‘സങ്കീർത്തന ധ്യാനം’ – 80
പാ. കെ. സി. തോമസ്
ആലയത്തിന്റെ പുഷ്ടി അനുഭവിച്ച് തൃപ്തരാകുവീൻ, സങ്കീ : 36:8
ദൈവഭക്തന്മാർക്ക് ഏറ്റവും ബന്ധമുള്ള സ്ഥലം ദൈവത്തിന്റെ ആലയമാണ്. സൈന്യങ്ങളുടെ യഹോവേ തിരുനിവാസം എത്ര മനോഹരം എന്റെയുള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ചിച്ചു മോഹിച്ചു പോകുന്നുയെന്നും, മാൻ നീർത്തോടിലേക്ക് ചെല്ലുവാൻ കാംക്ഷിക്കുന്നത് പോലെ എന്റെ ആത്മാവ് നിന്നോട് ചേരുവാൻ കാംക്ഷിക്കുന്നു. ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാൻ ഇടയാകുമെന്ന് കോരഹ് പുത്രന്മാരും, യഹോവയുടെ ആലയത്തിലേക്ക് പോകാമെന്ന് അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചുയെന്ന് ദാവീദും പറഞ്ഞു. ദൈവസഭയിൽ പെട്ട ദൈവജനങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലം ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയമാണ്. ദൈവസന്നിധിയാണ് ഭക്തന്മാരുടെ അനുഗ്രഹത്തിന്റെ ഉറവിടമായ സ്ഥലം.
അവിടമാണ് സർവ്വാനുഗ്രഹങ്ങളുടെയും കൃപകളുടെയും ഉറവിടമായ ദൈവം. തന്റെ ഭക്തന്മാർക്ക് മാത്രമാണ് ഈ ഭാഗ്യം ലഭിച്ചിട്ടുള്ളത്. ദൈവത്തിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാരായും, നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമെന്നും, ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമെന്നും കോരഹ് പുത്രന്മാർ പറയാൻ കാരണം ആലയത്തിലെ നന്മയും അനുഗ്രഹവും അവിടെ അനുഭവിച്ചിട്ടുള്ളതിനാലാണ്. അവിടെ ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരം ഉണ്ട്. ആലയത്തിലേക്ക് ഓടി ചെല്ലുന്നവർ അനുഗ്രഹം പ്രാപിച്ചല്ലാതെ മടങ്ങുകയില്ല. ആലയത്തിൽ വസിക്കുന്നവർ സ്തുതിക്കുന്നതിനാൽ അവർ ഭാഗ്യവാന്മാരാണ്. ആലയത്തിന്റെ പുഷ്ടി ആലയത്തിന്റെ അനുഗ്രഹങ്ങളാണ്.
ദൈവസഭയാകുന്ന ആലയവും ദൈവീക അനുഗ്രഹങ്ങളുടെ പുഷ്ടിയുള്ള സ്ഥലമാണ്. സ്വർഗ്ഗത്തിലെ സകല ആത്‌മീയ അനുഗ്രഹങ്ങളുടെയും കേന്ദ്രമാണ് ദൈവസഭ. ആലയത്തിൽ ചെല്ലുന്നവർക്ക് ആലയത്തിലെ പുഷ്ടി അനുഭവിച്ച് തൃപ്തി പ്രാപിക്കുവാൻ കഴിയുന്നു. ഈ ലോകത്തിലെ ആഹാരം ഭക്ഷിക്കുകയും പാനീയം കുടിക്കുകയും ചെയ്യുന്നവർക്ക് തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും അവർ ഭക്ഷിക്കുവാനും പണം ചെയ്യുവാനും ആഗ്രഹിക്കത്തക്ക വിശപ്പും ദാഹവും