‘ഇതാ, നോഹയുടെ കാലം’ – 72
പാ. ബി. മോനച്ചൻ, കായംകുളം
36
രാത്രി വരും മുമ്പേ …
നമ്മുടെ കർത്താവ് പറഞ്ഞു “എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു”, (യോഹ : 9:4). അതെ, ലോകം അതിഭീകരമായ അന്ധകാരത്തിൽ ആണ്ടുപോകുവാൻ പോകുന്നു. രാത്രിയുടെ ഭയാനകതയും ഭീകരതയും ലോകം മുഴുവൻ അരങ്ങേറുന്നു. ഈ പംക്തി എഴുതപെട്ട ശേഷം തന്നെ ഇതിൽ പരാമർശിച്ചിരിക്കുന്ന അനവധി ബൈബിൾ പ്രവചനങ്ങൾ വായനക്കാരുടെ കണ്മുൻപിൽ നിവർത്തിക്കപ്പെട്ടത് നിങ്ങളിൽ കൗതുകം ഉണർത്തിയിരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നത്, “നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.” (സങ്കീ : 104:20). അതെ, രാത്രിയുടെ അല്ലെങ്കിൽ അന്ധകാരത്തിന്റെ അനവധി പ്രത്യേകതകളിൽ ഒന്നാണ് കാട്ടുമൃഗങ്ങളുടെ സഞ്ചാരം. സത്യത്തിൽ നമ്മുടെ നാട്ടിലൊക്കെ മനുഷ്യൻ എന്ന് പേരുള്ള ഇരുകാലികൾ നാൽകാലിമൃഗങ്ങളെക്കാൾ ക്രൂരമായും വിവേക ശൂന്യമായും പ്രവർത്തിക്കുന്ന കാഴ്ച നാം കാണുന്നു. രണ്ടും മൂന്നും വയസ്സ് പ്രായമുല്ല കുഞ്ഞുങ്ങളെയൊക്കെ കൊന്നും കൊല്ലാതെയും മാംസദാഹം തീർക്കുന്ന നരാധിപന്മാരെ കുറിച്ചുള്ള വാർത്തകൾ ഇന്ന് പത്രങ്ങളിൽ നിറയുന്നില്ലേ ? സ്വന്തരക്തത്തിൽ പിറന്ന പെൺകുഞ്ഞുങ്ങളോട് അതിക്രമം ചെയ്യുന്ന അപ്പന്മാരായ മനുഷ്യമൃഗങ്ങളെ കുറിച്ച് വായിക്കുന്നില്ല ? മുപ്പതും നാല്പതും പേർ ചേർന്ന് കൗമാരപ്രായം പിന്നിട്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ചാരിത്ര്യം നശിപ്പിക്കുകയും അവളെ പിച്ചിച്ചീന്തിയിട്ട് ചണ്ടികൂമ്പാരമായി വലിച്ചെറിയുകയും ചെയ്യുന്ന നിഷ്ട്ടൂരതകൾ നാം കാണുന്നില്ലേ ? കോടതിയും നിയമവും കേസ് വിധിപ്രസ്താവനകളുമൊക്കെ വന്നിട്ടും ഈ അതിക്രമങ്ങൾ കൂടുന്നതല്ലാതെ കുറയുന്നുണ്ടോ ?
അതെ, മനുഷ്യർ കാളയെക്കാളും കഴുതയെക്കാളും അധഃപതിച്ചിരിക്കുന്നു എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത് ? ദുർന്നടപ്പ് രാത്രിയുടെ ഒരു ലക്ഷണമായി വിശുദ്ധ പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു. “പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ”, റോമർ : 13:13 ഈ വേദഭാഗത്ത് രാത്രിയുടെ ചില പ്രത്യേകതകൾ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ അതിപ്രധാനമായവയാണ് ശയനമോഹവും, ദുഷ്കാമവും. ഇന്ന് ഇണ രണ്ടും വർദ്ധമാനദശയെ പ്രാപിച്ചിരിക്കുന്നു. കേരളത്തിൽ നടത്തിയ ചില സർവേകളിൽ സൂചിപ്പിക്കുന്നത് 62 ശതമാനം പുരുഷന്മാർ തങ്ങളുടെ ഭാര്യമാരോട് അവിശ്വസ്തത കാണിക്കുമ്പോൾ 38 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോട് അവിശ്വസ്തത കാണിക്കുന്നു. കൂടാതെ വിവാഹത്തിന് മുൻപ് തന്നെ ഭാര്യഭർത്താക്കന്മാരെ പോലെ ഒരുമിച്ച് ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സമ്പന്ന നഗരങ്ങളിലെ എന്നല്ല, ഗ്രാമപ്രദേശങ്ങളിൽ പോലും ചെറുപ്പക്കാരെ സംബന്ധിച്ച് വിവാഹത്തിന് പുറത്തുള്ള ശാരീരിക ബന്ധങ്ങളും ഒരു തെറ്റല്ല താമസംമാത്രം എന്ന ചിന്താഗതി പരന്നിരിക്കുന്നു. ടെലിവിഷൻ ചർച്ചകളിലും പത്രമാധ്യമങ്ങളും അവ പരസ്യമായി പറയാൻ ഈ കൂട്ടർക്ക് മടിയില്ലാതായിരിക്കുന്നു.
അത് പോലെ തന്നെയാണ് ആണോട് ആണും പെണ്ണോട് പെണ്ണും അവലക്ഷണമായി പെരുമാറി (രോമർ : 1:27) എന്ന് ബൈബിൾ അറപ്പോടും വെറുപ്പോടും പറഞ്ഞിരിക്കുന്ന സ്വവർഗ്ഗവിവാഹവും ഇന്ന് അംഗീകാരയോഗ്യമായി മാറിക്കഴിഞ്ഞു. വളരെ അഭിമാനത്തോടെ ഞങ്ങൾ സ്വവർഗ്ഗസ്നേഹികൾ ആണെന്ന് പരസ്യമായി ദൃശ്യമാധ്യമത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നവരുടെ എണ്ണവും പെരുകിയിരിക്കുന്നു. ഈ പോക്ക് എങ്ങോട്ടാണ് ? അന്ധകാരത്തിലേക്ക് തന്നെയല്ലേ ? അത് കൊണ്ട് “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും”, യിരെ : 13:16 എന്ന വേദഭാഗം ഓർക്കുക. പകൽ ഉള്ളിടത്തോളം അയച്ചവന്റെ വേല ചെയ്യുക.
അതെ സ്നേഹിതരെ, വിസ്മയമായതും ഭയങ്കരമായതുമൊക്കെ നമ്മുടെ ദേശത്ത് നടക്കുന്നു. ഇതൊക്കെ ഏതോ ഒന്നിന്റെ ആരംഭമാണ്. ഭൂമി പ്രേതന്മാരെ പ്രസവിക്കാറായി എന്ന് (യെശ : 26:19) ബൈബിൾ പറയുന്നു. അതിന്റെ ഈറ്റ് നോവാണ് ഇതൊക്കെ. നോഹയുടെ കാലം പോലെ നമ്മുടെ കാലമായി എങ്കിൽ അതിന്റെ അർത്ഥം മനുഷ്യപുത്രന്റെ വരവ് അടുക്കൽ വാതിൽക്കൽ എന്ന് തന്നെയല്ലേ ?