‘ഇതാ, നോഹയുടെ കാലം’ – 64
പാ. ബി. മോനച്ചൻ, കായംകുളം
32
നിങ്ങളെ കൊല്ലുന്നവനെല്ലാം ദൈവത്തിന് വഴിപാട് കഴിക്കുന്നു എന്ന് വിചാരിക്കുന്നു
നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് തന്നെ തന്റെ വരവിനെക്കുറിച്ച് പറഞ്ഞ അടയാളങ്ങളിൽ അതിപ്രധാനമായ ‘നോഹയുടെ കാലം പോലെ’ എന്ന വിഷയം മാത്രമാണ് ഈ ലേഖനത്തിൽ വിചിന്തനം ചെയ്യുന്നത്. എങ്കിലും ആനുകാലികമായ ചില തിരുവചനഭാഗങ്ങളുടെ നിവൃത്തി കൂടെ ചൂണ്ടി കാണിക്കട്ടെ.
യോഹന്നാന്റെ സുവിശേഷത്തിൽ നമ്മുടെ കർത്താവ് തന്നെ പറഞ്ഞു, ‘നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.’, (യോഹ : 16:1).
കർത്താവിന്റെ മേഘപ്രത്യക്ഷതയും ദൈവസഭയുടെ ഉൽപ്രാപണവും അടുക്കുമ്പോൾ അതികഠിനമായ ഒരു പീഡന കാലയളവ് ദൈവസഭയ്ക്ക് ഉണ്ടാകുമെന്ന് പലപ്രാവശ്യം നമ്മുടെ കർത്താവും ശിഷ്യന്മാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും’, മത്തായി : 24:9).
“ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും”, ലുക്കോ : 21:12
ഈ വാക്യങ്ങൾ എല്ലാം നമുക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നുവെങ്കിലും ആധുനിക ക്രിസ്തീയസഭാ അത് ഗണ്യമാക്കിയില്ല എന്നതാണ് സത്യം. എന്നാൽ ഈ കാലഘട്ടത്തിൽ ഒരു ക്രിസ്തുഭക്തനെ കൊല്ലുന്നത് തങ്ങളുടെ ദൈവത്തിന് (അവർ സേവിക്കുന്ന ദൈവങ്ങൾക്ക്) പ്രസാദകരമാണെന്ന് വിശ്വസിക്കുന്ന ഭീകരസംഘടനകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പല അതിഭീകര സംഘടനകളും ചില വർഗീയ സംഘടനകളും ഇത് വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
തങ്ങളുടെ ദൈവത്തിന് വഴിപാട് എന്ന നിലയിൽ നിരപരാധികളുടെ രക്തപ്പുഴ ഒഴുക്കുന്ന ഭീകരസംഘടനകളുടെ എണ്ണം കൂടി വരുന്നു എന്ന് നാം അറിയുക. ഇറാൻ, ഇറാഖ്, ലിബിയ, സിറിയ, ഈജിപ്ത്, കെനിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ നാമം നിമിത്തം അതിനീചവും ക്രൂരവുമായി കൊല്ലപ്പെടുന്നു. ക്രിസ്തുവിശ്വാസികൾ ഏറെയുള്ള രാജ്യങ്ങളെ ഇവർ ശത്രുരാജ്യങ്ങളായി എണ്ണുന്നു. അത് കൊണ്ട് തന്നെ ഇത്തരം രാജ്യങ്ങളിൽ അവർ ചാവേറുകളായി പൊട്ടിത്തെറിച്ച് ആയിരങ്ങളെ കൊല്ലുന്നു.