‘സങ്കീർത്തന ധ്യാനം’ – 67
പാ. കെ. സി. തോമസ്
‘ഇത് നിമിത്തം ഓരോ ഭക്തനും കണ്ടെത്താവുന്ന കാലത്ത് യഹോവയോട് പ്രാർത്ഥിക്കും’, സങ്കീ : 32:6
ഇത് നിമിത്തം എന്ന് പറഞ്ഞാണ് ഈ പ്രസ്താവന ചെയ്തിരിക്കുന്നത്. മുകളിൽ ഉള്ള വാക്യങ്ങൾ ആണ് അതിന് മറുപടി. ബെത്‌ശെബയുമായുള്ള പാപത്തിന് ശേഷമുള്ള ദാവീദിന്റെ രണ്ടാമത്തെ അനുതാപ പ്രാർത്ഥനയാണ് ഇത്. ഇത് പോലെ ഒന്നാം അനുതാപ പ്രാർത്ഥന 51 -)o സങ്കീർത്തനം ആണ്. ഇത് ദാവീദിന്റെ ധ്യാനങ്ങളിൽ ഒന്നാമത്തേതാണ്. പാപം ചെയ്ത ശേഷം മിണ്ടാതെ ദാവീദ് നടന്ന ഒരു സമയമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ദൈവത്തോട് പാപങ്ങൾ ഏറ്റ് പറയാതെ നടന്നു. അപ്പോഴും കാലത്തും ഉച്ചയ്ക്കും വൈകിട്ടും ഉള്ള പ്രാർത്ഥന മുടക്കുകയോ, ആലയത്തിൽ പോകുന്നതും യാഗം കഴിക്കുന്നതും കുറച്ചില്ല. പരീശ ഭക്തിയിൽ കഴിഞ്ഞ സമയം ആയിരുന്നു. എന്നാൽ തന്റെ മനഃസാക്ഷി തന്നെ രാപ്പകൽ കുറ്റപ്പെടുത്തികൊണ്ടിരുന്നതിനാൽ ഉള്ളിൽ പൊങ്ങിക്കൊണ്ടിരുന്ന ഞ്ഞരക്കത്താൽ തന്റെ അസ്ഥികൾ ക്ഷയിച്ച് പോയി. രാവും പകലും ദൈവത്തിന്റെ കൈ തന്റെ മേൽ ഭാരമായിരുന്നു. തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല. അവയെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. താൻ ലംഘനങ്ങളെ മറച്ച് നടന്നു. അവയെ ഏറ്റ് പറയാതെ നടന്നു. അത് കൊണ്ട് ദൈവത്തിന്റെ ശിക്ഷയുടെ കൈ ഭാരമായി കൊണ്ടിരുന്നു. തന്റെ മജ്ജ വേനൽ കാലത്തേ ഉഷ്ണത്താൽ എന്ന പോലെ വറ്റിപോയി. എന്നാൽ നാഥാൻ പ്രവാചകൻ തന്റെ പാപം തന്നെ ബോധ്യപ്പെടുത്തിയപ്പോൾ നാഥാൻ പ്രവാചകനെതിരെ പ്രതികരിക്കാൻ തുനിയാതെ തന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റ് പറയും എന്ന് താൻ പറഞ്ഞു. അപ്പോൾ തന്നെ ദൈവം തന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചു. അനുതപിക്കുന്ന പാപിയോട് ക്ഷമിക്കാൻ ദൈവം സന്നദ്ധനാണ്. കാരണം ദൈവം ദീർഘക്ഷമയും, മഹാദയയും ഉള്ള ദൈവമാണ്. ദൈവം സ്നേഹവാനായതിനാൽ ദീർഘമായി ക്ഷമിക്കയും ദയ കാണിക്കുകയും ചെയ്യുന്നു. പരീശഭക്തിയിൽ ചില നാളുകൾ പാപം ചെയ്ത ശേഷം ജീവിച്ച ദാവീദ് മുടിയാണ് പുത്രനെപ്പോലെ പാപങ്ങൾ ഏറ്റ് പറഞ്ഞ് പിതാവിന്റെ അടുക്കൽ ചെന്നത് പോലെ ദാവീദും ദൈവമുന്പിൽ ചെന്നു.
മുടിയൻ പുത്രന് 4 അനുഭവങ്ങൾ ലഭിച്ചു.
1) അവന്റെ ലംഘനങ്ങൾ ക്ഷമിക്കപെട്ടു.
2) അവന്റെ പാപം മറച്ച് പിതാവ് സംസാരിച്ചു.
3) ക്ഷമിച്ച പാപങ്ങൾ പിതാവ് പിന്നെ ഒരിയ്ക്കലും ഓർത്തില്ല.
4) അവന്റെ ആത്മാവിൽ നിന്ന് കപടം നീക്കി.
ഈ അനുഭവങ്ങൾ ദാവീദിനും ഉണ്ടായി. ഇവിടെ ദാവീദ് തനിക്കുണ്ടായ അനുഭവം ഓർത്ത് എഴുതി, ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യൻ ഭാഗ്യവാൻ, യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കൈപ്പടം ഇല്ലാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. അനുതപിക്കുന്നവർക്ക് എല്ലാകാലവും ലഭിക്കുന്ന നാല് സ്രേഷ്ഠമായ അനുഭവങ്ങൾ ആണിത്. ഈ അനുഭവങ്ങൾ ലഭിക്കുന്നതിനാൽ ഓരോ ഭക്തനും തെറ്റുകൾ സംഭവിച്ചാൽ ഒട്ടും താമസിക്കാതെ ദൈവത്തോട് പ്രാർത്ഥിക്കാം. അത് കൊണ്ട് പാപിയുടെ മേൽ ഉള്ള ന്യായവിധിയുടെ വെള്ളം കവിഞ്ഞ് ചെല്ലുമ്പോൾ അവന്റെ പ്രാണനോളം എത്തി അവന് ദോഷം വരുത്തുകയില്ല. കാരണം അനുതപിച്ചു പാപിയെ ദൈവം മറയ്ക്കുന്നു. തന്റെ പരിശുദ്ധ രക്തത്തിൽ അവനെ മറയ്ക്കുന്നു. ദൈവം മറവിടമായിരിക്കുന്നു. ശിക്ഷ ഒന്നും ഏൽക്കാതെ ദൈവം അവനെ സൂക്ഷിക്കും. രക്ഷയുടെ ഉല്ലാസഘോഷം അവനെ ചുറ്റിക്കൊള്ളും. രക്ഷയുടെ ഉല്ലാസഘോഷം അവർക്ക് ഭദ്രത നൽകും.