‘സങ്കീർത്തന ധ്യാനം’ – 63
പാ. കെ. സി. തോമസ്
‘ദൈവത്തിന്റെ കോപവും പ്രസാദവും’, സങ്കീ : 30:5
ഇവിടെ കോപിക്കുന്ന ദൈവത്തെക്കുറിച്ചും, പ്രസാദിക്കുന്ന ദൈവത്തെ കുറിച്ചും കാണുന്നു. ദൈവം കോപിക്കുന്നത് ദൈവത്തിന്റെ പ്രമാണം വിട്ട് പോകുന്ന ജനത്തോടാണ്. എന്നാൽ ദൈവം പ്രസാദിക്കുന്നത് ദൈവത്തിന്റെ പ്രമാണത്തിന് വേണ്ടി നില്ക്കുന്നവരിലാണ്. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ. എന്നു പറഞ്ഞാൽ അനുതപിച്ചാൽ ഉടനെ കോപം തീരും. ഒരു തുള്ളി കണ്ണുനീർ ഒഴുക്കി ദൈവമേ ക്ഷമിക്കേണമേ എന്ന് പറഞ്ഞാലുടനെ തീരുന്ന കോപമേ ഉള്ളൂ. അനുതപിച്ചാൽ ഉടൻ കോപം തീരും. എന്നാൽ ദൈവം ഒരുവനിൽ പ്രസാദിച്ചാൽ പെട്ടെന്ന് അത് തീരുന്നില്ല. നിത്യതയോളം അതിന്റെ അനുഗ്രഹങ്ങൾ അവനെ പിന്തുടർന്ന് കൊണ്ടേയിരിക്കും. നന്മയും കരുണയും ദൈവം പ്രസാദിക്കുന്നവരിൽ ആയുഷ്കാലം മുഴുവൻ പിന്തുടരും. ദാവീദ് പാപം ചെയ്തപ്പോൾ ദൈവകോപവും ദൈവശിക്ഷയും അവന്റെ മേൽ ഉണ്ടായി. നാഥാൻ പ്രവാചകൻ അവന്റെ പാപം അവനെ അറിയിച്ചപ്പോൾ ദാവീദ് നെടുമ്പാട് വീണ് കിടന്ന് എന്റെ ദൈവമേ എന്നെ നന്നായി കഴുകേണമേ, എന്റെ അകൃത്യം പൊക്കിയ എന്നെ വിശുദ്ധീകരിക്കേണമേ എന്ന് പറഞ്ഞ് നിലവിളിച്ചപ്പോൾ ദൈവത്തിന്റെ കോപം അടങ്ങി. ദൈവം പാപത്തിന്റെ കുറ്റം ക്ഷമിച്ചു. ദൈവപ്രസാദം അവനിൽ ഉണ്ടായി. അവനെ കുറിച്ചും അവന്റ തലമുറകളെക്കുറിച്ചുമുള്ള വാഗ്ദത്തങ്ങൾ നൽകി. ദാവീദിനോടുള്ള ദൈവത്തിന്റെ ശാശ്വത ഉടമ്പടിയാണ് നാം തിരുവെഴുത്തിൽ കാണുന്നത്. ദാവീദിന്റെ സന്തതിയായ മശിഹ ഇന്ന് പിതാവിന്റെ മഹിമയുടെ വലത്ത് ഭാഗത്ത് ഇരുന്ന് ശത്രുക്കൾ പാദപീഠം ആകുവോളം വാഴുന്നു. ഇനി ആയിരം ആണ്ട് വാഴ്ചയിൽ ദാവീദിന്റെ സന്തതിയായി യേശു ഭൂലോകത്തെ ആയിരം ആണ്ട് വാഴും. അത് കൊണ്ട് തീരുകയില്ല അവന്റെ ആധിപത്യം നിത്യ ആധിപത്യമായിരിക്കും. അത് പോലെ ദൈവജനത്തിന് ദൈവപ്രസാദം ലഭിച്ചാൽ അത് ജീവപര്യന്തം ഉള്ളതാണ്. എന്നാൽ അവർക്കും സന്ധ്യയിങ്കൽ കരച്ചിൽ അവരോട് കൂടെ രാപ്പാർക്കും. എങ്കിലും ഉഷസ്സിൽ ആനന്ദഘോഷം അവർക്ക് ഉണ്ടാകും. ദൈവപ്രസാദമുള്ളവർക്ക് രാത്രിയുടെ അനുഭവം ഉണ്ടാകും. ദൈവജനത്തിന് ഭൂമിയിൽ കഷ്ടതയാണ് ദൈവം വച്ചിരിക്കുന്നത്. എന്നാൽ എന്നും രാത്രിയുടെ അനുഭവം ഇല്ല. രാത്രിയുടെ അനുഭവത്തിൽ കരച്ചിൽ കൂടെ പാർക്കുകയാണോ എന്ന് തോന്നിപ്പോകുന്ന അനുഭവങ്ങൾ ഉണ്ടാകും. ചിലപ്പോൾ അവരുടെ തെറ്റുകളും കുറ്റങ്ങളും പിന്മാറ്റവും നിമിത്തം ആകാം. അല്പസമയത്തേക്ക് ദൈവം അവരെ തന്റെ കോപത്തിൽ ഉപേക്ഷിച്ചതിനാലായിരിക്കാം. എന്നാൽ രാത്രിയുടെ അനുഭവത്തിൽ പിന്തിരിഞ്ഞ് പോകാതെ ഹൃദയം കഠിനപ്പെടാതെ, പിറുപിറുക്കാതെ ദൈവസന്നിധിയിൽ യഥാസ്ഥാനപ്പെട്ട് പ്രാർത്ഥിക്കാൻ തയ്യാറായാൽ രാത്രി ദൈവം മറ്റും, പ്രഭാതത്തിന്റെ അനുഭവം ഉണ്ടാകും. മനസ്സോടെ അല്ല മനുഷ്യപുത്രന്മാരെ ദൈവം ശിക്ഷിക്കുന്നത്. അവർ അനുതപിക്കുമ്പോൾ മഹാകരുണയോടെ വീണ്ടും ചേർത്ത് കൊള്ളും. വീണ്ടും പ്രഭാത അനുഭവം അവർക്കുണ്ടാകും. പ്രഭാതത്തിൽ സന്തോഷിച്ച് ഉല്ലസിക്കും. ഇന്ന് ദൈവജനം അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജാതികളെയും മൂടുന്ന അനുഭവത്തിലൂടെ കടന്ന് പോകുന്നതിനാൽ കരച്ചിലിന്റെ അനുഭവം ഉണ്ട്. എന്നാൽ അടുത്ത് കൂടാത്ത പ്രകാശത്തിൽ വസിച്ചിരുന്ന നമ്മുടെ കർത്താവിന്റെ പ്രത്യക്ഷതയിൽ നാം സന്തോഷിച്ച് ആനന്ദിക്കും.