‘ഇതാ, നോഹയുടെ കാലം’ – 68
പാ. ബി. മോനച്ചൻ, കായംകുളം
34
മുന്നറിയിപ്പിനെ അവഗണിക്കരുത്
ലോക പ്രശസ്തനായ സുവിശേഷകനായ ബില്ലി ഗ്രഹാം ഒരിക്കൽ പറഞ്ഞു : “അമേരിക്കയെ ദൈവം ന്യായം വിധിച്ചില്ലായെങ്കിൽ സോദോമിനോടും ഗൊമോരയോടും ക്ഷമ ചോദിക്കേണ്ടി വരും”. അമേരിക്കൻ ജനതയുടെ മ്ലേച്ഛതയും പാപപ്രവർത്തിയും കണ്ടിട്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. കാരണം അമേരിക്കയുടെ പാപം സോദോമിനെ കവിയുന്നതായി ആ ദൈവഭൃത്യന് തോന്നി. നമ്മുടെ കർത്താവ് ഒരിക്കൽ കോരസ്, ബെത്‌സയിദ തുടങ്ങിയ പട്ടണങ്ങളോട് പറഞ്ഞു : “കോരസിനെ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും” (മത്തായി : 11:20-22). എവിടെ പാപമുണ്ടോ അവിടെ ന്യായവിധിയും ഉണ്ട്. അങ്ങനെയെങ്കിൽ പാപം ചെയ്യുന്ന കാര്യത്തിൽ സർവ്വകാല റിക്കാർഡുകളും ഭേദിച്ച ഈ തലമുറയെ ദൈവം ന്യായം വിധിക്കാതെ ഇരിക്കുമോ ?
ഏത് കാലഘട്ടത്തിലും ന്യായവിധിക്ക് മുൻപ് ലോകത്തിന് മുന്നറിയിപ്പ് നൽകുമായിരുന്നു. സോർ, സീദോൻ, കഫർന്നഹും, സൊദോം, ഗൊമോറ, ബാബിലോൺ, യെരുശലേം, തുടങ്ങിയ എല്ലാ പട്ടണങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ട് മാത്രമാണ് ദൈവം ന്യായവിധി നടത്തിയത്.
യെരുശലേം പട്ടണത്തിന്റെ പുറംമോടി മാത്രം കണ്ട് അതിനെ പ്രശംസിച്ച ശിഷ്യന്മാരോട് : അതിന്റെ പുറവും അകവും ഒരുപോലെ കണ്ട നമ്മുടെ കർത്താവ് അതിനകത്ത് നടക്കുന്ന മ്ലേച്ഛത നിമിത്തം “അത് ഇടിഞ്ഞ് കല്ലിന്മേൽ കല്ല് ശേഷിക്കാത്ത കാലം വരും” എന്ന മുന്നറിയിപ്പ് നൽകിയത് ഓർക്കുമല്ലോ. കൂടാതെ യെരുശലേം വാസികളോടായി പല പ്രാവശ്യം നമ്മുടെ കർത്താവ് യെരുശലേമിന്റെ പരാജയത്തെ കുറിച്ച് പ്രസ്താവിച്ചിരുന്നു. “യെരുശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും”. (മത്തായി : 23:37)
പ്രവചനങ്ങളുടെ നിവൃത്തിയായി ബെത്‌ഫഗായിൽ നിന്നും കഴുതക്കുട്ടിയുടെ പുറത്ത് കയറി യെരുശലേമിൽ എത്തിയ കർത്താവ് പട്ടണത്തെ നോക്കി കരഞ്ഞ് കൊണ്ട് : “ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.”(ലുക്കോ : 19:41) എന്ന് വിളിച്ചു പറഞ്ഞ പ്രവചന സൂക്തം ഓർക്കുക. വരുവാൻ പോകുന്ന ന്യായവിധിയുടെ കഠിനത കണ്ട് കരഞ്ഞ കർത്താവിനെ പരിഹസിച്ച, മുന്നറിയിപ്പിനെ അവഗണിച്ച യെരുശലേം നിവാസികൾ അതിന്റെ തിക്തഫലങ്ങൾ പില്കാലത്ത് അനുഭവിക്കേണ്ടി വന്നു എന്നത് ചരിത്ര യാഥാർഥ്യമാണല്ലോ ?