒക്കെ ലോകം വിട്ട് കടന്ന് പോയി. ചരിത്രപാഠപുസ്തകത്തിന്റെ താളുകളിൽ അവരുടെ വീരകഥകൾ കുട്ടികൾക്ക് പഠിക്കുന്നതിനായി രേഖപ്പെടുത്തപ്പെട്ടുവെങ്കിലും അവയിൽ പലതിനും യാഥാർഥ്യവുമായി പുലബന്ധം പോലുമില്ല. അവരുടെ എഴുതപ്പെടാത്ത ഭരണപരാജയത്തിന്റെ കഥകൾ എത്രയധികമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥിതി നോക്കുക. ‘കണ്ണ് അല്ലാത്തതെല്ലാം പൊന്നാക്കിത്തരാം’ എന്ന് പറഞ്ഞ് ഇവിടുത്തെ രാഷ്ട്രീയപാർട്ടികളും നേതാക്കന്മാരും ഓരോ തവണയും ഇലക്ഷൻ കാലത്ത് ജനങ്ങളെ സമീപിക്കുന്നു. ഭരിച്ചു കൊണ്ടിരുന്ന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം മുതലാക്കി എതിർപക്ഷക്കാർ വോട്ട് നേടി ഭരണം പിടിച്ചെടുക്കുന്നു. ഭരണത്തിൽ കയറി കഴിഞ്ഞാൽ തങ്ങൾ മുൻപ് പറഞ്ഞവയെല്ലാം വിഴുങ്ങി മുൻ സർക്കാരുകൾ ചെയ്തത് തന്നെയോ അതിനേക്കാൾ ജനദ്രോഹകരമായ കാര്യങ്ങളോ ചെയ്യുന്നു.
ശലോമോന്റെ മകനായ യെരോബെയാം രാജാവായപ്പോൾ തന്റെ അപ്പന്റെ ഉപദേഷ്‌ഠാക്കളായിരുന്ന വയോവൃദ്ധന്മാരോട് എങ്ങനെ ഭരിക്കണമെന്ന് അവൻ ആലോചന ചോദിച്ചപ്പോൾ, “നീ ജനത്തോട് ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്ക് പറഞ്ഞാൽ അവർ നിനക്ക് ദാസന്മാർ ആയിരിക്കും” എന്ന് പറഞ്ഞു. എന്നാൽ ജ്ഞാനമുള്ള വൃദ്ധന്മാർ തന്നോട് പറഞ്ഞ വാക്കുകൾ ത്യജിച്ച് അവന്റെ കൂട്ടുകാരായ ചെറുപ്പക്കാരോട് ആലോചിച്ചപ്പോൾ അവർ പറഞ്ഞു, “നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ നിന്നോടു സംസാരിക്കുന്ന ജനത്തോട് ഇങ്ങനെ പറയണം, എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും”, (2 ദിന :10:7-12)
സത്യത്തിൽ നമ്മുടെ രാജ്യത്ത് നടക്കുന്നതും ഇത് തന്നെയല്ലേ ? മുൻ സർക്കാരുകൾ ജനങ്ങളുടെ മേൽ വച്ച ഭാരമുള്ള നുകങ്ങൾ കുറച്ച് തരാം എന്ന് പറഞ്ഞ് അധികാരത്തിൽ ഏറുന്നവർ അതിനേക്കാൾ വലിയ ഭാരങ്ങൾ അവരുടെ തലയിലും നടുവിലും വച്ച് കൊടുക്കുന്നു. അതെ, “എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വലുതായിരിക്കുന്നു” എന്ന് പറഞ്ഞ യെരോബെയാമിന്റെ പിൻഗാമികളായി അവർ മാറുന്നു.