‘ഇതാ, നോഹയുടെ കാലം’ – 69
പാ. ബി. മോനച്ചൻ, കായംകുളം
ജോസീഫസ് എന്ന ചരിത്രകാരൻ അതിനെകുറിച്ച് പറയുന്നത് : റോമാ കൈസർ ആയിരുന്ന തീത്തോസിന്റെ കാലത്ത് റോമൻ സൈന്യാധിപനായ വെസ്‌പെഷ്യന്റെ നേതൃത്വത്തിൽ ഒരു വലിയ സൈന്യം വന്ന് യെരുശലേമിനെ നിരോധിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന യെരുശലേം നിവാസികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുവാൻ അവർ തീരുമാനിച്ചു. യെരുശലേമിന് ചുറ്റും കിടങ്ങുകൾ കുഴിച്ച് പുറത്തേക്കും അകത്തേക്കും ജനത്തിന് പോകുവാൻ കഴിയാതെയായി. ഭക്ഷ്യധാന്യങ്ങൾ മുഴുവൻ തീർന്നു കഴിഞ്ഞു. ജനം ദാഹവും വിശപ്പും കൊണ്ട് വലഞ്ഞു. ശുദ്ധജലം കുടിക്കാൻ കിട്ടാതെ പലരും തൊണ്ടവരണ്ട് കുഴഞ്ഞു വീണു. ക്ഷാമത്തിന്റെ മൂർദ്ധന്യത്തിൽ ജനങ്ങൾ പട്ടി, പൂച്ച, തുടങ്ങിയ വളർത്തു മൃഗങ്ങളെയും, ചണനാര്, ചകിരിനാര്, വൃക്ഷത്തിന്റെ തൊലി എന്നിവയും തിന്ന് ജീവൻ നിലനിർത്തുവാൻ നോക്കിയതായും ഒടുവിൽ അവർ സ്വന്തം കുഞ്ഞുങ്ങളെ വരെ പുഴുങ്ങി തിന്നതായും ജോസീഫസ് രേഖപ്പെടുത്തുന്നു. കൂട്ടത്തോടെ മരിച്ചുവീണ അവരിൽ പലരെയും അടക്കുവാൻഎം ആളില്ലാതെയായി. ഒടുവിൽ ശവശരീരങ്ങൾ കുന്നുകൂടി ചീഞ്ഞു നാറുവാൻ തുടങ്ങി. പ്ളേഗ്, ടൈഫോയിഡ്, എന്നീ രോഗങ്ങളും പടർന്ന് പിടിക്കുവാൻ ആരംഭിച്ചു. ജഡങ്ങൾ ഒരുമിച്ച് കൂട്ടി തീയിലിടുന്ന ചുമതല റോമൻ പട്ടാളക്കാർ ഏറ്റെടുത്തു. അവസാനം മഹാനായ ശലോമോൻ പണികഴിക്കയും ഹെരോദാവിനാൽ 49 വർഷം കൊണ്ട് പുതുക്കി പണിതതുമായ യഹൂദന്റെ അഭിമാനസ്തംഭമായിരുന്ന ദേവാലയം അവർ ഇടിച്ചു പൊളിച്ചു. ഇന്നത്തെ കണക്കനുസരിച്ച് ആറ് ലക്ഷം കോടി ഡോളർ ചിലവഴിച്ച് പണിത യെരുശലേം ദേവാലയം അഭ്രപാളികളും വൈഡൂര്യങ്ങളും രത്നങ്ങളും കൊണ്ട് കവിചിതമായ ആ മനോഹര സൗധത്തിന് തീ വയ്ക്കുകയും അത് നിമിത്തം അടിസ്ഥാനങ്ങളിലേക്ക് ഉരുകി ഒലിച്ചിറങ്ങിയ സ്വർണ്ണം ശേഖരിക്കാൻ യെരുശലേം ദേവാലയത്തിന്റെ അടിസ്ഥാനങ്ങൾ ഇളക്കിയെന്നും, ആനയെകെട്ടിയ രഥംകൊണ്ട് അവർ അവിടം ഉഴുതു മറിച്ചുവെന്നും ഒക്കെ വേദപഠിതാക്കൾ അഭിപ്രായപ്പെടുന്നു.