അവർക്ക് വീണ്ടും ഉണ്ടാകുന്നു. ദൈവം തരുന്ന ആഹാരം ഭക്ഷിക്കുന്നവർക്ക് ഒരിക്കലും വിശക്കുകയും ദാഹിക്കുകയും ഇല്ല. ആത്മീയ ഭോജനവും ആത്മീയ പാനീയവും വിശപ്പും ദാഹവും തീർത്ത് തീർത്ത് തൃപ്തി വരുത്തുന്നതാണ്. പ്രവാചകൻ യെശയ്യാവിൽ കൂടെ ദൈവം അരുളി ചെയ്തു. ‘അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു ?’, യെശ : 55:1,2. ദൈവസന്നിധിയിൽ ചെല്ലുന്ന ഒരുവന് ദൈവീക നന്മകൾ ദൈവം സൗജന്യമായാണ് നൽകുന്നത്. സമൃദ്ധിയായിട്ട് തൃപ്തി വരത്തക്കവണ്ണം നൽകും. അഞ്ച് അപ്പവും രണ്ട് മീനും അയ്യായിരം പുരുഷന്മാർക്ക് ഭക്ഷിച്ച് തൃപ്തി പ്രാപിച്ച് ശേഷിപ്പിക്കത്തക്കവണ്ണം നൽകിയ കർത്താവ് ഇന്നും തന്റെ ജനത്തിന് തൃപ്തി വരുത്തികൊണ്ടിരിക്കുന്നു. ആലയത്തിന്റെ പുഷ്ടി ഒന്നും ഇല്ലാതെ കള്ളന്മാരുടെ ഗുഹായായി തീർന്ന ആലയത്തിൽ പെരുനാൾ കൂടാൻ ചെന്ന യഹൂദന്മാർ ഒട്ടും തൃപ്തി പ്രാപിക്കാൻ കഴിയാതെ വിശപ്പോടും, ദാഹത്തോടും മടങ്ങുന്ന കാഴ്ച കണ്ട് ആലയത്തിന്റെ പരിസരത്ത് നിന്ന് കർത്താവ് അവരോടും വിളിച്ചു പറഞ്ഞു “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും”, യോഹ : 7:37. യോഹന്നാൻ വെളിപ്പാടിൽ യേശു വിളിച്ചു പറയുന്നതായി കേട്ടു ദഹിക്കുന്നവൻ വരട്ടെ, ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. (വെളി : 22:17). ആലയത്തിൽ ദൈവവചനത്തിന്റെ പുഷ്ടി മാത്രമല്ല, അവിടെ ആനന്ദത്തിന്റെ നദി ഉണ്ട്. ഒരു നദി ഉണ്ട്. അതിന്റെ തോടുകൾ ദൈവനഗരത്തെ അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ സന്തോഷിപ്പിക്കുന്നു. അത് ആനന്ദത്തിന്റെ നദിയാണ്. അതിന് നിന്നും കുടിക്കുന്നവരുടെ ദുഃഖങ്ങളും കഷ്ടങ്ങളും പരിശോധനകളും മറന്ന് അവർക്ക് ആനന്ദിക്കുവാൻ കഴിയുന്നു.ആ നദി ജീവന്റെ ഉറവയുടെ നദിയാണ്. ആ നദിയിൽ നിന്നും കുടിക്കുന്നവർക്ക് ജീവൻ ലഭിക്കും സമൃദ്ധിയായ ജീവൻ ലഭിക്കും. സഭയാം ആലയത്തിൽ ഭക്ഷിക്കുവാനും പാനം ചെയ്യുവാനും ഉണ്ട്. അത് ഭക്തന്മാർക്ക് തൃപ്തി നൽകും. അവരെ ആത്മീയമായി പുഷ്ടിപ്പെടുത്തും. അത് അവർക്ക് സന്തോഷവും ആനന്ദവും നൽകും. അവരുടെ അകത്തെ മനുഷ്യർ ശക്തിയോടെ ബലപ്പെട്ട് ക്രിസ്തുവാകുന്ന തലയോളം വളർന്ന് പൂർണ്ണരായി തീരും. അവരുടെ നേരെ നിൽക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. അവർ ആത്മീയത്തിൽ കരുത്തരും ശക്തരുമായി തീരും.