ഒത്തിരി ഒത്തിരി പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു ഈ സംഭവം. “നിങ്ങളുടെ നിമിത്തം ഞാൻ സീയോനെ വയൽ പോലെ ഉഴും” എന്ന പ്രവചനവും നിവൃത്തിയായി. പീലാത്തോസിന്റെ അരമനയിൽ ചാട്ടവാർ അടിയേറ്റ് പ്രാണവേദനയാൽ പിടഞ്ഞ നസ്രായനായ യേശുവിന്റെ മുഖത്ത് നോക്കിയ റോമൻ ഗവർണർ പീലാത്തോസ് അവന്റെ നിഷ്കളങ്കത ദർശിച്ചു. നീതിമാനായവനെയാണ് ഞാൻ ശിക്ഷ വിധിച്ചതെന്ന് ഗ്രഹിച്ചു. ‘ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല’ എന്ന് പറഞ്ഞ് പുരുഷാരം കാൺകെ കൈകഴുകിയപ്പോൾ അവർ വിളിച്ചു പറഞ്ഞത് : “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും വരട്ടെ” എന്നായിരുന്നു. ‘ക്രിസ്തു എന്ന രാജാവിനെ ഞാൻ എന്ത് ചെയ്യണം’ എന്ന മറ്റൊരു ചോദ്യത്തിന് ‘അവനെ ക്രൂശിക്ക, ഞങ്ങൾക്ക് കൈസർ അല്ലാതെ മറ്റൊരു രാജാവും ഇല്ല’ എന്നായിരുന്നു അവരുടെ മറുപടി. നീതിമാനെ തള്ളി, രക്ഷിതാവിനെ തള്ളി കൈസറെ തിരെഞ്ഞെടുത്ത യഹൂദജനം ഒടുവിൽ കൈസറിന്റെ കൈയ്യാൽ തന്നെ സംഹരിക്കപ്പെട്ടു. നീതിമാനായ യേശുവിനെ തള്ളി പിശാചിനെ തിരഞ്ഞെടുക്കുന്നവർ ഓർത്ത് കൊള്ളുക, ഒടുവിൽ അവർ നിങ്ങളുടെ സംഹാരകനായി മാറും. വിശുദ്ധിയുടെ പാത തള്ളി ലോകമയത്വം തിരഞ്ഞെടുക്കുന്നവർ ഓർക്കുക, അത് നിങ്ങളെ ദൈവീകന്യായവിധിക്ക് യോഗ്യരാക്കും.
മുന്നറിയിപ്പിനെകുറിച്ചാണല്ലോ പറഞ്ഞു വന്നത്. യെരുശലേം തകരുന്നത്തിന് മുൻപ് നടന്ന അത്യപൂർവമായ ഒരു സംഭവം നേരത്തെ വായിച്ചിട്ടുള്ളത് ഓർമ്മയിൽ നിന്നും രേഖപ്പെടുത്തുന്നു. യെരുശലേം തകരുന്നതിന് ചില മാസങ്ങൾക്ക് മുൻപ് ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാൾ എവിടെ നിന്നോ പ്രത്യക്ഷപെട്ടു., വികൃതവേഷധാരിയായ അയാൾ തലയിൽ പൂഴി വാരിയിട്ടുകൊണ്ടും ആകാശത്തേക്ക് പൂഴി വാരി എറിഞ്ഞുകൊണ്ടും ഇപ്രകാരം വിളിച്ചു പറഞ്ഞു പോലും : “വടക്ക് നിന്നൊരു കാറ്റും, തെക്ക് നിന്നൊരു കാറ്റും, നാല് പുറത്ത് നിന്നും ഒരു കാറ്റും ….. യെരുശലേം മുടിഞ്ഞു, ദേവാലയം നശിച്ചു.” നാലാൾ കൂടുന്നിടത്തെല്ലാം ഇയാൾ ഇപ്രകാരം ഉച്ചരിച്ചു കൊണ്ട് നടന്നു. ചിലർ ഉപദ്രവിച്ചു. എന്നാൽ അയാൾ വിളിച്ചു പറഞ്ഞത് പോലെ ദൈവകോപത്തിന്റെ കാറ്റിൽ യെരുശലേം തകർന്നടിഞ്ഞു. ജനസഹസ്രങ്ങൾക്കിടയിൽപെട്ട് അയാളും മണ്മറഞ്ഞ് പോയിരിക്കാം. അതെ, മുന്നറിയിപ്പിനെ അവഗണിക്കരുത്. സ്നേഹിതാ, ഇന്നത്തെ ലോകസംഭവങ്ങൾ എല്ലാം വരുവാൻ പോകുന്ന വലിയ സംഭവങ്ങളുടെ മുന്നറിയിപ്പുകളാണ്. തിരുവെഴുത്തുകൾ നിറവേറാനുള്ള മുന്നൊരുക്കവും.